'മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുന്നത് വരെ പൊരുതും', വിധിക്കെതിരെ കന്യാസ്ത്രീകൾ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അവിശ്വസനീയമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. നീതി കിട്ടുന്നത് വരെ തങ്ങള്‍ ഈ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
''കേസില്‍ മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നിരിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്നത് അറിയില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കും. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം എന്ന അവസ്ഥയാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരായ തങ്ങളെ പോലുളളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ വേണം എന്നാണ് തോന്നുന്നത്. അതാണ് ഈ വിധിയില്‍ നിന്ന് മനസ്സിലാക്കുന്നത്'', സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.
''ഈ കേസ് അട്ടിമറിക്കപ്പെട്ടത് തന്നെയാണ്. മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുന്നത് വരെ തങ്ങള്‍ പോരാടും. വിധിപ്പകര്‍പ്പ് കിട്ടിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവും ഉളള വ്യക്തിയാണ്. ആ പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇത്രയും നാള്‍ കൂടെ നിന്ന നല്ലവരായ മനുഷ്യരോട് നന്ദി മാത്രമാണ് പറയാനുളളത്. ഇനിയുളള യാത്രയിലും അവര്‍ ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു''.
Recommended Video
''ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. ഈ വിധിയില്‍ വിശ്വസിക്കുന്നുമില്ല. പോലീസും പ്രോസിക്യൂട്ടറും നല്ല രീതിയില്‍ കേസ് കൈകാര്യം ചെയ്തിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് തങ്ങള്‍ക്ക് അറിയില്ല. അന്വേഷണ സംഘത്തിന് വീഴ്ച വന്നുവെന്ന് കരുതുന്നില്ല. അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. എവിടെ വെച്ചാണ് അട്ടിമറിക്കപ്പെട്ടു എന്ന് മനസ്സിലാകുന്നില്ല. മരിക്കാനും തയ്യാറായിട്ടാണ് നില്‍ക്കുന്നത്'', സിസ്റ്റര്‍ അനുപമ പറഞ്ഞു.
കോടതി വിധി നിരാശാജനകമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം ചെയ്തിട്ടുളള ആളാണെന്നും ആ വ്യക്തിയെ കുറ്റവിമുക്തനാക്കി പ്രഖ്യാപിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞു. നീതി ദേവത ഈ കേസില്‍ കൊല ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ദൈവത്തിന് സ്തുതി എന്നാണ് കോടതി വിധിയോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചത്. ജലന്ധര്‍ സഭയും കോടതി വിധിയില്‍ നന്ദി അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.