തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍, ഒരു വർഷം തടവറ?
കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കസ്റ്റംസ് ഓഫീസർ ബി രാധാകൃഷ്ണനാണ് പിടിയിലായത്. രാധാകൃഷ്ണന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് വന്നിരുന്നു. ഉത്തരവ് വന്നതിന് ശേഷം വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ബി. രാധാകൃഷ്ണന്റെ പങ്കിനെക്കുറിച്ച് സിബിഐ പ്രത്യേകം കേസെടുത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വരുന്ന വഴിക്കുവെച്ചാണ് രാധാകൃഷ്ണനെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമാണ് അറസ്റ്റെന്നതിനാല്‍ കുറഞ്ഞത് ഒരുവര്‍ഷത്തോളം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ രാധാകൃഷ്ണന് സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കോര്‍ഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. രാധാകൃഷ്ണന്‍ പിടിയിലാകുന്നതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടുമെന്നാണ് കരുതുന്നത്.
രാധാകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് ബാലഭാസ്‌കറാണെന്ന് വിഷ്ണു സോമസുസന്ദരം ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 705 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനായി പ്രതികള്‍ക്ക് കൂട്ടുനിന്നത് ബി. രാധാകൃഷ്ണനാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. പ്രതികള്‍ സ്വര്‍ണവുമായി വന്നിരുന്ന സമയത്തെല്ലാം എക്‌സ് റെ പരിശോധന ബി. രാധാകൃഷ്ണനാണ് നിയന്ത്രിച്ചിരുന്നത്. ഈ സമയത്താണ് സ്വർണ്ണം കടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബാലഭാസ്‌കര്‍ നിക്ഷേപം നടത്തിയ വിഷ്ണു സോമസുന്ദരത്തിന്റെ കമ്പനിയാണ് രാധാകൃഷ്ണനുമായുള്ള സാമ്പത്തിക ഇടപാടില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളത്. രാധാകൃഷ്ണന്റെ ഭാര്യയ്ക്ക് ഈ കമ്പനിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ പ്രതിമാസം 1,30,000 രൂപ വിഷ്ണു സോമസുന്ദരത്തിന്റെ അക്കൗണ്ടില്‍ നിന്ന് നല്‍കിവന്നിരുന്നു. ഇത് സ്വർണ്ണക്കടത്തിനുള്ള പ്രതിഫലമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.












Click it and Unblock the Notifications