ശ്രീദേവിയെ മറക്കാതെ കോഴിക്കോടുകാരൻ ശ്രീധരൻ.. വാടക വീട്ടിൽ നിന്ന് അമ്മയ്ക്കൊപ്പമെത്തുന്ന ശ്രീ
തൃശൂര്‍: ബോളിവുഡിലെ താരറാണിയായി മാറും മുന്‍പ് തെന്നിന്ത്യയുടെ മാത്രം സ്വന്തമായിരുന്നു ശ്രീദേവി. മലയാളത്തിലും തമിഴിലുമടക്കം പറന്ന് നടന്ന് അഭിനയിക്കുന്നതിനിടെയാണ് ഹിന്ദിസിനിമാ ലോകം ശ്രീദേവിയെ തട്ടിയെടുത്തത്. തെന്നിന്ത്യയ്ക്കും ഉത്തരേന്ത്യക്കും ഒരു പോലെ പ്രിയപ്പെട്ടവളാണ് ശ്രീദേവി.
ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഞെട്ടലുണ്ടാക്കാത്തതായി ആരുമുണ്ടാവില്ല. ദേശഭേദമന്യേ മുംബൈയിലെക്ക് ഒഴുകിയ ജനങ്ങള്‍ തന്നെയാണ് അതിനുള്ള തെളിവ്. മലയാളത്തിനും ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീദേവി. സിനിമയ്ക്കപ്പുറം ശ്രീദേവിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട് മലയാളിയോട്. ഒരു കോഴിക്കോടന്‍ ബന്ധം.
മലയാളത്തിന്റെയും ശ്രീ
ശ്രീദേവി ജനിച്ചത് തമിഴ്‌നാട്ടുകാരിയായിട്ടാണ്. ശിവകാശിയിലെ മീനംപെട്ടി എന്ന ചെറുഗ്രാമത്തില്‍. മലയാള സിനിമ ശ്രീദേവിയെ സ്വീകരിച്ചത് സ്വന്തമെന്നത് പോലെ തന്നെയായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തും അതിന് ശേഷവും മലയാളത്തില്‍ ശ്രീദേവി ഉണ്ടായിരുന്നു.
ശ്രീധരന് അറിയുന്ന ശ്രീദേവി
സിനിമയില്‍ തിരക്കുള്ള താരമാകുന്നതിന് മുന്‍പ് തന്നെ കേരളുവുമായി ശ്രീദേവിക്കൊരു ബന്ധമുണ്ടായിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ശ്രീധരനാണത്. പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണത്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയോടെ അക്കാലം ഇപ്പോഴും ശ്രീധരന്‍ ഓര്‍ക്കുന്നു.
നായികയിലേക്കുള്ള പരിശീലനം
ശ്രീദേവിയുടെ അമ്മ രാജേശ്വരിക്ക് മകളെ സിനിമയിലെ തിരക്കുള്ള നായികയാക്കണം എന്ന ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിക്കാലം മുതല്‍ രാജേശ്വരി അങ്ങനെയാണ് ശ്രീദേവിയെ വളര്‍ത്തിക്കൊണ്ടു വന്നത്. നാലാം വയസ്സ് മുതല്‍ തുടങ്ങിയതാണ് ശ്രീദേവിയുടെ സിനിമാ ജീവിതം എന്നോര്‍ക്കണം.
കുട്ടിക്കാലത്തെ നൃത്തപഠനം
സിനിമയില്‍ തിളങ്ങാന്‍ കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ചിരുന്നു ശ്രീദേവി. ശ്രീദേവിയുടെ അന്നത്തെ നൃത്താധ്യാപകന്‍ ആയിരുന്നു മലയാളിയായ ശ്രീധരന്‍. ഒന്‍പത് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെ ശ്രീധരന്റെ അടുത്ത് നിന്നാണ് ശ്രീദേവി നൃത്തം പരിശീലിച്ചിരുന്നത്. ചെന്നൈയിലായിരുന്നു അന്ന് ശ്രീദേവിയും കുടുംബവും.
അമ്മയ്ക്കൊപ്പം ക്ലാസ്സിന്
ബാലനടിയായി അഭിനയം തുടങ്ങിയതോടെയാണ് മീനംപട്ടിയില്‍ നിന്നും ചെന്നൈയിലേക്ക് ശ്രീദേവിയുടെ കുടുംബം താമസം മാറിയത്. ചെന്നൈയിലെ വാടക വീട്ടിലായിരുന്നു താമസം. അമ്മയ്‌ക്കൊപ്പമായിരുന്നു ശ്രീദേവി നൃത്ത പഠനത്തിന് എത്തിയിരുന്നത് എന്ന് ശ്രീധരന്‍ ഓര്‍ക്കുന്നു.
പ്രിയശിഷ്യരിൽ ഒരാൾ
ശ്രീധരന്റെ എക്കാലത്തേയും പ്രിയശിഷ്യരില്‍ ഒരാളായിരുന്നു ശ്രീദേവി. സിനിമയില്‍ തിരക്കേറിയപ്പോഴും താനുമായുള്ള ബന്ധം ശ്രീദേവി കാത്ത് സൂക്ഷിച്ചിരുന്നുവെന്ന് ശ്രീധരന്‍ പറയുന്നു. ശ്രീദേവി അഭിനയിച്ച പല സിനിമകളുടേയും നൃത്ത സംവിധായകനായും ശ്രീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല പുറത്തും.
ഞെട്ടൽ മാറാതെ ശ്രീധരൻ
അന്‍പത് വര്‍ഷത്തോളം പല ഭാഷകളിലായി നൂറിലേറെ സിനിമകള്‍ക്ക് ശ്രീധരന്‍ നൃത്തസംവിധാനം നടത്തി. ശ്രീധരന്‍ നൃത്തച്ചുവട് വെപ്പിച്ചവരില്‍ പ്രേംനസീറും കമല്‍ഹാസനും അടക്കമുള്ളവരുണ്ട്. പുതുമുഖങ്ങളും പുതിയ രീതികളും സിനിമയിലെ നൃത്തത്തില്‍ വന്നപ്പോഴാണ് ശ്രീധരന്‍ ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ശ്രീധരന്‍ ഇ്‌പ്പോഴും ഞെട്ടലില്‍ തന്നെയാണ്.
പ്ലാസ്റ്റിക് സർജറി, മദ്യപാനം, കൊലപാതകം! മരണശേഷവും ശ്രീദേവിയെ കൊത്തിപ്പറിക്കുന്നവർ! വെറുതെ വിടൂ..
ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..