കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങൾ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ അടിമകളാണ് കശ്മീർ ജനത എന്നാണ് ബിജെപിയുടെ ഭാവം! വിമർശിച്ച് മന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: ഒറ്റ രാത്രി കൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. വിഭജന കാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന കശ്മീരിലെ ജനങ്ങളെ ഇപ്പോൾ വഞ്ചിക്കുകയാണ് ചെയ്തത് എന്നാണ് സർക്കാർ തീരുമാനത്തിന് എതിരെ ഉയരുന്ന കടുത്ത വിമർശനം.

സിപിഎം അടക്കമുളള ചില പ്രതിപക്ഷ പാർട്ടികൾ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. രാജ്യത്തിലെ സാമ്പത്തിക തകർച്ച അടക്കമുളള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കശ്മീർ വിഷയത്തിലെ ഈ തിടുക്കപ്പെട്ട നീക്കം എന്നാണ് ധനമന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. തങ്ങൾ ആക്രമിച്ചു കീഴപ്പെടുത്തിയ അടിമകളാണ് കശ്മീർ ജനത എന്നാണ് ബിജെപിയുടെ ഭാവം എന്നും ഐസക് കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ജനാധിപത്യത്തിൻ്റെ ശിരച്ഛേദം

ജനാധിപത്യത്തിൻ്റെ ശിരച്ഛേദം

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശിരച്ഛേദമാണ് ഇന്ന് രാജ്യസഭയിൽ നടന്നത്. കശ്മീരിൻ്റെ സ്വയംഭരണാവകാശത്തെയല്ല, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പാരമ്പര്യത്തെത്തന്നെ റദ്ദാക്കുകയായിരുന്നു കേന്ദ്രസർക്കാർ. വിഭജനത്തെ തള്ളിപ്പറഞ്ഞ് രാജ്യത്തിൻ്റെ അഖണ്ഡതയുടെ ഭാഗമായ കശ്മീർ ജനതയെ നിഷ്കരുണം വഞ്ചിച്ചു. അന്ന്, അവർക്കു നാം നല്കിയ ഉറപ്പാണ് ഭരണഘടനയുടെ 370-ാം വകുപ്പ്. ആ വാഗ്ദാനവും വിശ്വാസവുമാണ് ബിജെപി തകർത്തു കളഞ്ഞത്. വർഗീയത സങ്കുചിതത്വമല്ലാതെ മറ്റൊരു ന്യായവും ഈ ചെയ്തിയ്ക്കു പിന്നിലില്ല.

എന്തിനായിരുന്നു ഈ ധൃതി?

എന്തിനായിരുന്നു ഈ ധൃതി?

എന്തിനായിരുന്നു ഈ ധൃതി? പ്രകടനപത്രികയിലെ വാഗ്ദാനമെന്നൊക്കെ പറയുന്നത് വെറും വാചാടോപം. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികക്കുഴപ്പത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കണം. അതാണ് സർക്കാരിൻ്റെ ആഗ്രഹം. അതിന് വർഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു വഴിയും അവർക്കറിയില്ല. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അതിപ്രധാനമായ ഈ സംഭവം പാർലമെൻ്റിൽ നടക്കുമ്പോൾ കശ്മീരിലെ പ്രതിപക്ഷ നേതാക്കളാകെ അറസ്റ്റിലും വീട്ടുതടങ്കലിലുമായിരുന്നു. സിപിഐഎം നേതാവ് യൂസുഫ് തരിഗാമിയടക്കം.

അടിമകളെന്ന് ഭാവം

അടിമകളെന്ന് ഭാവം

അധികാരത്തിൻ്റെ എല്ലാ ദണ്ഡനമുറകളും ഉപയോഗിച്ച് കശ്മീരികളെ നിശബ്ദമാക്കിയ ശേഷമാണ് അമിത്ഷാ വിവാദ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. നിശാ നിയമം പ്രയോഗിച്ചും വാർത്താവിനിമയം തടഞ്ഞും ഒരു ജനതയെ അവിശ്വാസത്തിന്റെ തടങ്കലിലാക്കി അവരുടെ ഭരണഘടനാവകാശം കവർന്നെടുക്കാൻ കേന്ദ്രസർക്കാരിന് ഒരധികാരവുമില്ല. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് ഉചിതമായ നടപടികളല്ല ഇതൊന്നും. തങ്ങൾ ആക്രമിച്ചു കീഴ്പ്പെടുത്തിയ അടിമകളാണ് കശ്മീർ ജനത എന്നാണ് ബിജെപിയുടെ ഭാവം. ഇന്ത്യയുടെ നാനാത്വത്തെയും വൈവിദ്ധ്യത്തെയും ഒരിക്കലും സംഘപരിവാർ അംഗീകരിച്ചിട്ടുമില്ല.

