സുനി ഒളിവില്‍ താമസിച്ചത് ഇവിടെ!! അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്!! ലക്ഷ്യം ആ ദൃശ്യങ്ങള്‍.....
സുനിയുമായി അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കേരളത്തിനു പുറത്തേക്ക്. മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം എല്ലാവരെയും പോലീസ് പിടികൂടിയെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് അന്വേഷണം സംസ്ഥാനത്തു പുറത്തേക്കും വ്യാപിപ്പിച്ചത്. സുനിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
സുനി ഉപയോഗിച്ച മൊബൈല്‍ ടവറിന്റെ അവസാന ലൊക്കേഷന്‍ തമിഴ്‌നാട്ടിലാണെന്നു പോലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ പീളമേട്ടിലായിരുന്നു ഇത്. ഇവിടെ സുനിയെ സഹായിക്കാന്‍ ഒരാളുണ്ടായിരുന്നെന്നും ഇയാളുടെ പക്കല്‍ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഏല്‍പ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമെന്നുമാണ് പോലീസ് നിഗമനം.
സുനിയും വിജീഷും ഒളിവില്‍ കഴിഞ്ഞ വീട് പോലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ ശ്രീറാം നഗറിലെ 20ാം നമ്പര്‍ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ സുനി, വിജീഷ് എന്നിവരുമായി അന്വേഷണസംഘം കോയമ്പത്തൂരിലേക്കു പുറപ്പെട്ടിരുന്നു. ഇവരെ ഈ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
സുനിയും സംഘവും കാറില്‍ വച്ച് നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയെന്നു സംശയിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതാണ് കേസില്‍ തിരിച്ചടിയാവുന്നത്. ഇതു ലഭിച്ചാല്‍ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു.
സംഭവം നടന്ന ദിവസം സുനിയും സംഘവും എത്തിയ വീട്ടില്‍ ശനിയാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. എറണാകുളം പൊന്നുരുന്നിക്കു സമീപമുള്ള പ്രിയേഷിന്റെ വീട്ടിലാായിരുന്നു റെയ്ഡ്. സുനി ഈ വീടിന്റെ മതില്‍ ചാടിക്കടന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
പ്രിയേഷിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു മെമ്മറി കാര്‍ഡുകളും ഒരു പെന്‍ഡ്രൈവും പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പവിരുദ്ധമായ മറുപടിയാണ് ഇയാള്‍ നല്‍കിയത്. 10 വര്‍ഷമായി സുനിയെ അറിയില്ലെന്നും ഒരു മോഷണക്കേസ് ഉള്ളതായി മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും പ്രിയേഷ് പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ശനിയാഴ്ച വൈകീട്ട് നടന്ന തിരിച്ചറിയല്‍ പരേഡില്‍ മാര്‍ട്ടിന്‍, പ്രദീപ്, സലീം, മണികണ്ഠന്‍ എന്നീ നാലു പ്രതികളെയു നടി തിരിച്ചറിഞ്ഞിരുന്നു. സുനിയെയും വിജീഷിനെയും പരേഡിനു ഹാജരാക്കിയിരുന്നില്ല. വൈകീട്ട് 3.15 ഓടെ ആലുവ സബ് ജയിലില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. പ്രതികളുടെ രൂപസാദൃശ്യമുള്ളവരടക്കം 25ല്‍ കൂടുതല്‍ പേരെ പരേഡില്‍ പങ്കെടുപ്പിച്ചിരുന്നു.
സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ ഉണ്ടെന്ന ഉറച്ച നിലപാടിലാണ് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂടാതെ കസ്റ്റഡിയില്‍ എടുത്തവരെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
നടിയോടു വ്യക്തി വൈരാഗ്യമില്ലെന്നാണ് ശനിയാഴ്ച സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ക്വട്ടേഷനാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വളപ്പില്‍ വച്ച് ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എന്തു പറഞ്ഞാലും പോലീസ് പറയുന്നതു പോലെയെ കാര്യങ്ങള്‍ നടക്കൂ. പറയാനുള്ളത് പിന്നീട് പറയാമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനയുണ്ടോയെന്നത് പൂര്‍ണമായി സുനി തള്ളിക്കളയുന്നില്ലെങ്കിലും ഇതിനെ എതിര്‍ത്താണ് അഭിഭാഷകര്‍ പറയുന്നത്. ഗൂഡാലോചനയില്ലെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവരെ കസ്റ്റിയില്‍ വിടരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.