തൃശ്ശൂർ ഇങ്ങെടുക്കാന്‍ ഒരിക്കല്‍ കൂടി സുരേഷ് ഗോപി: അടി വാര്യർക്ക്, കോണ്‍ഗ്രസിന് വേണ്ടി ബല്‍റാം
തൃശ്ശൂർ: 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍ക്കാണ് സംസ്ഥാനത്ത് ബി ജെ പി തുടക്കം കുറിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്സൂർ തുടങ്ങിയ മൂന്ന് മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയാണ് പാർട്ടി പുലർത്തുന്നത്. മൂന്ന് മണ്ഡലങ്ങളിലും മികച്ച പ്രവർത്തനം നടത്തിയാല്‍ വിജയം വിദൂരമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.
'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ
തിരുവനന്തപുരമാണ് പാർട്ടിക്ക് വിജയ പ്രതീക്ഷ ഏറെയുള്ള മണ്ഡലം. അത് കഴിഞ്ഞാല്‍ ബി ജെ പി ലക്ഷ്യം വെക്കുന്നത് തൃശ്ശൂരാണ്. സുരേഷ് ഗോപിയെ വീണ്ടും ഒരിക്കല്‍ കൂടി രംഗത്ത് ഇറക്കിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പിയും ആർ എസ് എസും.
ആർ എസ് എസ് ആണ് സുരേഷ് ഗോപിയെ തൃശ്ശൂരില്‍ ഇറക്കാന്‍ ഏറെ താല്‍പര്യപ്പെടുന്നത്. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ആര്‍എസ്എസ് നേതാവിനോട് തൃശ്ശൂരിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സുരേഷ് ഗോപി മണ്ഡലത്തില്‍ സജീവവുമാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് സുരേഷ് ഗോപി ശ്രദ്ധേയമായ പോരാട്ടമായിരുന്നു കാഴ്ചവെച്ചത്.
17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ ആവേശത്തിലായിരുന്നു 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയെ തന്നെ തൃശ്ശൂർ മണ്ഡലത്തില്‍ ബി ജെ പി ഇറക്കിയത്.
തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഒന്ന് രണ്ട് സർവ്വേകളിലും തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. പ്രവചനം പോലെ തന്നെ ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.
സുരേഷ് ഗോപിയെ രംഗത്തിറക്കാനുള്ള നീക്കങ്ങളുമായി ബി ജെ പിയും ആർ എസ് എസും മുന്നോട്ട് പോവുമ്പോള്‍ നേരത്തെ മണ്ഡലത്തിലേക്ക് പറഞ്ഞ് കേട്ടിരുന്ന പേര് സന്ദീപ് വാര്യറുടേത് ആയിരുന്നു. തിരുവനന്തപുരത്തേക്കാണ് പാർട്ടി സുരേഷ് ഗോപിയെ അവസാന നിമിഷം നിയോഗിക്കുന്നതെങ്കില്‍ തൃശ്ശൂരില്‍ സന്ദീപ് വാര്യർക്ക് തന്നെ നറുക്ക് വീഴും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സന്ദീപ് തൃശ്ശൂരും കൂടി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ചില നേതാക്കള്‍ക്ക് ഇതില്‍ എതിർപ്പുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ സ്ഥാനാർത്ഥിയുടെ കാര്യത്തിലും ഇത്തവണ മാറ്റമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ എംപിയായ ടിഎന്‍ പ്രതാപന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുവാനാണ് താല്‍പര്യപ്പെടുന്നത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് ടിഎന്‍ പ്രതാപന്റെ ശ്രമം. അദ്ദേഹം ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് പകരം സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. അങ്ങനെയെങ്കില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനാണ് കോണ്‍ഗ്രസ് ആലോചന. ബല്‍റാമിനെ പാര്‍ലമെന്റിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി