ഹിജാബ് ഇസ്ലാമികമാണോയെന്ന ചർച്ചയല്ല ഇവിടെ നടക്കുന്നത്: ഗവർണ്ണർക്ക് മറുപടിയുമായി കെടി കുഞ്ഞിക്കണ്ണന്‍
കോഴിക്കോട്: ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സി പി എം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ഹിജാബ് ഇസ്ലാമികമാണോയെന്ന സംവാദമല്ല രാജ്യമാവശ്യപ്പെടുന്നത് ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളുടെ സംരക്ഷണമാണെന്നാണ് കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കുന്നത്. സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്നുമായിരുന്നു ഗവർണ്ണർ അഭിപ്രായപ്പെട്ടത്. ഇതിനെതിരായിട്ടായിരുന്നു കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍
പ്രവാചക ചരിത്രമുദ്ധരിച്ചാണല്ലോ ഹിജാബ് വിലക്കിനെ ന്യായീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറ സ്ത്രീകൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും ദൈവം തന്ന സൗന്ദര്യം മറ്റുള്ളവർ കാണാൻ കൂടിയുള്ളതാണെന്നും വാദിച്ചിരുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രയാസപ്പെട്ട് സമർത്ഥിക്കാൻ നോക്കുന്നത്.

അതിനായി ഇസ്ലാമിക ചരിത്രത്തിൽ നിന്നും പ്രവാചകൻ്റെ ഭാര്യയുടെ സഹോദരീ പുത്രിയെ സാക്ഷിയായി അവതരിപ്പിച്ചിരിക്കുകയാണദ്ദേഹം. വിഷയം ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണോ അല്ലായെന്നൊന്നുമല്ലായെന്ന് ബഹുമാനപ്പെട്ട ഗവർണർക്ക് അറിയാത്തതാണോ! പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റേതാണ് പ്രശ്നം.
അത് താങ്കളെ പോലൊരാൾക്ക് മനസിലാവത്തത് കൊണ്ടല്ലല്ലോ പ്രവാചക ചരിത്രമെഴുന്നെള്ളിച്ച് ഹിന്ദുത്വവാദികളുടെ ഫാസിസ്റ്റ് നടപടിയെ ന്യായീകരിക്കാനായുള്ള ബൗദ്ധികക്കസർത്തുകൾ നടത്തുന്നത്. ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ ന്യൂനപക്ഷ പ്രശ്നങ്ങളെ സംബന്ധിച്ച ദേശീയ സംവാദമാകാമെന്ന് ഉദ്ഘോഷിച്ച ബാജ്പേയിയെയാണ് ഓർമ്മ വരുന്നത്.
ആരിഫ് മുഹമ്മദ്ഖാൻ, ഇപ്പോൾ ഹിജാബ് ഇസ്ലാമികമാണോയെന്ന സംവാദമല്ല രാജ്യമാവശ്യപ്പെടുന്നത് ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളുടെ സംരക്ഷണമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് സ്വന്തം സ്വത്വവും സംസ്കാരവും സംരക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിൻ്റെ പ്രശ്നമാണ് ഹിജാബ് വിലക്ക് ഉയർത്തുന്നത്. അതിൽ നിന്ന് മാറി ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണോയെന്നൊക്കെയുള്ള തലങ്ങളിലേക്ക് വിഷയത്തെ മാറ്റുന്ന കൗശലങ്ങൾ പച്ച ഹിന്ദുത്വ സേവയാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കാനാവും- കെടി കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേർത്തു.
അതേസമയം, കർണാടകയിലെ ഹിജാബ് വിവാദത്തിൽ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ ഒരുവിഭാഗം ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി സ്വീകരിക്കാന്‍ കോടതിയും തയ്യാറായില്ല.












Click it and Unblock the Notifications