കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം, വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവം തീരുമാനമെന്ന് മന്ത്രി. പുതിയ ഡയരക്ടറെ ഉടൻ കണ്ടെത്തുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി..
ഒഴിവുള്ള സംവരണ സീറ്റുകളിൽ ഉടൻ നിയമനം നടത്തും, സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കും, ജീവനക്കാർ ഡയറക്ടറുടെ വീട്ടിൽ ജോലി ചെയ്യേണ്ടതില്ല തുടങ്ങിയ തീരുമാനങ്ങളും ചർച്ചയെത്തുടർന്നുണ്ടായി. ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടായെന്ന് വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു.
വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മീഷനെ നിയമിച്ചിരുന്നു. ഡയറക്ടർ ശങ്കരനാരായണൻ വിദ്യാർത്ഥികളോട് ജാതി വിവേചനം കാണിക്കുന്നെന്നും ജാതിയധിക്ഷേപം നടത്തിയെന്നുമാണ് വിദ്യാർത്ഥികളുടെ പരാതി.
15 ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. ശങ്കർ മോഹൻ രാജിവെച്ചിരുന്നു. അക്കാദമിക് രംഗത്തും ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റങ്ങൾ വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. ഇത്തരം സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ റിപ്പോർട്ട് പുറത്തുവരേണ്ടത് അനിവാര്യമാണെന്നും വിദ്യാർഥികൾ പറഞ്ഞു.
അതേ സമയം നേരത്തെ ശങ്കർ മോഹനെ ന്യായീകരിച്ച് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തി. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം നടന്നിട്ടില്ലെന്നാണ് അടൂർ പറയുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് ഒരു സ്ഥാനവും ഇല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്.പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാർത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകും എന്നാണ് അടൂtർ ഗോപാലകൃഷ്ണൻ പറയുന്നത്. തികച്ചും തെറ്റായ ആരോപണമാണിതെന്നും അടൂർ പറയുന്നു. എസ് സി എസ് ടി കമ്മീഷൻ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അടൂർ അവകാശപ്പെട്ടിരുന്നു..