മോദിയുടെ വാക്സിൻ പോളിസി നോട്ടുനിരോധനത്തേക്കാൾ വലിയ ഹിമാലയൻ മണ്ടത്തരം; തോമസ് ഐസക്
തിരുവനന്തപുരം; പ്രധാനമന്ത്രി മോദിയുടെ വാക്സിൻ പോളിസി നോട്ടുനിരോധനത്തേക്കാൾ വലിയ ഹിമാലയൻ മണ്ടത്തരമാണെന്ന് വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.കോവിഡിനെ കീഴടക്കിയെന്ന് ഗീർവാണം മുഴക്കി വാക്സിനേഷനെ അവഗണിച്ച നയമാണ് രണ്ടാം വ്യാപനം ഇത്ര രൂക്ഷമാക്കിയത്. വാക്സിനേഷൻ വിജയകരമായി മുന്നോട്ടുകൊണ്ടുപോയ സമ്പദ്ഘടനകളെല്ലാം ലോക്ഡൗണുകൾ ഒഴിവാക്കി പ്രവർത്തനക്ഷമമാണ്.
പക്ഷെ മോദി പാഠങ്ങൾ പഠിക്കാൻ തയ്യാറല്ല. ഏതോ മാസ്മര ലോകത്ത് അഭിരമിച്ചു കഴിയുകയാണ് അദ്ദേഹം. വാക്സിൻ നയം തിരുത്തണമെന്നു പ്രതിപക്ഷം മാത്രമല്ല, കോടതികളടക്കം ആവശ്യപ്പെടുകയാണ്. എന്നാൽ പ്രധാനമന്ത്രിക്കു കുലുക്കമില്ല. ഇന്നത്തെ സാമ്പത്തിക തകർച്ചയ്ക്കു തുടക്കം നോട്ടുനിരോധനമാണ്. മോദിയുടെ വാക്സിൻ നയം നമ്മെ തകർച്ചയുടെ നെല്ലിപ്പടിയിലെത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു..

പ്രധാനമന്ത്രി മോദിയുടെ വാക്സിൻ പോളിസി നോട്ടുനിരോധനത്തേക്കാൾ വലിയ ഹിമാലയൻ മണ്ടത്തരം. നോട്ടുനിരോധനമാണ് ഇന്ത്യൻ സമ്പദ്ഘടനയെ ഇന്നത്തെ തകർച്ചയുടെ പാതയിലേയ്ക്കു തള്ളിവിട്ടത്. കോവിഡിനുപോലും ഇതു മറച്ചുവയ്ക്കാനാവില്ല.
2018-19 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ 12 പാദങ്ങളിലെ ശരാശരി വളർച്ച പരിശോധിച്ചാൽ ഇതുവളരെ വ്യക്തമാകും. 12 പാദങ്ങളിലെ വളർച്ചാ നിരക്ക് ഇപ്രകാരം: 7.1%, 6.2%, 5.6%, 5.7%, 5.4%, 4.6%, 3.3%, 3%, -24.4%, -7.4%, 0.5%, 1.6%. 2018-19 ആദ്യ പാദത്തിൽ 7.1 ശതമാനം വളർന്ന സമ്പദ്ഘടന അനുക്രമമായി താഴ്ന്ന് കോവിഡിന് തൊട്ടുമുമ്പ് 2019-20 അവസാന പാദമായപ്പോൾ 3 ശതമാനം വളർച്ചയുടെ ഗതികേടിലെത്തി. നോട്ടുനിരോധനം ഇന്ത്യയിലെ ലക്ഷക്കണക്കിനു ചെറുകിട സ്ഥാപനങ്ങളെ തകർത്തു. നോട്ടു തിരിച്ചു വന്നെങ്കിലും അവയിൽ നല്ലപങ്കും കരകയറാനാകാത്തവിധം കയത്തിലായിക്കഴിഞ്ഞിരുന്നു.
ഇപ്രകാരം സമ്പദ്ഘടന ദുർബലമായതുകൊണ്ടാണ് കോവിഡ് വന്നപ്പോൾ 2020-21 ആദ്യ പാദത്തിൽ നമ്മുടെ സാമ്പത്തിക വളർച്ച 24 ശതമാനം ഇടിഞ്ഞത്. ലോകത്തുതന്നെ ഏറ്റവും ഭീകരമായ തകർച്ചയായിരുന്നു അത്. ആ വർഷം ശരാശരി സാമ്പത്തിക വളർച്ച -7.5 ശതമാനം ഇടിഞ്ഞു. 1979-80നുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ തകർച്ച.
ഇപ്പോൾ ലോക്ഡൗൺ വീണ്ടും വന്നതോടെ 2021-22 ആദ്യ പാദത്തിൽ വളർച്ച വീണ്ടും മൈനസ് ആകുമെന്നു തീർച്ച. ഈ വർഷം അവസാനിക്കുമ്പോൾ സമ്പദ്ഘടന 2019-20 വർഷത്തെ നിലയിലേയ്ക്ക് വീണ്ടെടുത്താൽ അതു മഹാഭാഗ്യമെന്നു കരുതിയാൽ മതി.
ഒരു കാര്യം തീർച്ച. ആരെങ്കിലും ദേശീയ വരുമാന വളർച്ച "V" അക്ഷരരേഖ പോലെ പൊടുന്നനെയുള്ള തകർച്ചയ്ക്കുശേഷം കുത്തനെയുള്ള കുതിപ്പിലൂടെ സമ്പദ്ഘടന സാധാരണനിലയിലേയ്ക്കു വരുമെന്നു കരുതിയിരുന്നെങ്കിൽ ആ ദിവാസ്വപ്നങ്ങൾ തീർന്നു.
മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ
ഇനി നമ്മുടെ മുന്നിലുള്ള പ്രശ്നം 2020-21ന്റെ തനിയാവർത്തനമായി നടപ്പുവർഷവും മാറാൻ അനുവദിക്കണമോയെന്നുള്ളതാണ്. രണ്ടാം വ്യാപനം പരമാവധി ഉച്ചിയിലെത്തിക്കഴിഞ്ഞു. കോവിഡിനെ തങ്ങൾ കീഴടക്കിക്കഴിഞ്ഞൂവെന്നു വീമ്പുപറഞ്ഞുള്ള യുപി സർക്കാരിന്റെ ഫുൾപ്പേജ് പത്രപ്പരസ്യം ഇന്ന് ഇക്കണോമിക് ടൈംസിൽ കണ്ടു. അനിവാര്യമായും വരാൻ പോകുന്ന മൂന്നാംവ്യാപനത്തെ സ്വയംവരിക്കുന്ന സമീപനമായിരിക്കും ഇത്. കോവിഡിനെ കീഴടക്കിയെന്ന് ഗീർവാണം മുഴക്കി വാക്സിനേഷനെ അവഗണിച്ച നയമാണ് രണ്ടാം വ്യാപനം ഇത്ര രൂക്ഷമാക്കിയത്. വാക്സിനേഷൻ വിജയകരമായി മുന്നോട്ടുകൊണ്ടുപോയ സമ്പദ്ഘടനകളെല്ലാം ലോക്ഡൗണുകൾ ഒഴിവാക്കി പ്രവർത്തനക്ഷമമാണ്.
പക്ഷെ മോദി പാഠങ്ങൾ പഠിക്കാൻ തയ്യാറല്ല. ഏതോ മാസ്മര ലോകത്ത് അഭിരമിച്ചു കഴിയുകയാണ് അദ്ദേഹം. വാക്സിൻ നയം തിരുത്തണമെന്നു പ്രതിപക്ഷം മാത്രമല്ല, കോടതികളടക്കം ആവശ്യപ്പെടുകയാണ്. കേന്ദ്രസർക്കാർ വിദേശത്തു നിന്നടക്കം വാക്സിൻ വിലകൊടുത്തു വാങ്ങണം. രാജ്യത്തെ ഉൽപ്പാദനം വർദ്ധിപ്പക്കണം. സംസ്ഥാനങ്ങൾക്കു സൗജന്യമായി നൽകണം. പ്രതിപക്ഷം നയിക്കുന്ന ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ പ്രധാനമന്ത്രിക്കു കുലുക്കമില്ല. ഇതുപോലെ പൊതുജനാഭിപ്രായത്തെ തള്ളിക്കളഞ്ഞ രാഷ്ട്രനേതാവിനെ കാണണമെങ്കിൽ ബ്രസീസിൽ പോകണം. ഇന്നത്തെ സാമ്പത്തിക തകർച്ചയ്ക്കു തുടക്കം നോട്ടുനിരോധനമാണ്. മോദിയുടെ വാക്സിൻ നയം നമ്മെ തകർച്ചയുടെ നെല്ലിപ്പടിയിലെത്തിക്കും.
ഓഫ് വൈറ്റിൽ ഗോർജ്യസ് ആയി ജാൻവി കപൂർ.. നടിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications