'ദത്ത് വിവാദം മുതല്‍ ഡബ്ല്യുസിസി വരെ'; നാക്കുപിഴയില്‍ സജി ചെറിയാനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍
തിരുവനന്തപുരം: ഭരണഘടനയെ മോശമായി ചിത്രീകരിക്കുന്ന പ്രസംഗത്തിലൂടെ മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷം അടക്കം വലിയ വിമര്‍ശനമാണ് സജി ചെറിയാനെതിരെ ഉന്നയിക്കുന്നത്.
സജി ചെറിയാന്‍ രാജിവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഒഴിയാനാണ് മന്ത്രിയുടെ തീരുമാനം. ഇതാദ്യമായല്ല, സജി ചെറിയാന്‍ വിവാദങ്ങളില്‍ അകപ്പെടുന്നത്. മന്ത്രിയായതിന് ശേഷവും അതിന് മുമ്പും സജി ചെറിയാന്‍ ഒട്ടേറെ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം...
'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ
സ്വന്തം കുഞ്ഞിന് വേണ്ടി നിയമ പോരാട്ടം നടത്തിയ അനുപമയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സജി ചെറിയാന്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. അന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ദത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയത്. വിവാഹിതനും ഇരട്ടിപ്രായമുള്ള രണ്ട് മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നതെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ അധിക്ഷേപിച്ചതാണ് സജി ചെറിയാനെതിരെ അടുത്തിടെ പുറത്തുവന്ന ഏറ്റവും വലിയ വിവാദം. സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പരമാര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ നടത്തിയ വിമര്‍ശനമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയത്. സിനിമ മേഖലയില്‍ നിന്നു തന്നെ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു,
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സജി ചെറിയാന്റെ മറ്റൊരു വിവാദപരാമര്‍ശം സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ബഫര്‍ സോണിനെ കുറിച്ചായിരുന്നു. സില്‍വര്‍ ലൈനിന്റെ ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്നായിരുന്നു സജി ചെറിയാന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് പിന്നീട് അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണന്‍ ബഫര്‍ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ തിരുത്ത്. ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നുമാണ് സജി ചെറിയാന്‍ പ്രതികരിച്ചത്.
മന്ത്രിയാകുന്നതിന് മുമ്പ് സജി ചെറിയാന്‍ അകപ്പെട്ട മറ്റൊരു വിവാദങ്ങളില്‍ ഒന്ന് 2018ലെ പ്രളയ കാലത്തായിരുന്നു. അടിയന്തര സഹായം എത്തിയില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചുപോകുമെന്നു വിലപിച്ച് സജി ചെറിയാന്‍ മാധ്യമങ്ങളിലൂടെ സഹായം തേടുകയായിരുന്നു. ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകുമെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാരിന്റെ പ്രളയ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന തലത്തിലേക്ക് ചര്‍ച്ച കൊണ്ടു പോയിരുന്നു.
Recommended Video
'ഒരുപാട് വിവരം കെട്ടവന്മാരെ കാണാറുണ്ട്, സജി ചെറിയാന് ഒരു മന്ത്രിയായി തുടരാൻ അവകാശമില്ല'; കെമാൽ പാഷ