പിഞ്ചുകുട്ടികളടക്കമുള്ള കുട്ടികളെ സിപിഎം ഇറക്കി വിട്ടു; രക്ഷയ്ക്കെത്തിയത് സിപിഐ, സംഭവം ഇടുക്കിയിൽ...
ഇടുക്കി: ഇടുക്കിയിലെ ഭൂമി കൈയേറ്റ കഥകള്‍ മുറുകുന്നതിനിടെ സിപിഎം ഇറക്കിവിട്ട കുടുംബത്തിന് രക്ഷയേകി സിപിഐ. കഴിഞ്ഞ ദിവസമാണ് മുരുക്കടി ലക്ഷ്മി വിലാസത്തിൽ മാരിയപ്പൻ ശശികല ദമ്പതികളുടെ പിഞ്ചുകുഞ്ഞുങ്ങളെ അടക്കമാണ് വീട്ടിൽ നിന്ന് സിപിഎം ഇറക്കി വിട്ടത്. മളി മുരുക്കടി സ്വദേശികളായ മാരിയപ്പനും ബന്ധുവും അധ്യാപകനുമായ മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി അവസാനിച്ചത്.
ഇടുക്കി ജില്ലയിലെ കുമളിക്കടുത്തുള്ള മുരിക്കടിയിലാണ് സിപിഎമ്മും സിപിഐയും ഇടപെട്ട കുടുംബ പ്രശ്‌നത്തില്‍ നേട്ടംകൊയ്യാന്‍ നോക്കിയ സിപിഎം പ്രദേശിക നേതൃത്വം ഒടുവില്‍ വെട്ടിലായത്. സൗത്ത് ലൈവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തര്‍ക്കം തീര്‍ക്കാന്‍ മാരിയപ്പന്‍ സിപിഐയുടെയും, സല്‍മാന്‍ സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. ഇതോടെ പ്രശ്നം രാഷ്ട്രീയ തലത്തിലേക്ക് ഉയരുകയായിരുന്നു. സിപിഐ വിഭാഗം മാരിയപ്പന് സംരക്ഷണം നല്‍കാന്‍ വീടിനു മുന്നില്‍ കൊടി നാട്ടി. ഇതിൽ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കൊടി മാറ്റുകയും മാരിയപ്പന്‍ വീടൊഴിയണമെന്ന നിലപാടെടുക്കുകയും ചെയ്യുകയായിരുന്നു.

വീട് സിപിഎം പാർട്ടി ഓഫീസായി
ഇതിനിടെ വീടൊഴിപ്പിക്കാതിരിക്കാന്‍ മാരിയപ്പന്റെ ഭാര്യ ശശികല പീരുമേട് കോടതിയില്‍ നിന്ന് ഉത്തരവുമായി എത്തിയപ്പോഴേക്കും വീട് സിപിഎം ഓഫീസായി മാറികഴിഞ്ഞിരുന്നു. തുടർന്ന് തങ്ങളെ ഉപദ്രവിക്കുന്നതായി കാണിച്ച് മാരിയപ്പനും കുടുംബവും കേസും നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച വൈകുന്നേരം സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ കുമളി പൊലീസ് പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമ പ്രകാരം കേസെടുത്തു.

സൽമാനും മാരിയപ്പനും വാക്ക് തർക്കത്തിൽ
മുത്തച്ഛനൊപ്പം മുരിക്കടിയിലെ വീട്ടില്‍ താമസിച്ചിരുന്ന മാരിയപ്പന് വീടു നല്‍കാമെന്നു മുത്തച്ഛന്‍ വാക്കുകൊടുത്തിരുന്നു. എന്നാല്‍, മാരിയപ്പന്റെ വിവാഹശേഷം സല്‍മാനും മാരിയപ്പനും തമ്മില്‍ തര്‍ക്കത്തിലാവുകയും ഇതിനിടെ, സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ സ്വന്തം പേരിലാക്കുകയും ചെയ്യുകയായിരുന്നു. ഈ തർക്കം തീർക്കനാണ് മാരിയപ്പനും സൽമാനും സിപിഐയെയും സിപിഎമ്മിനെയും കൂട്ടുപിടിച്ചത്. എന്നാൽ ഇതോടെ സിപിഎം വെട്ടിലാകുകയായിരുന്നു.

ജില്ലാ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു
ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ എസ്‌സി /എസ്ടി കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഇതില്‍ ഇടപെട്ട കമ്മീഷന്‍ ജില്ലാ കളക്ടര്‍, എസ്പി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരോട് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പാർട്ടി ഓഫീസ് ആക്കിയ വീട് സിപിഎം ഒഴിയുകയായിരുന്നു.

സിപിഎം വീട് വിട്ടുകൊടുത്ത് തലയൂരി
പ്രശ്നം രൂക്ഷമായതോടെ കൈയേറിയ വീട് 48 മണിക്കൂറിനുള്ളില്‍ തന്നെപാര്‍ട്ടി ഓഫീസാക്കിയ സിപിഎം തിരിച്ചു കൊടുത്ത് പ്രശ്‌നത്തില്‍ നിന്നു തലയൂരുകയായിരുന്നു. തങ്ങള്‍ ഓഫീസിനായി മുറി വാടകയ്‌ക്കെടുത്തതു മാത്രമേയുള്ളുവെന്നും കുടുംബ പ്രശ്‌നമാണ് വിവാദത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം. കുടുംബപ്രശ്‌നത്തില്‍ കൈകടത്തി വീട് കൈയേറ്റം നടത്തിയാണ് സിപിഎം ഇവിടെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്.












Click it and Unblock the Notifications