'ഇനി ഒരു തെളിവും പരിശോധിക്കാൻ ഇല്ല':എകെജി സെന്റർ പടക്കയേറ് അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം; എ കെ ജി സെന്റർ പടക്കമേറ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. 25 ദിവസം അന്വേഷിട്ടും കേസിൽ കാര്യമായൊന്നും കണ്ടെത്താൻ ആകാത്ത സാഹചര്യത്തിലാണ് നീക്കം.കേസിൽ ഇനിയൊരു തെളിവും പരിശോധിക്കാൻ ഇല്ലെന്നാണ് പോലീസ് പറയുന്നത്. രണ്ട് ഡി വൈ എസ് പിമാരും ഷാഡോ സംഘവും സൈബർ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രദേശത്തെ നൂറിലേറെ സി സി ടി വികൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. മൂന്നു ടവറുകളിലായി ആയിരത്തിലേറെ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധി പേരെ ചോദ്യം ചെയ്തു.അക്രമിയെത്തിയത് സ്കൂട്ടറിലായതിനാൽ ഇത്തരം വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ മാത്രം പോലീസിന് സാധിച്ചില്ല.
എ കെ ജി സെൻ്ററിൻ്റെ സി സി ടി വിയിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ദില്ലിയിലും കൊണ്ട് പരിശോധിച്ചിരുന്നു. എന്നാൽ ദൃശ്യത്തിന്റെ പിക്‌സൽ കുറവായതിനാൽ വ്യക്തത വരുത്താൻ സാധിക്കാതെ വന്നത് തിരിച്ചടിയായി.
പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡൽ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോണ്ട ഡിയോ മോഡൽ വാഹനങ്ങളായിരുന്നു പരിശോധിച്ചത്. 50ൽ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ അടക്കം വിളിച്ച് ചോദ്യം ചെയ്തെങ്കിലും അതും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഇനി തെളിവൊന്നും പരിശോധിക്കാൻ ഇല്ലാത്തതിനാൽ കേസ് അന്വേഷണം അവസാനിപ്പിക്കാമെന്ന നിലയിലേക്ക് അന്വേഷണ സംഘം എത്തിയത്.
ജൂൺ 30 ന് രാത്രി 11.25 നായിരുന്നു എകെജി സെന്ററിന് നേരെ സ്കൂട്ടറിൽ എത്തിയ ആൾ പടക്കം എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലായിരുന്നു സംഭവം. പിന്നാലെ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. ഇതോടെ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് കേരളം സാക്ഷിയായത്. പലയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. എന്നാൽ സംഭവത്തിന് പിന്നിൽ സി പി എം തിരക്കഥയാണെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്.
നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ












Click it and Unblock the Notifications