ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്ര ദുഷ്ക്കരം; ജീവൻ കൈയ്യിൽ പിടിച്ചുള്ള യാത്ര, പിന്നിൽ ഡ്രൈവർ!!
കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോയ ബസ്സ് പാനൂരിനടുത്തുള്ള പുഴയിൽ മറിഞ്ഞ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മരണത്തിലേക്ക് വരെ കലാശിച്ച ദുരന്തമായിരുന്നു അത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ ബെംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട മറ്റൊരു ബസ്സിൽ സംഭവിച്ച കാര്യങ്ങളും സ്ഥിരമായി യാത്രചെയ്യുന്നവരെ ഞെട്ടിക്കുന്ന കാര്യമാണ്. മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറെയായിരുന്നു യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നിയോഗിച്ചത്. അപകടം മണത്തറിഞ്ഞ യാത്രക്കാർ ഡ്രൈവറെ പിടിച്ച് മാറ്റുകയായിരുന്നു.
തുടർന്ന് യാത്രക്കാരിലൊരാളായി ഡ്രൈവർ. സ് ഓടിച്ച യാത്രക്കാരന് ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പാള്‍ അദ്ദേഹം ബസ് നിര്‍ത്തി. ഇതോടെ ബാക്കി യാത്രക്കാര്‍ പോലീസിന്റെ സഹായം തേടി. പോലീസ് മറ്റോരു ഡ്രൈവറുടെ സഹായത്തോടെ ബസ്സ് പയ്യന്നുരിലെത്തിക്കുകയായിരുന്നു. ജീവൻ കയ്യിൽ വച്ചുകൊണ്ടുള്ള യാത്രയായിരുന്നു അതുവരെ. ബസ്സിലെ യഥാര്‍ഥ ഡ്രൈവറെയും ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പയ്യന്നൂര്‍ സ്വദേശി വിനയനെ (37) പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ബുധനാഴ്ച രാത്രി
ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കല്ലട ബസ്സിലായിരുന്നു സംഭവം. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ വീരാജ്പേട്ടയ്ക്കടുത്ത് ബസ് നിർത്താറുണ്ട്. അവിടെ നിന്നാണ് ഡ്രൈവർ വിനയൻ മദ്യപിച്ചതെന്നാണ് റിപ്പോർട്ടുകൾ. അമിത ലഹരിയായതോടെ വിനയന് വാഹനം ഓടിക്കാൻ കഴിയാതിരിക്കുകയായിരുന്നു.
മൂന്നിടത്ത് അപകടം
ഭക്ഷണം കഴിച്ച് വീരാജ്പേട്ടയിൽ നിന്നും പുറപ്പെട്ട ബസ് മൂന്നിടത്ത് വച്ച് അപകടത്തിൽപ്പെട്ടു. ഇതോടെയാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന കാര്യം യാത്രക്കാർക്ക് മനസിലായത്. ഇതോടെ യാത്രക്കാർ പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറെ മാറ്റുകയും വീരാജ്പേട്ടയിൽ നിന്ന് യാത്രക്കാരിൽ ഒരാൾ ബസ്സ് ഓടിക്കുകയുമായിരുന്നു.
വളപട്ടണം എസ്ഐയെ വിവരം അറിയിച്ചു
ബസ്സ് ഓടിച്ച യാത്രക്കാരന് വളപട്ടണം എത്തിയതോടെ ഇറങ്ങേണ്ടി വന്നു. റോഡരികിൽ ബസ്സ് നിർത്തി അദ്ദേഹം പോയി. ഇതോടെയാണ് വളപട്ടണം എസ്ഐയുടെ നമ്പർ തപ്പിയെടുത്ത് യാത്രക്കാർ സഹായം തേടിയത്. എസ്ഐ ശ്രീജിത്ത് കൊടേരി ഒരു ഡ്രൈവറുമായി സ്ഥലത്തെത്തി.
ലൈസൻസ് റദ്ദാക്കും
തുടർ പോലീസ് എത്തിച്ച ഡ്രൈവര്‍ യാത്രക്കാരെ പയ്യന്നൂരിലെത്തിച്ചു. പിന്നീട് ഡ്രൈവറെയടക്കം ബസ് വളപട്ടണം സ്റ്റേഷനിലെത്തിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും പോലീസ് കേസെടുത്തു. വിനയന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്.