ഏര്യാസെക്രട്ടറി ഗോവയിൽ അറസ്റ്റിലായ സംഭവം, പാർട്ടി അന്വേഷിക്കും
തിരുവനന്തപുരം: സിപിഎം മംഗലപുരം ഏര്യാസെക്രട്ടറി ഗോവയിൽ പീഡനകേസിൽ അറസ്റ്റിലായ സംഭവം പാർട്ടി വിശദമായി അന്വേഷിച്ചേക്കും. വിനോദിനെ ബോധപൂർവം കെണിയിൽപ്പെടുത്തിയെന്ന സംശയവും ബലപ്പെടുന്നുണ്ടെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നുണ്ട്. പ്രാഥമിക നടപടിയെന്ന നിലയിൽ വിനോദിനെ സസ്പെന്റ് ചെയ്തുവെങ്കിലും പാർട്ടി കൈവിടാൻ സാദ്ധ്യതയില്ല. പാർട്ടിക്കുള്ളിലെ ശത്രുക്കൾ മെനഞ്ഞ തിരക്കഥയിൽ വിനോദ് കുടുങ്ങിയെങ്കിലും ആത്യന്തതികമായി പരിക്കേറ്റത് പാർട്ടിക്കാണ്. കഴക്കൂട്ടത്തെ പാർട്ടിയുടെ ശക്തനായ സംഘാടകരിൽ പ്രമുഖനായിരുന്ന യുവ നേതാവിനെ ബോധപൂർവം കുടുക്കിയവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നുള്ള ഉറച്ച നിലപാടിലാണ് നേതൃത്വം.
അതിനാൽ വിനോദിന്റെ വിശദികരണം കേൾക്കുവാനും പാർട്ടി അന്വേഷണത്തിനും തീരുമാനച്ചതായിട്ടാണ് അറിവ്. സിനിമ തിരക്കഥപോലെയാണ് തന്നെ കുടുക്കാൻ അണിയറ നീക്കം നടത്തിയതിന് പിന്നിൽ ഒരു എം.എൽ.എയ്ക്കും, മുൻ എം.എൽ.എയ്ക്കും, പോത്തൻകോട് സ്വദേശിയായ അഭിഭാക്ഷകനും. സഹകരണസ്ഥാപനത്തിലെ തട്ടിപ്പ് നടത്തിയവർക്കും വ്യക്തമായ പങ്കെുണ്ടെന്നും ഇതിനെ കുറിച്ച് അന്വേഷിക്കാൻ നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രിക്കും, ഡി.ജി.പിയ്ക്കും പരാതി നൽകുമെന്ന് വിനോദ് പറഞ്ഞു. അന്യസംസ്ഥാനമായ ഗോവയിൽ നടന്ന സംഭവം മണിക്കൂറുകൾ കഴിയുന്നതിന് മുമ്പേ വാർത്ത കേരളത്തിൽ പ്രചരിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഇതിന് ചുക്കാൻ പിടിച്ച അഭിഭാക്ഷകന്റെ ഗോവയിലെ സാന്നിദ്ധ്യവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിനോദ് ഗോവ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
സി.പി.എം ഭരിക്കുന്ന സഹകരണസ്ഥാപനത്തിൽ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പാർട്ടിക്കുള്ളിൽ ഒതുക്കി തീർക്കുന്നതിനെതിരെ വിനോദ് ശക്തമായ നിലപാട് എടുത്തിരുന്നു. ഇതും വിനോദിന് വിനയായെന്നാണ് കരുതുന്നത്. പോർച്ചുഗീസ് പാസ്പോർട്ട് തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞാണ് വിനോദ് തന്നെ ഗോവയിൽ എത്തിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ സി.പി.എമ്മിന് ഒട്ടും സംഘടനാശേഷിയില്ലാത്ത ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ വച്ച് അവിടത്തെ ഭാഷപോലും അറിയാത്ത താൻ എങ്ങനെ പാസ്പോർട്ട് തരപ്പെടുത്തി കൊടുക്കുമെന്നാണ് വിനോദ് ചോദിക്കുന്നത്.