'വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കേണ്ട'; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന് എതിരായ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല നവകേരള സദസിന് ആളെ എത്തിക്കാൻ സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.കാസർഗോഡ് സ്വദേശി ഫിലിപ് ജോസഫ് ആയിരുന്നു ഹർജി നൽകിയത്.

തലശ്ശേരി മണ്ഡലത്തിലെ ചമ്പാട് എൽ പി എസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യു പി എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്. കുട്ടികളെയായിരുന്നു പൊരിവെയിലത്ത് നിർത്തിയത്. തലശേരിയിൽ മന്ത്രിസഭ യോഗം കഴിഞ്ഞ് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായിരുന്നു ഇത്. കുട്ടികൾ മന്ത്രിമാരെ നോക്കി അഭിവാദ്യം അർപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ ആഹ്വാനം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. എന്നാൽ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിഷയത്തിൽ ന്യായീകരിച്ചിരുന്നു. കുട്ടികൾ നിന്ന് പൊരിവെയിലത്ത് ആയിരുന്നില്ല. കുട്ടികള്‍ നല്ല സന്തോഷത്തോടെ കൈവീശി. താനും അവരോട് കൈവീശി. പക്ഷേ, സ്‌കൂളില്‍നിന്ന് പ്രത്യേകസമയത്ത് ഇറക്കിനിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ല. അത് ഇനി ആവർത്തിക്കണമെന്നില്ല', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കുട്ടികളെ വെയിലത്ത് നിർത്തിയതിനെതിരെ എബിവിപി ദേശീയ ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications