ജില്ലാ ആശുപത്രി അധികൃതരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഘരാവോ ചെയ്തു
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ആശ്രിതരില്ലാത്ത രണ്ട് വൃദ്ധരോട് കാണിച്ച കൊടും ക്രൂരതയിൽ ശക്തമായി പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആശുപത്രി അധികൃതരെ ഘരാവോ ചെയ്തു. ദൃശ്യ-മാധ്യമത്തിൽ വന്ന വാർത്ത യേ തുടർന്ന് ഭക്ഷണമോ വസ്ത്രമോ മരുന്നോ തിരിഞ്ഞ് നോക്കാൻ അധികൃതരോ ഇല്ലാതെ കിടന്ന രോഗികളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതാക്കൾ സന്ദർശിച്ചു.
അവർക്ക് വേണ്ട വസ്ത്രം ധരിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. രോഗികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രാഥമിക ശുശ്രൂഷയും മറ്റ് ആവശ്യങ്ങളും നിരുത്തരവാധപരമായ ഹോസ്പിറ്റൽ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ഭാരവാഹികളും, വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളും ചേർന്ന് ജില്ലാ മെഡിക്കൽ ഓഫീസറെ സ്റ്റാഫ് റൂമിൽ തടഞ്ഞ് വെച്ചു.
രണ്ട് മണിക്കൂറിലധികം കുത്തിയിരിക്കുകയും അവർക്ക് വേണ്ട പ്രാഥമിക ചികിത്സ ഉറപ്പ് വരുത്തുകയും വൃത്തിഹീനമായി കിടന്നിരുന്ന വാർഡ് വൃത്തിയാക്കിയതിനു ശേഷമാണ് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്.തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ആന്റ് സൂപ്രണ്ട് എന്നിവരുമായി നടന്ന ചർച്ചയിൽ പത്ത് ദിവസത്തിനകം ജില്ലാ ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് നൽകിയതിനു ശേഷമാണ് വെൽഫെയർ പാർട്ടി പ്രവർത്തകരും, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരും ജില്ലാ ആശുപത്രിയിൽ നിന്നും പിരിഞ്ഞ് പോയത്.
ഹോസ്പിറ്റൽ അധികാരികളുമായി നടന്ന ചർച്ചയിൽ, അനാഥ അഗതികൾക്കു വേണ്ടിയുള്ള ഐസുലേഷൻ വാർഡ് ഉടൻ തന്നെ സജ്ജീകരിക്കുവെന്നും, നിലവിലുള്ള ജനറൽ എം.എസ് വാർഡ്, ജനറൽ വാർഡ്, വനിതാ വാർഡുകളിലുള്ള രോഗികൾക്ക് കിടത്തി ചികിത്സിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും, ഒ.പി.യിൽ വരുന്ന രോഗികളെ തിരിച്ചയക്കാതെ ചികിത്സിക്കാനുള്ള നടപടി, ഈ വാർഡുകളിലുള്ള പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ ഉപയോഗയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗം ബാബു തരൂർ, അബ്ദുൾ സലാം, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം എന്നിവർ ചർച്ചയിൽപങ്കെടുത്തു. സമരത്തിന് ജില്ലാ ജനറൽ സെക്രട്ടറി മുകേഷ് മേപ്പറമ്പ്, പി ഡി രാജേഷ്, സതീഷ് മേപ്പറമ്പ്, ഷാജഹാൻ കരിമ്പ, അക്ബർ അലി കൊല്ലങ്കോട് എന്നിവർ നേതൃത്വം നൽകി.