ജനാധിപത്യത്തിന്റെ മാർഗം

ജനാധിപത്യത്തിന്റെ മാർഗം

എല്ലാ വൈവിധ്യങ്ങളെയും ഉരുക്കുമുഷ്ടിയുപയോഗിച്ച് ഏകതയിലേയ്ക്ക് ഞെരുക്കിക്കളയാമെന്നാണ് അവരുടെ വ്യാമോഹം. അത്തരം ബലപ്രയോഗങ്ങളിൽ ഒരുതരം ഉന്മാദം അനുഭവിക്കാൻ പാകത്തിന് അണികളുടെ വൃന്ദത്തെയും അവർ സൃഷ്ടിച്ചിട്ടുണ്ട്. ആ ആൾക്കൂട്ടത്തിൻ്റെ ആരവത്തിനു മുന്നിൽ തരിപ്പണമാകുന്നത് നാനാത്വത്തിൽ ഏകത്വമെന്ന ലോകവിസ്മയമാണ് എന്നു മനസിലാക്കാൻ നിർഭാഗ്യവശാൽ മോദി സർക്കാരിനു കഴിയുന്നില്ല. കശ്മീർ പ്രശ്നം പരിഹരിക്കാൻ ജനാധിപത്യത്തിൻ്റെ മാർഗങ്ങളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, സഹിഷ്ണുതയുടെയും സഹവർത്തിത്തത്തിൻ്റെയും സമാധാനത്തിൻ്റെയും സംവാദത്തിൻ്റെയും ഉയർന്ന തലങ്ങൾ മോദി സർക്കാരിനെ സംബന്ധിച്ച് ബാലികേറാമലയാണ്.

വിഘടനവാദികൾക്ക് ഊർജ്ജം

വിഘടനവാദികൾക്ക് ഊർജ്ജം

ഉന്നതമായ ജനാധിപത്യബോധത്തിന്റെ നെറുകയിൽ നിന്ന് കശ്മീർ ജനതയെ അഭിസംബോധന ചെയ്യാൻ ശേഷിയുള്ള സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ കൃത്യം വിഘടനവാദികൾക്കു മാത്രം ഊർജം പകരുന്നതാണ്. വിഭജനത്തെ നിരസിച്ച് ഇന്ത്യയ്ക്കൊപ്പം നിന്നത് അബദ്ധമായി എന്ന പൊതുധാരണയിലേയ്ക്ക് ഒരു ജനത അടിപ്പെട്ടുപോകുന്നത് രാജ്യത്തിന് ഗുണകരമല്ല. ഉരുക്കുമുഷ്ടിയും തീയുണ്ടയും ഏകാധിപതികളുടെ ആയുധങ്ങളാണ്. ഭൂമിയിലെവിടെയും ആ ആയുധങ്ങൾ ആർക്കും ശാശ്വതാധിപത്യം നേടിക്കൊടുത്തിട്ടില്ല.

കോൺഗ്രസ് എന്താണ് ചെയ്യുന്നത്?

കോൺഗ്രസ് എന്താണ് ചെയ്യുന്നത്?

നിർഭാഗ്യവശാൽ നമ്മെ ഭരിക്കുന്നവർക്ക് ചരിത്രത്തിൻ്റെ നേർവഴികൾ തീരെ പരിചയവുമില്ല. അതുകൊണ്ടുതന്നെ ഇന്നു നടന്ന ജനാധിപത്യധ്വംസനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജനങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്. ഇത്രയും ഗുരുതരമായ ഒരു സംഭവം നടക്കുമ്പോൾ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസ് എന്താണ് ചെയ്യുന്നത്? ആ പാർടിയുടെ സമ്പൂർണ നേതൃപരാജയം രാജ്യത്തിന് ഒരിക്കൽക്കൂടി ബോധ്യമായി. മറ്റു പ്രതിപക്ഷകക്ഷികളെ ബിജെപിയ്ക്കെതിരെ ഒരുമിപ്പിച്ചു നിർത്താൻ അവർക്കു കഴിഞ്ഞില്ല. എന്നുമാത്രമല്ല, അതിനുള്ള ക്രിയാത്മകമായ ഒരു ശ്രമവും ആ പാർടിയുടെ നേതാക്കൾ കാണിച്ചില്ല എന്നു പറയുമ്പോൾ, ഇത്തരം പ്രശ്നങ്ങളെ എത്ര അലംഭാവത്തോടെയാണ് കോൺഗ്രസ് കാണുന്നത് എന്നു വ്യക്തം.

ഒരു പ്രതിഷേധം പോലുമില്ല

ഒരു പ്രതിഷേധം പോലുമില്ല

പാർടി തലത്തിൽ നിലപാടു വ്യക്തമാക്കാൻ പോലും കഴിയാത്ത വിധത്തിൽ രാഷ്ട്രീയ നിഷ്ക്രിയത്വം കോൺഗ്രസിനെ ബാധിച്ചിരിക്കുന്നു. ഒറ്റപ്പെട്ട നേതാക്കളുടെ പ്രസ്താവനകളല്ലാതെ, രാജ്യവ്യാപകമായി ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. എന്നാൽ ഇക്കാര്യത്തിൽ തികഞ്ഞ ആശയവ്യക്തതയോടെ തുടക്കം മുതൽ നിലപാടു സ്വീകരിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. ബിജെപിയെ ശക്തമായി എതിർക്കുന്ന പ്രസ്താവനയോടെ രംഗത്തു വന്ന സിപിഐഎം രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

ഇടതുപക്ഷം തെളിയിക്കുന്നത്

ഇടതുപക്ഷം തെളിയിക്കുന്നത്

267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്ണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത് സിപിഐഎമ്മിന്റെ എംപിമാരാണ്. അതോടൊപ്പം പാർലമെന്റ് സ്ട്രീറ്റിൽ ഇടതുപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ബിജെപി വിരുദ്ധ രാഷ്ട്രീയം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് ഒരിക്കൽക്കൂടി ഇടതുപക്ഷം തെളിയിച്ചു'' എന്നാണ് ഡോ. ടിഎം തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Thomas isaac slams Central Government's move to scrap Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X