തോമസ് ചാണ്ടിയുടെ രാജിക്കുപിന്നിലാര്? അത് സിപിഐ അല്ല, കോടിയേരിയുടെ കടുത്ത നിലപാട്, യെച്ചൂരിയും...
തിരുവനന്തപുരം: കായൽ കയ്യേറ്റ വിവദത്തിൽപ്പെട്ട് പിണറായി മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടി രാജിവെക്കേണ്ടി വന്നത് പിണറായി വിജയന്റെ കടുത്ത നിലപാടിനൊടുവലാണെന്ന് റിപ്പോർട്ടുകൾ. തോമസ് ചാണ്ടിയുടെ രാജിക്കായി എൻസിപി നേതൃത്വതം ചോദിച്ചത് നാല് ദിവസത്തെ സമയമായിരുന്നു. എന്നാൽ കോടതിയുടെ പരാമർസം വന്നതോടെ രാജിയല്ലാതെ മറ്റ് വഴികളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എൻസിപിയെ അറിയിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. തോമസ് ചാണ്ടിയും എൻസിപിയും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സിപിഎം സംസ്ഥാന നേതൃത്വം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ബന്ധപ്പെടുകയും എൻസിപിയുടെ ദേശീയ അധ്യക്ഷൻ ശരത്പവാറുമായി ആലോചിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതിനെ തുടർന്ന് യെച്ചൂരി ശരത് പവാറുമായി ചർച്ച നടത്തുകയും തോമസ് ചാണ്ടി എത്രയും പെട്ടെന്ന് രാജിവെക്കേണ്ടതുണ്ടെന്നും അറിയിക്കുകയിയിരുന്നു. എന്നാൽ കേരളത്തിന്റെ ചാാർജുള്ള പ്രഫുൽ പട്ടേൽ ഗുജറാത്തിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയതിനു ശേഷം ചർച്ച ചെയ്യാമെന്നും കഴിയുമെങ്കിൽ താൻ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് പവാർ അറിയിച്ചെങ്കിലും രാജിക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്ന് നിലപാട് യെച്ചൂരിയും കടുപ്പിക്കുകയായിരുന്നു. തുടർന്ന് പ്രഫൂൽ പട്ടേലുമായി യെച്ചൂരി ചർച്ച ചെയ്യുകയും തോമസ് ചാണ്ടിയുടെ രാജിക്ക് അനുമതി കൊടുക്കുകയുമായിരുന്നു. ഹൈക്കോടതി വിധി ഉടനെ തന്നെ കോടിയേരി ബാലകൃഷ്ണനും പിണറായിയ വിജയനും ചർച്ച നടത്തുകയും തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
രാജിക്ക് തയ്യാറാവാൻ കോടിയേരി പറഞ്ഞു
രാജിക്ക് തയ്യാറായിക്കോളൂ എന്ന നിർദേശം കോടിയേരി ബാലകൃഷ്ണൻ തോമസ് ചാണ്ടിക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ. സ്വയെ രാജിവെക്കാനും, രാജിക്കുള്ള മാനസികാവസ്ഥയിൽ എത്താനുമായിരുന്നു കോടിയേരി ആവശ്യപ്പെട്ടത്. എന്നാൽ കോടിയേരിയുടെ നിർദേശം തള്ളിയ തോമസ് ചാണ്ടി രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കോടതി വിധിയെ തന്റെ വശങ്ങൾ പറഞ്ഞ് സമർത്തിക്കാനായിരുന്നു ചാണ്ടി ശ്രമിച്ചത്. തോമസ് ചാണ്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് കോടിയേരി യെച്ചൂരിയെകൂടി പ്രശ്ന പരിഹാരത്തിന് ഇടപെടുവിച്ചത്. മന്ത്രിമാരിൽ ജി സുധാകരൻ മാത്രമാണ് തോമസ് ചാണ്ടി രാജിവെക്കണമെന്ന് ശക്തമായി വാദിച്ചത്. വിഴുപ്പു ചുമന്നല്ലേ പറ്റൂ എന്ന് പരസ്യമായി പ്രസ്താവന ഇറക്കാനും ജി സുധാകരൻ ധൈര്യം കാണിച്ചിരുന്നു.
