'നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പകർത്താനുള്ള സാധ്യത കൂടുതലാണ്, കേസ് പൊളിയാൻ അതുമതി'; ജോർജ് ജോസഫ്
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിക്ക് ഹർജി നൽകിയിരിക്കുകയാണ് അതിജീവിത. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയട്ടെയെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളില്ലെന്നുമാണ് നടിയുടെ നിലപാട്. തനിക്കെതിരെ തെറ്റായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ഹർജി സമർപ്പിച്ചതെന്നും അതിജീവിത വ്യക്തമാക്കി.
ഇപ്പോഴിതാ അതിജീവിതയുടെ നീക്കത്തിൽ പ്രതികരിക്കുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ്. അതിജീവതക്ക് ഇപ്പോൾ കോടതിയിൽ അവിശ്വാസം ഉണ്ടായതിന് കാരണം കോടതിയുടെ കൈവശം ഇരിക്കുന്ന ദൃശ്യങ്ങൾ മറ്റാരൊക്കെയോ കണ്ടിരിക്കുന്നുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളം ന്യൂസ് 18 നോടായിരുന്നു പ്രതികരണം. വായിക്കാം

'അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ ഇൻ ക്യാമറ പ്രൊസീഡിങ്സ് വേണം. കാരണം അവർ അനുഭവിച്ച തിക്താനുഭവങ്ങൾ ആരും കേൾക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് വാർത്തകൾ വന്ന സാഹചര്യത്തിലായിരുന്നു മൊത്തം നടപടികൾ ഇൻക്യാമറ പ്രൊസീഡിങ്സിലേക്ക് കോടതി മാറ്റിയത്. ഇപ്പോൾ സാക്ഷികളുടെ മൊഴികളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ അന്തിമ വാദമാണ് നടക്കുന്നത്. പ്രതിഭാഗത്തിന്റേയും വാദി ഭാഗത്തിന്റേയും വാദങ്ങൾ കോടതി കേൾക്കും.
അതിജീവതക്ക് ഇപ്പോൾ കോടതിയിൽ അവിശ്വാസം ഉണ്ടായതിന് കാരണം കോടതിയുടെ കൈവശം ഇരിക്കുന്ന ദൃശ്യങ്ങൾ മറ്റാരൊക്കെയോ കണ്ടിരിക്കുന്നുവെന്നതാണ്. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജഡ്ജിയും ജില്ലാ ജഡ്ജിയും ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. സെഷൻസ് കോടതിയിൽ ജീവനക്കാരും കണ്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന ഒരു തെളിവ് ജഡ്ജ് അല്ലാതെ മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ കോടതി തന്നെ അന്വേഷണം പ്രഖ്യാപിക്കണമായിരുന്നു. അതുണ്ടായില്ല. ക്രമിനൽ കുറ്റം തന്നെയാണ് നടന്നത്.
ആ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയോ ഇല്ലെയോ എന്നത് പ്രസക്തമല്ല, എന്നാൽ തൊണ്ടിമുതൽ പരിശോധിക്കപ്പെട്ടിരിക്കുകയാണ്. ദൃശ്യങ്ങൾ മുഴവൻ പകർത്തിയോ എന്നുള്ളത് അറിയില്ല, പക്ഷെ അതിനുള്ള സാധ്യത കൂടുതലാണ്. അതിജീവിതയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ ഉള്ളത്. കേസുമായി ബന്ധമില്ലാത്ത പല ആളുകളും ഈ വീഡിയോ കണ്ടുവെന്നതാണ്. തീർച്ചയായും അതിലൊരു നടപടി വേണമായിരുന്നു.
ഇവിടെ കാതലായൊരു പ്രശ്നമുണ്ട്. മെമ്മറി കാർഡിന് എന്തെങ്കിലും മാറ്റം വന്നാൽ ഈ കേസ് നിലനിൽക്കില്ല. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി ആ ദൃശ്യവും കൊണ്ട് പൾസർ സുനി അവിടുന്ന് പോയിരുന്നു. അതിന് ശേഷം പെട്ടിഓട്ടോയിൽ വന്ന് എറണാകുളത്തെ ഒരുവീടിന്റെ മതിൽ കയറി തുള്ളി അപ്രത്യക്ഷനായി. അതൊരു അഭിഭാഷകന്റെ വീടാണെന്നാണ് പറയപ്പെടുന്നത്.
ഈ കേസിൽ ദുരൂഹമായ പല കാര്യങ്ങളും തെളിയാനുണ്ട്. ഇതുവരെ ലഭിച്ച തെളിവുകളെല്ലാം പോലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന തോന്നൽ തന്നെയായിരിക്കാം ഇപ്പോൾ തുറന്ന കോടതിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications