ദളിത്-ന്യൂനപക്ഷ പിന്തുണ ഇടതിന് കുതിച്ചുയർന്നു, കിറ്റു കൊടുത്ത് ഉണ്ടാക്കിയ വിജയമല്ല: തോമസ് ഐസക്
കേരളത്തിൽ ഇടതുപക്ഷം നേടിയ തിരഞ്ഞെടുപ്പ് വിജയം കിറ്റ് കൊടുത്ത് ഉണ്ടാക്കിയെടുത്തത് അല്ലെന്ന് തോമസ് ഐസക്. പിണറായി സർക്കാരിന് തുടർഭരണം ലഭിക്കാനുളള കാരണങ്ങൾ വിലയിരുത്തുന്ന ഹിന്ദു ലോക്നീതി സിഎസ്ഡിഎസ് സർവെ വിലയിരുത്തിയാണ് തോമസ് ഐസകിന്റെ പ്രതികരണം.
കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം
പൊതുബോധ നിർമ്മിതിയിൽ മാധ്യമങ്ങളുടെ പങ്ക് ചുരുങ്ങുന്നു എന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത് എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ നേതൃശേഷിയും പിണറായി സർക്കാരിന്റെ ഇടതുവികസന ബദലുമാണ് കേരളം അംഗീകരിച്ചത് എന്നും തോമസ് ഐസക് കുറിച്ചു.
കേരള ജനത നൽകിയ അംഗീകാരം
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' പിണറായി സർക്കാരിന്റെ തുടർഭരണത്തിനുള്ള ജനവിധി സദ്ഭരണത്തിന് കേരള ജനത നൽകിയ അംഗീകാരമാണെന്ന് ലോക്നീതി സിഎസ്ഡിഎസ് സർവെ അടിവരയിടുന്നു. ഭരണവിരുദ്ധ വികാരം ഒട്ടുമേ ദൃശ്യമാകാത്ത തിരഞ്ഞെടുപ്പായിരുന്നു. ജനങ്ങൾ പൊതുവെ സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തരുമായിരുന്നു. സർക്കാരിന്റെ മുൻഗണനകളെല്ലാം ജനങ്ങൾ അംഗീകരിച്ചുവെന്നു തന്നെയാണ് സർവെ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ നേതൃശേഷിയും ജനസമ്മതി നേടി.
രാഷ്ട്രീയ വിയോജിപ്പുകൾക്ക് അതീതം
സർവെയിൽ പങ്കെടുത്തവരിൽ 73 ശതമാനവും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. പൂർണമായ അസംതൃപ്തി പ്രകടിപ്പിച്ചത് വെറും 15 ശതമാനം മാത്രം. സർക്കാരിന്റെ പ്രവർത്തനങ്ങളോട് രാഷ്ട്രീയവിയോജിപ്പുകൾക്ക് അതീതമായി ജനങ്ങൾക്കിടയിൽ മതിപ്പുണ്ട് എന്നാണ് ഇതു കാണിക്കുന്നത്. അതൊരു വലിയ അംഗീകാരമാണ്. ഓരോ ഘടകങ്ങൾ വെവ്വെറെ എടുത്തു പരിശോധിച്ചാലും ഇതു തന്നെയാണ് സ്ഥിതി. വികസന മുൻഗണന നിശ്ചയിക്കുന്ന കാര്യത്തിൽ സർക്കാരിന് പിഴച്ചിട്ടില്ല എന്ന് ജനങ്ങളുടെ പ്രതികരണം തെളിവു നൽകുന്നു. സർക്കാർ ആശുപത്രിയിൽ കൊണ്ടുവന്നിട്ടുള്ള സൌകര്യങ്ങളിൽ വന്ന മാറ്റം 73 ശതമാനം പേരും അംഗീകരിച്ചു.
ഇടതുവികസന ബദൽ
അതുപോലെ സർക്കാർ സ്കൂളുകളിൽ വന്ന മാറ്റം. 72 ശതമാനം പേരും സ്കൂളുകളിൽ വന്ന മാറ്റം അംഗീകരിച്ചിട്ടുണ്ട്. റോഡുകൾ, വൈദ്യുതി, കുടിവെള്ളം, പൊതുഗതാഗത സംവിധാനത്തിന്റെ മെച്ചപ്പെടൽ എന്നിവയൊക്കെ തൊട്ടു പിന്നാലെയുണ്ട്. പിണറായി സർക്കാരിന്റെ ഇടതുവികസന ബദലിനെയാണ് കേരള ജനത ഏറ്റെടുത്തത്. പൊതുആരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇതുപോലെ മുതൽമുടക്ക് നടത്ത മറ്റു സംസ്ഥാനങ്ങളില്ല. തീർച്ചയായും അതൊരു വികസന കാഴ്ചപ്പാടിന്റെ ഭാഗമായി നടത്തുന്ന സർക്കാർ ഇടപെടലാണ്.
കിറ്റു കൊടുത്തുണ്ടാക്കിയെടുത്ത വിജയമല്ല
പൊതുസേവനങ്ങളും പൊതുസൌകര്യങ്ങളും ആധുനികമായി നവീകരിച്ചുകൊണ്ട് പുതിയ കേരളം നിർമ്മിക്കുക എന്നാണ് എൽഡിഎഫിന്റെ കാഴ്ചപ്പാട്. ആ വികസനനയത്തെ കേരളം പൂർണമനസോടെ സ്വീകരിച്ചിരിക്കുകയാണ്. പലരും പുച്ഛിക്കുന്നതുപോലെ ഇത് കിറ്റു കൊടുത്തുണ്ടാക്കിയെടുത്ത വിജയമല്ല. ജനങ്ങളുടെ രാഷ്ട്രീയബോധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയാണ് ചെയ്തത്. മത ന്യൂനപക്ഷങ്ങൾക്കും ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കുമിടയിൽ ഇടതുപക്ഷ സ്വാധീനം വർദ്ധിക്കുന്നുവെന്നാണ് സർവെ തെളിയിക്കുന്നത്. 2016ലേതിനെക്കാൾ എൽഡിഎഫിന്റെ ദളിത് പിന്തുണ കുതിച്ചുയർന്നിട്ടുണ്ട്.
രാഷ്ട്രീയ അടിത്തറ വികസിക്കുന്നു
കഴിഞ്ഞ തവണ 51 ശതമാനമായിരുന്നത് ഇപ്പോൾ 69 ശതമാനമായി. ഏറ്റവും നഷ്ടം സംഭവിച്ചത് ബിജെപിയ്ക്കാണ്. 23ൽൽ നിന്ന് ഏഴു ശതമാനത്തിലേയ്ക്ക് ദളിത് പിന്തുണ ഇടിഞ്ഞു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഏറ്റവും പ്രധാനപ്പെട്ട ഘടകം, എല്ലാ മതവിഭാഗങ്ങളിലും പെട്ട പാവങ്ങൾ എൽഡിഎഫിലേയ്ക്ക് കൂടുതൽ അടുക്കുന്നു എന്നുള്ളതാണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർ ഇടതുപക്ഷത്തോട് കൂടുതൽ കൂടുതൽ അടുത്തുവരുന്നു. കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ വികസിക്കുകയാണ്.
മാധ്യമങ്ങളുടെ പങ്ക് ചുരുങ്ങുന്നു
പുതിയ തലമുറയ്ക്ക് പഥ്യം ഇടതു രാഷ്ട്രീയമാണെന്നും സർവെ സൂചന നൽകുന്നു. പാവങ്ങളെ ചേർത്തു നിർത്തുന്ന ക്ഷേമസങ്കൽപം തലമുറകളിലേയ്ക്ക് വികസിക്കുകയാണ്. സ്വാഭാവികമായും നമ്മുടെ നാട് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിത്തന്നെ നിലനിൽക്കുമെന്ന ഉറപ്പു കൂടി ഈ സർവെ നൽകുന്നു.ഏറ്റവും പ്രധാനപ്പെട്ട കാര്യം, പൊതുബോധ നിർമ്മിതിയിൽ മാധ്യമങ്ങളുടെ പങ്ക് ചുരുങ്ങുന്നു എന്നാണ്. പൊതുമണ്ഡലത്തിൽ മാധ്യമങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടമാകുന്നു.
തെരഞ്ഞെടുപ്പിന്റെ അജണ്ട
മാധ്യമങ്ങളാണ് ഇലക്ഷൻ അജണ്ട നിശ്ചയിക്കുന്നത് എന്നാണ് പൊതുസംസാരം. ഇക്കുറി അങ്ങനെയായിരുന്നില്ല. എൽഡിഎഫിന്റെ വികസന രാഷ്ട്രീയം തന്നെയായിരുന്നു തെരഞ്ഞെടുപ്പിന്റെ അജണ്ട. അതിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണ്ഡമായ കോലാഹലങ്ങൾ അഴിച്ചുവിടപ്പെട്ടു. പക്ഷേ, ഫലിച്ചില്ല. മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളോ ചർച്ചയോ പൊതുമണ്ഡലത്തിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. സർവെയുടെ ഭാഗമായി അവയൊക്കെ ചോദ്യരൂപത്തിൽ ഉന്നയിക്കപ്പെട്ടുവെങ്കിലും മഹാഭൂരിപക്ഷവും ഉത്തരം പറയുന്നവരിൽ നിന്ന് ഒഴിഞ്ഞു തന്നെ നിന്നു.
ആത്മപരിശോധന നടത്തുക
വിവാദങ്ങൾക്കല്ല അവർ പ്രാധാന്യം കൽപ്പിച്ചത്. പ്രചണ്ഡമായ സർക്കാർ വിരുദ്ധ കോലാഹലം ചെറിയ വിഭാഗത്തിൽ മാത്രമായി ഒതുങ്ങി. സ്വാനുഭവത്തിനുമീതെ പ്രാധാന്യം കൽപ്പിക്കേണ്ട പ്രശ്നങ്ങളായി ജനങ്ങൾ അവയൊന്നും കണക്കിലെടുത്തിട്ടേയില്ല. ഉയർന്ന സാക്ഷരതയും രാഷ്ട്രീയപ്രബുദ്ധതയുമുള്ള നമ്മുടെ സമൂഹം നുണപ്രചരണങ്ങളെ തള്ളിക്കളഞ്ഞതിൽ അത്ഭുതമില്ല.യുഡിഎഫും ബിജെപിയും മാധ്യമങ്ങളും നടത്തേണ്ട ആത്മപരിശോധനയുടെ അജണ്ടയാണ് ഈ സർവെ മുന്നോട്ടുവെയ്ക്കുന്നത്''.
കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ
Recommended Video