യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് പന്ന്യന്‍
തൃശൂര്‍: സിപിഎമ്മും സപിഐയും തമ്മിലുള്ള തര്‍ക്കം തീരുന്നില്ല. 1964 ലെ പിളര്‍പ്പ് ദുരന്തമായിരുന്നു എന്ന് പറഞ്ഞതിന് പിറകേ യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും രംഗത്ത്.
ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടത് പക്ഷം പിന്‍വലിച്ചത് തെറ്റായിപ്പോയെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ തൃശൂരില്‍ പറഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സ്വീകരിച്ചതിന് സമാനമായ നിലപാടായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനുള്ള കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നാണ് പന്ന്യന്റെ ആരോപണം. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങളില്‍ ഇടതിന്റെ പങ്കാളിത്തവും ജനങ്ങളിലെത്തിക്കാനായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആരോപിക്കുന്നു.
ഇക്കാരണങ്ങളാണ് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചുരുങ്ങിയ സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയതെന്നാണ് പന്ന്യന്റെ നിരീക്ഷണം. ഇടതുപാര്‍ട്ടികളുടെ ഐക്യം ജനങ്ങളുടെ ആഗ്രഹമാണെന്നും അതിന് വഴിയൊരുക്കാന്‍ സിപിഐ തയ്യാറാണെന്നും പന്ന്യന്‍ വ്യക്തമാക്കുന്നു.
സിപിഎമ്മിന്റെ അടവ് നയ രേഖകളെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് വിരുദ്ധമായ നിലപാടാണ് സീതാറാം യെച്ചൂരി സ്വീകരിച്ചിട്ടുള്ളത്. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസിനൊപ്പം ചേരുന്നതില്‍ തെറ്റില്ലെന്നാണ് യെച്ചൂരിയുടെ നിലപാടായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പണ്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു എന്നതാണ് ഇപ്പോഴും സിപിഐക്കെതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണം. സിപിഎം നിലപാട് യെച്ചൂരിയുടെ അഭിപ്രായത്തോട് ഐക്യപ്പെടുകയാണെങ്കില്‍ പഴയ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് സിപിഐയുടെ പക്ഷം.