സിലബസ് വിവാദം: വര്‍ഗീയ ലേഖനങ്ങള്‍ പാഠഭാഗമാക്കുന്നത് ദോഷം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പിജി സിലബസില്‍ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഉയരുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പടെ സര്‍വ്വകലാശാല തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വിവാദ സിലബസ് പിന്‍വലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കെഎസ്യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടന ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
എന്നാല്‍ ബിജെപി, സംഘപരിവാര്‍ അനുകൂല സംഘടനകള്‍ യൂണിവേഴ്‌സിറ്റി തീരുമാനത്തെ രണ്ടു കയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്. സിലൃബസുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം അനാവശ്യമാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ സിലബസ് പ്രശ്‌നങ്ങള്‍ നിറഞ്ഞത് തന്നെയാണെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഗവേണന്‍സ് എം എ സിലബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം ദൃശ്യമാദ്ധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്നില്ലെന്ന് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചതുകൊണ്ടാണീ പോസ്റ്റെന്ന് മന്ത്രി പറഞ്ഞു.

വിവാദമായ സിലബസ്സ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല.

ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്. സെക്യുലര്‍ ഇടമായി തുടരേണ്ട ക്‌ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമര്‍ശനാത്മകപഠനത്തിനായിപോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ കൃതികള്‍ സിലബസ്സില്‍ ഉണ്ടാകുന്നത് ശരിയല്ല.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍, അവര്‍ക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടല്‍ ഞങ്ങളുടെ കാഴ്ചപ്പാടല്ല.

അതിനാല്‍, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികള്‍ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, എത്ര പ്രതിഷേധം ഉണ്ടായാലും വിവാദമായ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ശക്തമാകുമ്പോഴും സിലബസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിസി.

ഇതിനിടെ സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിട്ടുണ്ട്. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications