'യുഡിഎഫിന്റെ രഹസ്യ തീരുമാനം, സിഎഎ നടപ്പാക്കാൻ ബിജെപിക്ക് സഹായം', ആരോപണവുമായി തോമസ് ഐസക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കാന്‍ യുഡിഎഫുമായി ബിജെപി ധാരണയെന്ന് ആരോപിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. പൗരത്വം തെളിയിക്കാനുളള രേഖകള്‍ പൂരിപ്പിക്കാന്‍ ലീഗുകാര്‍ സഹായിക്കും എന്നുളള കെഎന്‍എ ഖാദറിന്റെ പ്രസ്താവനയും ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കൊണ്ടുളള സുരേഷ് ഗോപിയുടെ പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഐസകിന്റെ വിമര്‍ശനം.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിഎഎ നടപ്പാക്കുമെന്ന് അമിത് ഷാ വെല്ലുവിളിച്ചിരുന്നു. കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. യുഡിഎഫിനെ വോട്ട് മറിച്ച് സഹായിക്കാന്‍ ബിജെപി മുന്നോട്ട് വെച്ച നിബന്ധനയാണ് കേരളത്തില്‍ സിഎഎ നടപ്പിലാക്കല്‍ എന്നും ഐസക് ആരോപിച്ചു.
യുഡിഎഫിന്റെ രഹസ്യ തീരുമാനം
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: ' പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗുകാർ പൂരിപ്പിച്ച് തരുമെന്ന കെഎന്‍എ ഖാദറിന്റെ പ്രസ്താവനയ്ക്ക് ഒരർത്ഥമേയുള്ളൂ. സർക്കാരുണ്ടാക്കാൻ സഹായിച്ചാൽ സംഘപരിവാർ ആജ്ഞയ്ക്കു വിധേയമായി കേരളത്തിൽ പൌരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് യുഡിഎഫ് ബിജെപിയ്ക്ക് ഉറപ്പു നൽകിക്കഴിഞ്ഞിരിക്കുന്നു. ബിജെപിയുടെ പിന്തുണയോടെ കേരളത്തിൽ സിഎഎ നടപ്പാക്കാനുള്ള യുഡിഎഫിന്റെ രഹസ്യ തീരുമാനത്തെക്കുറിച്ച് അണികൾക്കു നൽകിയ സൂചനയാണ് ഖാദറിന്റെ പ്രസ്താവന.
അമിത്ഷായുടെ ഭീഷണി
ഈ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കാണ് പിന്തുണ എന്ന് സുരേഷ് ഗോപി സ്ഥിരീകരിച്ചത്.കേരളത്തിൽ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന് ഭീഷണിയുടെ സ്വരത്തിൽ അമിത്ഷാ പറഞ്ഞിരുന്നു. രേഖകൾ പൂരിപ്പിക്കാനുള്ള കെഎൻഎ ഖാദറിന്റെ സഹായ വാഗ്ദാനത്തോടെ അമിത്ഷായുടെ ഉദ്ദേശ്യം വ്യക്തമായി. ഒരു കാരണവശാലും കേരളത്തിൽ ഈ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയാണ് അമിത്ഷായുടെ ഭീഷണി.
സിഎഎ നടപ്പാക്കാൻ ആരാണ് ഇറങ്ങിത്തിരിച്ചത്?
ബിജെപിയുടെ നിലപാടിനെ സാധൂകരിക്കുന്ന പ്രസ്താവന സാധാരണഗതിയിൽ ഒരു ലീഗ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതല്ല. ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണ ഖാദറിന്റെ വാക്കുകളിൽ നിന്ന് എങ്ങനെ പുറത്തു വരുന്നു എന്നു നോക്കൂ. അദ്ദേഹത്തിന്റെ ഒരു വാചകം ഇങ്ങനെയാണ്: "എന്തായാലും അതു നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ച ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും സൂക്ഷ്മത പുലർത്തുകയും രേഖകളൊക്കെ ശരിയാക്കി വെയ്ക്കുകയും വേണം" എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. സിഎഎ നടപ്പാക്കാൻ ആരാണ് ഇറങ്ങിത്തിരിച്ചത്?
ഒരു രേഖയും പൂരിപ്പിക്കേണ്ട സാഹചര്യം ഇല്ല
ബിജെപിയുടെ ആ ഇറങ്ങിത്തിരിക്കലിന് കേരളത്തിൽ പ്രസക്തിയൊന്നുമില്ല. സിഎഎയ്ക്കെതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയവും പാസാക്കി. സ്വാഭാവികമായും ഇതിന്റെ ഭാഗമായി ആരും ഒരു രേഖയും പൂരിപ്പിക്കേണ്ട സാഹചര്യം നിലവിൽ കേരളത്തിൽ ഇല്ല. അപ്പോൾപ്പിന്നെ ഖാദറിന്റെ ലക്ഷ്യം എന്താണ്? കേരളത്തിൽ സിഎഎ വരുമെന്നും അതിന്റെ ഭാഗമായി രേഖകൾ പൂരിപ്പിക്കാൻ തങ്ങൾ സഹായിക്കുമെന്നും ആർക്കും ആശങ്ക വേണ്ടെന്നും ലീഗ് നേതാവ് അണികളെയും പ്രവർത്തകരെയും സമാധാനിപ്പെടുത്തുന്നതിന്റെ വ്യംഗ്യമെന്ത്?
മുസ്ലിംലീഗും അറിഞ്ഞു കൊണ്ടാണ് കച്ചവടം
യുഡിഎഫിന് വോട്ടു മറിക്കാനും സർക്കാരുണ്ടാക്കാനും ബിജെപി മുന്നോട്ടു വെച്ച ആവശ്യമാണ് കേരളത്തിൽ സിഎഎ നടപ്പാക്കൽ. കേരളത്തിൽ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന് അമിത്ഷാ ഭീഷണിപ്പെടുത്തിയത്, യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ്. മുസ്ലിംലീഗും അറിഞ്ഞു കൊണ്ടാണ് കച്ചവടം. കരാർ വ്യവസ്ഥ ലീഗ് അണികളെ ധരിപ്പിക്കാനാണ് കെഎൻഎ ഖാദറിനെ നിയോഗിച്ചത്. അതിനുള്ള പ്രതിഫലമാണ് സുരേഷ് ഗോപിയുടെ വക ഉറപ്പ്. ഗുരുവായൂരിൽ ബിജെപിയുടെ പിന്തുണ യുഡിഎഫിന്.
യുഡിഎഫ് നേതൃത്വം തുറന്നു പറയണം
ഗുരുവായൂരും തലശേരിയിലും വാങ്ങുന്ന വോട്ടിനു പ്രത്യുപകാരമായി ഏതൊക്കെ മണ്ഡലങ്ങൾ ബിജെപിയ്ക്കു നൽകാൻ ധാരണയായിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം തുറന്നു പറയണം. തൃശൂരിൽ താനും നേമത്ത് കുമ്മനവും ജയിക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടതും വെറുതെയാകില്ല. രണ്ടു മണ്ഡലങ്ങളിലും യശശരീരനായ കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മക്കളാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഇരുവരെയും ബലിയാടാക്കാൻ ബിജെപിയുമായി കരാറുറപ്പിച്ചതിന്റെ ആത്മവിശ്വാസമാണോ സുരേഷ് ഗോപി പങ്കുവെയ്ക്കുന്നത് എന്ന് സംശയം അസ്ഥാനത്തല്ല.
തള്ളാൻ വേണ്ടി കൊടുത്ത പത്രിക
സ്ഥാനാർത്ഥിയുടെയോ ബന്ധപ്പെട്ടവരുടെയോ അലംഭാവമോ അശ്രദ്ധയോ കൊണ്ടല്ല ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. തള്ളാൻ വേണ്ടി കൊടുത്ത പത്രികയാണത്. ബോധപൂർവം വരുത്തിയതാണ് പിഴവുകൾ. പാർടി അധ്യക്ഷന്റെ പേര് വിട്ടുപോയത് അബദ്ധമാണെന്ന ന്യായം ശാഖയിൽ പോലും ചെലവാകില്ലെന്ന് ആർക്കാണ് അറിയാത്തത്. ഡമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. എഴുതിത്തയ്യാറാക്കിയ തിരക്കഥ പ്രകാരം തന്നെയാണ് കാര്യങ്ങൾ നടന്നത്.
എത്ര മണ്ഡലങ്ങളിൽ പ്രത്യുപകാരം?
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടന്ന മുഴുവൻ പ്രക്ഷോഭങ്ങളെയും ഒറ്റികൊടുക്കാനുള്ള അറപ്പില്ലായ്മ പ്രകടമാക്കിയ സാഹചര്യത്തിൽ കെ എൻ എ ഖാദർ ബാക്കി കൂടി പൂരിപ്പിക്കണം. എത്ര മണ്ഡലങ്ങളിൽ യുഡിഎഫിന്റെ പ്രത്യുപകാരം ബിജെപിയ്ക്ക് ലഭിക്കും? നിയമസഭയിൽ ബിജെപിയുടെ അംഗബലം കൂട്ടാൻ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും എത്ര സ്ഥാനാർത്ഥികളെയാണ് കുരുതി കൊടുക്കാൻ നിർത്തിയിരിക്കുന്നത്?
Recommended Video
ഈ കൊടിയ വഞ്ചന കേരളം പൊറുക്കില്ല
പൌരത്വത്തിന്റെ പേരിൽ തടങ്കൽപ്പാളയങ്ങൾ പണിയുന്നതോ, തലമുറകളായി ഇവിടെ ജീവിക്കുന്നവർ ഏതാനും രേഖകളുടെയും വിവരങ്ങളുടെയും പേരിൽ ആട്ടിയോടിക്കപ്പെടുന്നതോ, ഏതു നിമിഷവും വേട്ടയാടപ്പെടുമെന്ന ഭീതിയിൽ അനേക ലക്ഷങ്ങൾ ജീവിതം തള്ളിനീക്കുന്നതോ ഒന്നും കെഎൻഎ ഖാദറിനും മുസ്ലിംലീഗിനും പ്രശ്നമല്ലായിരിക്കാം. ബിജെപിയുടെ ആജ്ഞകൾ ശിരസാവഹിച്ചായാലും അധികാരക്കസേര സ്വപ്നം കാണാൻ ഒരുളുപ്പുമില്ലായിരിക്കാം. പക്ഷേ, ഈ കൊടിയ വഞ്ചന കേരളം പൊറുക്കുമെന്നു മാത്രം കരുതരുത്''.