വ്യാജ ഹർത്താലിന്റെ ലക്ഷ്യം 8 ജില്ലകളിൽ വർഗീയ കലാപമെന്ന് സൂചന! ഭീതിയൊഴിയാതെ കേരളം
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടര്‍സംഭവവികാസങ്ങളും കേരളത്തില്‍ ഭീതിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച, ഹര്‍ത്താല്‍ ദിവസം തെരുവിലിറങ്ങിയ യുവാക്കള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ച് വിട്ടിരുന്നു.
മലപ്പുറത്തടക്കം വടക്കന്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളുണ്ടായി. സോഷ്യല്‍ മീഡിയ വഴി വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നു. ഹര്‍ത്താലും തുടര്‍ന്നുണ്ടായ അക്രമവും അഴിച്ച് വിട്ടവര്‍ക്ക് വര്‍ഗീയ കലാപം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഹര്‍ത്താലിനെക്കുറിച്ചും പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ലക്ഷ്യം വർഗീയ കലാപം
ഫേസ്ബുക്കും വാട്‌സ്ആപ്പും ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ച് വിട്ടത് ആസൂത്രിതമാണ് എന്നാണ് കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നിഗമനം. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് അവസരം മുതലാക്കി വര്‍ഗീയ കലാപം ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചത് എന്നാണ് സൂചന. എട്ട് ജില്ലകളില്‍ വര്‍ഗീയ കലാപമുണ്ടാക്കുക എന്നതായിരുന്നു ഈ സംഘങ്ങളുടെ ഉന്നമെന്നും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹര്‍ത്താലിന്റെ മറവിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 350 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് ആളുകള്‍ വിവിധ ജില്ലകളില്‍ നിന്നായി അറസ്റ്റിലായിട്ടുമുണ്ട്.

എസ്ഡിപിഐയും ലീഗും
അറസ്റ്റിലായവരില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളാണ് പ്രധാനമായുമുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്ഡിപിഐ, മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ഭൂരിപക്ഷവും. അറസ്റ്റിലായ 951 പേരില്‍ 265 പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. മുസ്‌ലീം ലീഗ് അനുഭാവികള്‍ 270 പേരാണെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് വൃത്തങ്ങളെ ഉദ്ദരിച്ചാണ് ടൈംസ് പുറത്ത് വിട്ടിരിക്കുന്ന പാര്‍ട്ടി തിരിച്ചുള്ള ഈ കണക്ക്. ഇക്കൂട്ടില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുണ്ട്. 125 സിപിഎം പ്രവര്‍ത്തകരാണ് ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ പിടിയിലായിരിക്കുന്നത്. അറുപത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

ജാഗ്രതാ നിർദേശം
പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടേയും അണിയല്ലാതെയും അന്നേദിവസം തെരുവില്‍ ഇറങ്ങിയ 235 പേരും അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ബിജെപിയുടേയോ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയോ അണികള്‍ അറസ്റ്റിലായിട്ടില്ല. മലപ്പുറവും കോഴിക്കോടും ഉള്‍പ്പെടയുള്ള മലബാറിലെ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് ഒരാഴ്ചക്കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നാല് ദിവസത്തേക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് മേധാവി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അവധിയിലുള്ള പോലീസുകാരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

തീവ്രവാദ സംഘടനകള്‍
ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്. ജനകീയ ഹര്‍ത്താല്‍ എന്ന പേരിട്ട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കപ്പെട്ട ഹാഷ്ടാഗുകളില്‍ പലതിന്റെയും ഉറവിടം സംസ്ഥാനത്തിന് പുറത്താണ് എന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് തയ്യാറാക്കപ്പെട്ട ഇത്തരം പല പോസ്റ്ററുകള്‍ക്കും ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ചില അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ പോസ്റ്ററുകളുമായി സാമ്യമുണ്ട് എന്ന വിലയിരുത്തലും പോലീസ് അന്വേഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെയും പോലീസ് തിരയുന്നു.

വർഗീയ വിദ്വേഷം പരത്തൽ
വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചോളം പേരെ ഹൈടെക് സെല്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ വേണ്ടി ഉപയോഗിക്കപ്പെട്ടതായും വിലയിരുത്തപ്പെടുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം കൂടാതെ പ്രകടനങ്ങളിലും മറ്റുമുയര്‍ന്ന മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ട പോസ്റ്ററുകളും വര്‍ഗീയ വിദ്വേഷ പ്രചാരണം ലക്ഷ്യമിടുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റവാണ് അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തുക. ഈ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭാവിയില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കരുത് എന്നതടക്കം കര്‍ശന നിലപാട് എടുത്തിരിക്കുകയാണ് സര്‍ക്കാര്‍.












Click it and Unblock the Notifications