സിപിഐയല്ല കോടിയേരിയുടെ കർശന നിലപാട്
തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ് സിപിഐ മന്ത്രിമാർ വിട്ടു നിന്നിരുന്നു. സിപിഐയുടെ കടുത്ത നിലപാടിനെ തുടർന്നാണ് തോമസ് ചാണ്ടി രാജിവെച്ചത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലടക്കം വന്ന പ്രചരണം. എന്നാൽ അതിന് മുന്നേ തന്നെ തോമസ് ചാണ്ടിയെ രാജിവെക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചിരുന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സിപിഐ നിലപാട് വിഷയാധിഷ്ഠിതം
അതേസമയം തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞിട്ടുണ്ട്. എൻസിപിയുമായി മറ്റ് തർക്കങ്ങളില്ല. മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളന്തതിൽ സിപിഐ മന്ത്രമാരുടെ നടപടി ആസാധാരണമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സിപിഐയും മന്ത്രിമാരും ഇതിന് മുതിർന്നതെന്ന് ജനയുഗത്തിന്റെ എഡിറ്റോറിയൽ വ്യക്തമാക്കുന്നുണ്ട്.
രാജിവെക്കാൻ പറയാൻ മടിയായിരുന്നു
എന്നാൽ താൻ രാജിവെച്ചതിന്റെ ക്രെഡിറ്റ് ആർക്കു വിട്ടു കൊടുക്കാതെയാണ് തോമസ് ചാണ്ടി അധികാര കസേരയിൽ നിന്ന് ഇറങ്ങിയത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും അദ്ദേഹത്തിന്റെ വാദം. കുറ്റ വിമുക്തനായി തിരിച്ചുവരും എന്നും എന്ന ആത്മവിശ്വാസവും ചാണ്ടി പ്രകടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ആണ് തോമസ് ചാണ്ടി രാജിവച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റ തന്നെ പര്‍ട്ടിയുടെ അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍ അക്കാര്യം പോലും സമ്മതിക്കാന്‍ തോമസ് ചാണ്ടി തയ്യാറല്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിക്ക് തന്നോട് മാറി നില്‍ക്കാന്‍ പറയാന്‍ മടിയായിരുന്നു എന്നാണ് തോമസ് ചാണ്ടി ആലപ്പുഴയിലെ വീട്ടില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന് പോലും രാജി ആവശ്യപ്പെടാന്‍ മടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാധ്യമങ്ങളിൽ വന്നത് തെറ്റായ വാർത്ത
തന്റെ രാജിയ്ക്ക് വഴിവച്ചത് മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആണ് എന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. ഇതിലൂടെ തോമസ് ചാണ്ടി ലക്ഷ്യം വച്ചത് ഏഷ്യാനെറ്റ് ന്യൂസിനെ തന്നെ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ലേഖകന്‍ ടിവി പ്രസാദ് ആയിരുന്നു തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് കിട്ടിയ തിരിച്ചടി സംബന്ധിച്ചും തോമസ് ചാണ്ടിക്ക് പറയാനുണ്ട്. ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപാകങ്ങളാണത്രെ രാജിക്ക് വഴിവച്ചത്. എന്തായാലും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം. തെളിവുകൾ നിരത്തിയിട്ടും തെറ്റ് സമ്മതിക്കാൻ ചാണ്ടി രാജിവെച്ചതിനു ശേഷവും തയ്യാറായിരുന്നില്ല.
ജില്ലാ കലക്ടർക്ക് തെറ്റ് പറ്റി
തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ജില്ലാ കളക്ടര്‍ ടിവി അനുപമ ഐഎഎസ് ആയിരുന്നു. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകള്‍ ഉണ്ട് എന്നാണ് ചാണ്ടിയുടെ ആരോപണം. പെട്ടെന്ന് തയ്യാറാക്കിയതുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ കടന്നുകൂടിയത് എന്നും ചാണ്ടി കണ്ടെത്തുന്നുണ്ട്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി വിധി അനുകൂലമായാല്‍ താന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് തോമസ് ചാണ്ടിയുടെ മറ്റൊരു അവകാശവാദം. എന്നാല്‍ ഇതിനിടെ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കും എന്നും പറയുന്നുണ്ട് തോമസ് ചാണ്ടി.
തോമസ്ചാണ്ടിയെ വെട്ടിലാക്കിയത് അനുപമയുടെ റിപ്പോർട്ട്
ടിവി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനെയും തോമസ് ചാണ്ടിയെയും ഒരുപോലെ വെട്ടിലാക്കിയത്. കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ജില്ലാ കളക്ടര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍ച്ചിരുന്നു. ഈ സംഭവവുമായി താരതമ്യം ചെയ്യുമ്പോഴാണ് ടിവി അനുപമയെന്ന ഐഎഎസ് ഓഫീസറുടെ കൃത്യനിര്‍വഹണത്തിന് പ്രശംസ വര്‍ദ്ധിക്കുന്നത്.