ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ കെ സുരേന്ദ്രൻ, ജാമ്യം കിട്ടിയാലും പുറത്ത് കടക്കാനാവില്ല
പത്തനംതിട്ട: പോലീസ് നിരോധനം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനാണ് ബിജെപി നേതാവ് കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി.
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചാല്‍ തന്നെയും കെ സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ല. സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് പുറത്ത് കാത്ത് നില്‍പ്പുണ്ട്.
നാടകീയം നിലയ്ക്കൽ
ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ നിയന്ത്രണങ്ങളാണ് സന്നിധാനത്ത് അടക്കം പോലീസ് നടപ്പിലാക്കിയിരിക്കുന്നത്. രാത്രി ദര്‍ശനത്തിനുളള സമയം കഴിഞ്ഞാല്‍ ഒരാളെ പോലും നിലയ്ക്കലില്‍ നിന്ന് പോലീസ് കടത്തി വിടുന്നില്ല. ദര്‍ശന സമയം കഴിഞ്ഞാണ് ഇരുമുടിക്കെട്ടുമായി കെ സുരേന്ദ്രന്‍ നിലയ്ക്കലില്‍ എത്തിയത്. ഇതോടെ പോലീസ് തടഞ്ഞു.
പതിനാല് ദിവസം റിമാൻഡിൽ
എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള പോലീസിനോട് തര്‍ക്കിച്ചും പോലീസിനെ മറികടന്ന് മുന്നോട്ട് പോകാനും ശ്രമിച്ചതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക അടക്കമുളള വകുപ്പുകള്‍ സുരേന്ദ്രന് മേല്‍ ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട കോടതി സുരേന്ദ്രനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
ജാമ്യം കിട്ടിയാലും അകത്ത്
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മുന്‍സിഫ് കോടതി പരിഗണിക്കാനിരിക്കുകയാണ്. സുരേന്ദ്രന് ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ക്കും. ഇനി കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചാല്‍ പോലും അദ്ദേഹത്തിന് പുറത്ത് ഇറങ്ങാന്‍ സാധിക്കില്ല. കാരണം മറ്റൊരു അറസ്റ്റ് വാറണ്ട് സുരേന്ദ്രനെ കാത്ത് കണ്ണൂരില്‍ നിന്ന് വന്നിരിപ്പുണ്ട്.
പുതിയ അറസ്റ്റ് വാറണ്ട്
കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ പോലീസ് സ്‌േേറ്റഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ കെ സുരേന്ദ്രന്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ നോട്ടീസ് നല്‍കിയിട്ടും കെ സുരേന്ദ്രന്‍ തുടര്‍ച്ചയായി ഹാജരാകുന്നതില്‍ വീഴച വരുത്തി.
അറസ്റ്റ് വാറണ്ട് കൈമാറി
ഇതോടെയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. സുരേന്ദ്രന് എതിരെയുളള അറസ്റ്റ് വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്ക് സുരേന്ദ്രനേയും കൊണ്ടുളള യാത്രയ്ക്ക് ആവശ്യമെങ്കില്‍ പോലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം കൊട്ടരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരം ധരിപ്പിക്കും.
ജാമ്യത്തെ എതിർത്ത് പോലീസ്
അറസ്റ്റ് വാറണ്ട് വന്നതോടെ ജാമ്യം നേടി പുറത്തിറങ്ങാം എന്ന സുരേന്ദ്രന്റെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. കെ സുരേന്ദ്രനൊപ്പം ഒബിസി മോര്‍ച്ച നേതാവ് രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച നേതാവ് എംഎസ് സന്തോഷ് എന്നിവരും അറസ്റ്റിലായിരുന്നു. സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് രാജേഷ് അടക്കമുളളവരുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കും. ഇതിനേയും പോലീസ് എതിര്‍ക്കും.
Recommended Video
ഇരുമുടിക്കെട്ടുമായി നാടകം
അറസ്റ്റിനെ തുടർന്ന് അതീവ നാടകീയ രംഗങ്ങളാണ് കെ സുരേന്ദ്രൻ പോലീസ് സ്റ്റേഷനിൽ സൃഷ്ടിച്ചത്. പോലീസ് തനിക്ക് ഭക്ഷണമോ വെള്ളമോ തന്നില്ലെന്നും ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടിയെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു. എന്നാൽ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആ കളളം പൊളിഞ്ഞു. ഇരുമുടിക്കെട്ട് സുരേന്ദ്രന്റെ കയ്യിൽ നിന്ന് തന്നെ താഴെ വീണതാണെന്നും പോലീസ് എടുത്ത് കൊടുക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? എന്താണ് അദീപ് ചെയ്ത തെറ്റ്? ആഞ്ഞടിച്ച് മന്ത്രിയുടെ മകൾ