വിറ്റുതുലച്ചു എന്നൊക്കെ വെറുതേയങ്ങ് പറഞ്ഞു പോകാം; വിമർശനങ്ങളൊക്കെ കത്തിനശിക്കും; സുരേഷ് ഗോപി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയെ അനുകൂലിച്ച് സുരേഷ് ഗോപി എം.പി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞ് പോകാം.എന്നാൽ അതല്ലല്ലോ സത്യം അതല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇപ്പോൾ നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് കൈമറിയത്. ഇതുവഴി ജനങ്ങള്‍ക്ക് തൃപ്തി പകരുന്ന നടപടി ക്രമങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാൻ സാധിക്കുകയാണെങ്കിൽ ഇപ്പോഴത്തെ വിമർശനങ്ങളെല്ലാം ഇല്ലാതായിക്കോളുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ വിമാനത്താവളം ഉപയോഗിക്കുമ്പോള്‍ അവരുടെ യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ക്ലേശങ്ങള്‍ ആർക്കാണ് ലഘൂകരിക്കാൻ സാധിക്കുക? ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിച്ച് നോക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്നൊക്കെ വെറുതേയങ്ങ് പറഞ്ഞു പോകാം. അങ്ങനെ പറഞ്ഞു പോകാനെ പറ്റൂ. അതല്ലല്ലോ പക്ഷേ സത്യാവസ്ത? ക്ലിപ്തമായ ഒരു സമയത്തേക്ക് നടത്തിപ്പ് മാത്രമാണ് ഇപ്പോൾ കൈമറിയിരിക്കുന്നത്. അതില്‍ ജനങ്ങള്‍ക്ക്, വിമാനത്താവളം ഉപയോഗിക്കുന്നവര്‍ക്ക് തൃപ്തി പകരുന്ന നടപടിക്രമങ്ങളിലേക്ക് പോകുവാന്‍ സാധിക്കുകയാണെങ്കില്‍ ഈ വിമര്‍ശനം ഒക്കെ കത്തിനശിക്കും.
കോവിഡിന് ശേഷം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമയത്ത് രണ്ട് മൂന്ന് മാസം എമിറേറ്റ്‌സും എത്തിഹാദുമൊന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്നില്ലല്ലോ. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വിമാനത്താവളമാണ് തിരുവന്തപുരത്ത് ഉള്ളത്. 1932ല്‍ കേണല്‍ ഗോദവര്‍മ രാജ തുടങ്ങിവെച്ചതാണ്. അന്ന് ടാറ്റാ സൺസ് ചോദിച്ചു ഇത് ലാഭകരമാകുമോ എന്ന് ടാറ്റ സണ്‍സ് ചോദിച്ചു. അന്ന് നഷ്ടം നികത്തിക്കോളാം എന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച എയര്‍പോര്‍ട്ടാണിതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങള്‍ ,വികസനം എന്ന് പറഞ്ഞാൽ അതും ഉണ്ടാകുമല്ലോ. ഒരു കാലഘട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന സേവന രീതികള്‍ അത് വരട്ടെ. അതില്‍ ആര്‍ക്കാണ് ഒരു സുഖമില്ലായ്മയുള്ളത്. എന്നെ സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം യോഗ്യമായ രീതിയിൽ അതായത് മുംബൈ വിമാനത്താവളമോ, ഡല്‍ഹി വിമാനത്താവളമോ എന്നോ പോലുള്ള യാത്രക്കാരെ സ്വീകരിക്കുന്ന രീതിയില്‍ സ്വീകരിക്കണം.
അവർക്കൊക്കെ വീടെത്തുക എന്നതാണ് യാത്രക്കാരുടെ ആവശ്യം. അതിനിടയിൽ യാത്രയിൽ ഉള്ള ഒരുപാട് ക്ലേശങ്ങള്‍ ഉണ്ട്. അത് ഇല്ലായ്മ ചെയ്യുക എന്ന് ഒരുകാലത്തും നടക്കില്ല. പക്ഷേ ആ ക്ലേശം ഒരു ഭാരമായി യാത്രക്കാർ അനുഭവത്തില്‍ വന്നുകൊണ്ടിരിക്കരുത്. അക്കാര്യത്തില്‍ തീര്‍ച്ചയായും മാറ്റം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ട്രിവാൻഡ്രം ഇന്റർനാഷ്ണൽ ലിമിറ്റഡ് ഏറ്റെടുത്തത്. രാജ്യത്തെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം അൻപത് വർഷത്തേക്കാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. റ്റെടുത്തെങ്കിലും വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ്പ് പേര് മാറ്റിയിട്ടില്ല.കൂടാതെ എയർപോർട്ട് അതോറിറ്റി ജീവനക്കാർ അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കും.
Recommended Video
യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുമെന്നും വിമാനത്താവളത്തിന്റെ വികസനവുമാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമെന്നും ഏറ്റെടുക്കൽ ചടങ്ങിൽ ഗ്രൂപ്പ് പ്രതിനിധികൾ വ്യക്തമാക്കി. തിരുവനന്തപുരത്ത് കൂടുതൽ വിമാന സർവ്വീസുകൾ എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കമ്പനി അധികൃതർ അറിയിച്ചിരുന്നു. അതേസമയം ഏറ്റെടുക്കൽ നടപടികളോടെ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത് റൺവേ വികസനം, കൂടുതൽ സർവ്വീസുകൾ എന്നതടക്കമുള്ള കാര്യങ്ങളാണ്. മറ്റ് അദാനി ഗ്രൂപ്പിന്റെ കൈകളിലുള്ള എയർപോർട്ടുകളിലെ സംവിധാനങ്ങൾ എല്ലാം തിരുവനന്തപുരം എയർപോർട്ടിലും നടപ്പാക്കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്താവളം അദാനി ഗ്രൂപ്പ് എറ്റെടുത്തെങ്കിലും കസ്റ്റംസും എയര്‍ട്രeഫിക്കും സുരക്ഷയുമെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണ്.