'എന്ത് വിധിയിത്, വല്ലാത്ത ചതിയിത്'; ഭരണത്തെ കുറിച്ച് വോട്ടർമാരോട് ചോദ്യം, മറുപടിയിൽ കലിച്ച് സുരേഷ് ഗോപി
തൃശൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശൂർ ഓടി നടന്ന് പ്രചരണം കൊഴുപ്പിക്കുകയാണ് സുരേഷ് ഗോപി. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥനയും ആരംഭിച്ച് കഴിഞ്ഞു. ഇത്തരത്തിൽ വോട്ട് തേടുന്ന സുരേഷ് ഗോപിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ച് വർഷത്തെ ഭരണത്തിൽ തൃപ്തിയുണ്ടെങ്കിൽ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് സുരേഷ് ഗോപി പറയുന്നതും തൃപ്തരാണെന്ന് വോട്ടർമാർ മറുപടി നൽകുന്നതുമാണ് വീഡിയോ. സംഭവം ഇങ്ങനെ
'ജയിപ്പിക്കാനല്ല, ഭൂരിപക്ഷമാണ് വേണ്ടത്, അത് അത്യാവശ്യമല്ല. കഴിഞ്ഞ വർഷം ഏറ്റുവാങ്ങിയ തോൽവി എന്ന് പറയുന്നത് അധാർമികമായ തോൽവിയാണ്. തോൽപ്പിച്ചത് തന്നെയാണ്. അതിന് കൂട്ട് നിന്ന എന്റെ സതീർത്ഥ്യനേയും എനിക്ക് അറിയാം. സിനിമയിൽ തന്നെ ഉള്ള സതീർത്ഥ്യൻ ആണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ നിങ്ങൾ തൃപ്തരാണെങ്കിൽ നിങ്ങൾ ഒരു കാരണവശാലും എനിക്ക് വോട്ട് തരേണ്ട', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ഇതിന് തൃപ്തരാണ് എന്നായിരുന്നു ആളുകളുടെ മറുപടി. ഇതോടെ നീരസത്തോടെ സുരേഷ് ഗോപി ചോദ്യം ആവർത്തിച്ചു. അതിനിടയിൽ ചോദ്യം മനസിലായില്ലെന്ന് ചിലർ വിളിച്ച് പറയുന്നുണ്ട്. അതേസമയം കൂടി നിന്നവർ പ്രതികരിച്ചുമില്ല. ജയിപ്പിച്ച വിട്ടയാൾ എന്ത് ചെയ്തുവെന്നാണ് ഞാൻ ചോദിച്ചതെന്നും അദ്ദേഹം നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എനിക്ക് വോട്ട് തരേണ്ടെന്നും സുരേഷ് ഗോപി ആവർത്തിച്ചു. അതിനിടെ ജയിപ്പിച്ചയാൾ ഇങ്ങോട്ട് വന്നിട്ടില്ലെന്ന് ചിലർ പറയുന്നുണ്ട്.
അതേസമയം എല്ലാ മണ്ഡലത്തിലും പ്രചരണത്തിന് ഓടിയെത്തുക പ്രയാസമാണെന്നും അതിന് അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'വലിയ മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്. ജനസംഖ്യ കൂടുതലാണ്. അതുകൊണ്ട് തന്നെ എല്ലാവരിലേക്കും എത്തുക എളുപ്പമല്ല. അതുകൊണ്ടാണ് വണ്ടിയിലിരുന്ന് കൈയ്യ് കാണിച്ചെങ്കിലും പോകുന്നത്. എനിക്ക് പ്രവർത്തിക്കാൻ അവസരം തന്നിട്ടില്ല. എന്നാലും എന്നെ അളക്കാനുള്ള കാര്യങ്ങൾ പരമാവധി ഞാൻ ചെയ്തിട്ടുണ്ട്. അത് എന്നെ ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടല്ല കേട്ടോ, ഇത്തവണ ഒരു പരീക്ഷണ വസ്തു എന്ന നിലയിലെങ്കിലും ജയിപ്പിക്കൂ', സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഇത്തവണ സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ സുരേഷ് ഗോപിയിലൂടെ നേടിയ വോട്ട് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.












Click it and Unblock the Notifications