പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി, സിബിഐ തന്നെ അന്വേഷിക്കും
ദില്ലി: പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. കാസര്‍കോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് കൊണ്ടുളള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി വിധി ശരിവെച്ച് കൊണ്ട് ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുളള ബെഞ്ച് ഉത്തരവിറക്കിയത്.

പെരിയ കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സംസ്ഥാന പോലീസ് പെരിയ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യം ഇല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ പെരിയ കേസ് സിബിഐ അന്വേഷിക്കുന്നതിന്റെ പേരില്‍ പോലീസിന്റെ ആത്മവീര്യം ഇല്ലാതാകുമെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ രേഖകള്‍ ഉടനെ ഹാജരാക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടു.
2020 ആഗസ്റ്റിലാണ് പെരിയ കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നില്ല. കേസ് ഡയറി അടക്കമുളള രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രംഗത്ത് വന്നു.
Recommended Video
സര്‍ക്കാരിന്റെ കളളക്കളിയാണ് പൊളിഞ്ഞതെന്ന് ശരത് ലാലിന്റെ അച്ഛന്‍ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുളള പോരാട്ടത്തില്‍ വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയാണ് വിധിയെന്നും ശരത് ലാലിന്റെ അച്ഛന്‍ പ്രതികരിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി പെരിയ കേസ് സിബിഐക്ക് വിട്ടിരുന്നത്.












Click it and Unblock the Notifications