തൊടുപുഴയിൽ നടന്നത് അതിക്രൂരമായ കൊലപാതകം; കൃഷ്ണന്റെ തലയോട്ടി തകർന്നു; പ്രതികൾക്കും പരിക്കേറ്റു?
Recommended Video
തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചതായി സൂചന. കുടുംബത്തെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കുഴിച്ചുമൂടിയ നിലയിൽ നാലുപേരുടെയും മൃതദേഹം കണ്ടത്തിയത്.
തൊടുപുഴ കൂട്ടക്കൊലക്കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ! പ്രതീക്ഷയോടെ പോലീസ്
ഒന്നിന് മീതെ ഒന്നായി അടുക്കിവെച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒന്നിലധികം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. മന്ത്രവാദവുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
കത്തിയിലെ രക്തം
20 വർഷത്തോളമായി കൊല്ലപ്പെട്ട കൃഷ്ണൻ കയ്യിൽ സ്ഥിരമായി കത്തി കരുതിയിരുന്നു. ഇത് വീടിനകത്ത് നിന്നും ചോര പുരണ്ട നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് ബലപ്രയോഗം നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൃഷ്ണൻ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ മൽപ്പിടുത്തത്തിനിടെ കത്തി കൊണ്ട് പ്രതികൾക്ക് പരുക്കേറ്റിണ്ടാവുമെന്നാണ് പോലീസ് നിഗമനം. മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് പരുക്കേറ്റ് സമീപദിവസങ്ങളിൽ ചികിത്സ തേടിയവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചേക്കും.
ക്രൂരപീഡനം
കൃഷ്ണന്റെ മകൻ അർജുന്റെ തലയിൽ 17 തവണ വെട്ടേറ്റിട്ടുണ്ട്. ഏറ്റവും അധികം പീഡനം നേരിട്ടത് അർജുനാണെന്നാണ് കരുതുന്നത്. അർജുൻ ഏറെ നേരം കൊലപാതകം ചെറുക്കാൻ ശ്രമം നടത്തിയെന്നാണ് സൂചന. മുഖം ഇരുമ്പ് പോലുള്ള വസ്തു ഉപയോഗിച്ച് അടിയേറ്റ് തകർന്നിട്ടുണ്ട്. കൊല്ലപ്പെട്ട എല്ലാവരുടെയും ശരീരത്തിൽ വെട്ടേറ്റപാടുകളുണ്ട്. മൂർച്ഛയേറിയ ആയുധങ്ങൾക്ക് പുറമെ ചുറ്റിക, ഇരുമ്പ് ദണ്ഡ് അടക്കമുള്ള വസ്തുക്കളും കൊലപാതകത്തിന് ഉപയോഗിച്ചതായാണ് സൂചന. കൃഷ്ണന്റെ തലയോട്ടി തകരുകയും അർജുന്റെ കുടൽമാല പുറത്തേക്ക് വരികയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ
കൊലപാതകം നടന്ന ദിവസം കൃഷ്ണന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി വണ്ണപ്പുറം മുതൽ കഞ്ഞിക്കുഴി വരെയുള്ള ഭാഗങ്ങളെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. അതേസമയം വാതിലുകൾ തകർക്കാതെ പ്രതികൾ അകത്തെത്തിയതിനാൽ കുടുംബവുമായി പരിചയമുള്ളവരാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വീട്ടിലെത്തിയ ശേഷം തർക്കം ഉണ്ടാവുകയും പിന്നീട് മുൻ നിശ്ചയിച്ച പ്രകാരം കൊലപാതകം നടത്തിയതുമാകാമെന്ന് പോലീസ് സംശയിക്കുന്നു.
ഒന്നര ദിവസം പഴക്കം
മൃതദേഹങ്ങൾക്ക് ഒന്നര ദിവസം പഴക്കമുണ്ടെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. പതിവായി പാലുവാങ്ങുന്ന വീട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സുശീല അവസാനമായി എത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പാലെടുത്ത് വച്ചിരുന്നെങ്കിലും ആരും വന്നില്ല. സാധാരണ എവിടെയെങ്കിലും പോകുമ്പോൾ മുൻകൂട്ടി അറിയിക്കുകയാണ് പതിവ്. ആടിന് തീറ്റകൊടുക്കാനും പറഞ്ഞേൽപ്പിച്ചിരുന്നില്ല. ഇതേ തുടർന്ന് അയൽവാസികൾ കൃഷ്ണന്റെ സഹോദരനോട് വിവരം തിരക്കുകയും കുടുംബത്തെ കാണാനില്ലെന്ന് അറിയിക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
മോഷണസാധ്യത തള്ളാതെ
35 പവനോളം സ്വർണം കൃഷ്ണന്റെ വീട്ടിൽ ഉണ്ടായിരുന്നതായി സുശീലയുടെ സഹോദരി ഓമന പറഞ്ഞു. ആർഷയുടെ ആവശ്യങ്ങൾക്കായി വാങ്ങിവെച്ചതാണെന്ന് പറഞ്ഞ് സഹോദരി തന്നെ മാലയും വളയും ഉൾപ്പെടെ 35 പവനോളം സ്വർണാഭരണങ്ങൾ കാണിച്ചിട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. എന്നാൽ ഈ സ്വർണം മൃതദേഹത്തിൽ നിന്നോ വീടിനുള്ളിൽ നിന്നോ ലഭിച്ചിട്ടില്ല. എങ്കിലും മോഷണ ശ്രമത്തിനിടെയല്ല കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം കൊലപാതകം നടത്തിയ ശേഷം പ്രതികൾ സ്വർണവുമായി കടന്നുകളഞ്ഞതാകാമെന്നാണ് പോലീസ് കരുതുന്നത്.