സൗജന്യ കൊവിഡ് വാക്‌സിന്‍: മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിച്ചാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസമാണ് കൊവിഡ് അവലോകനത്തിന് ശേഷമുളള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സൗജന്യ കൊവിഡ് വാക്‌സിന്റെ കാര്യം പറഞ്ഞത്.
Recommended Video
തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി. വിശദീകരണം ലഭിക്കാതെ ഇതില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും മറുപടി ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും വി ഭാസ്‌കരന്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്നുളള പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തളളിക്കളഞ്ഞിരുന്നു. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പറയുന്നത് പ്രതിപക്ഷത്തിന് വേറൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ സൗജന്യമായിട്ടുളളത്. അങ്ങനെയുളള സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുളള കുത്തിവെപ്പിന് പണം വാങ്ങണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കില്ല. ഇതുവരെ സൗജന്യ ചികിത്സയാണ് നടത്തിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ കുത്തിവെപ്പും. അതില്‍ ഒരു പെരുമാറ്റച്ചട്ടവും താന്‍ ലംഘിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് യുഡിഎഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. കെസി ജോസഫ് എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നുളള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരെ യുഡിഎഫ് പ്രതിഷേപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിക്കെതിരെയുളള ആരോപണം ബാലിശമാണ് എന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. വാക്‌സിന്‍ പരാമര്‍ശം ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എന്നും അത് ചട്ടലംഘനമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.