നടിക്ക് നേരെ ആക്രമണം: ഗൂഢാലോചനക്കാര്‍ പിടിയില്‍...!! കൂടുതൽ പേർ കുടുങ്ങും...!
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പോലീസ് പിടിയില്‍. നടന്‍ ദിലീപിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പള്‍സര്‍ സുനിയുടെ സഹതടവുകാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്ണു, സനല്‍ എന്നിവരെ ഇന്നലെ രാത്രിയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
രാത്രി തന്നെ ഇരുവരേയും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസ് ഉന്നതരുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടിയെന്നറിയുന്നു. പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഗൂഢാലോചന നടത്തി
തന്നെ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കഴിഞ്ഞ ദിവസം ദിലീപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല്‍ പോലീസ് കേസെടുത്തിട്ടില്ല. പകരം ഗൂഢാലോചനക്കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ജയിലിൽ നിന്നും ഫോൺവിളി
പ്രതികളിലൊരാളായ വിഷ്ണു ജയിലില്‍ നിന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ഫോണില്‍ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വിഷ്ണുവല്ല പള്‍സര്‍ സുനി തന്നെയാണ് വിളിച്ചതെന്നാണ് കരുതുന്നത്.
ഫോൺ വന്ന വഴി
ജയിലിലേക്ക് രഹസ്യമായി സുനിക്ക് ഫോണ്‍ എത്തിച്ച് കൊടുത്തത് വിഷ്ണുവാണ്. പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി ഫോണ്‍ അവിടെ ഒളിപ്പിച്ചാണ് ജയിലിന് അകത്തേക്ക് കടത്തിയത്. ഈ ഫോണില്‍ നിന്നാണ് ഭീഷണിക്കോള്‍ പോയത്.
വിവാദമായ കത്ത്
മാത്രമല്ല പള്‍സര്‍ സുനി ദിലീപിനെഴുതിയതെന്ന് പറയപ്പെടുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ കത്ത് പള്‍സര്‍ സുനി എഴുതിയതല്ലെന്നും ജയിലില്‍ നിന്നും മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്നുമാണ് റിപ്പോര്‍ട്ട്.
ദിലീപിന് അറിയാമായിരുന്നു
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇനിയും നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നടിയെ ആക്രമിച്ച സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന പള്‍സര്‍ സുനിയുടെ പുതിയ മൊഴി കാര്യങ്ങള്‍ വീണ്ടും വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്.
മൊഴിയുടെ സത്യാവസ്ഥ
സുനിലിനെ അന്വേഷണ സംഘം നാല് തവണ ജയിലില്‍ വെച്ച് ചോദ്യം ചെയ്തു. ദിലീപിന് എഴുതിയ കത്തിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പിലും സുനി ആവര്‍ത്തിച്ചു. സുനിയുടെ മൊഴിയുടെ സത്യാവസ്ഥയാണ് ഇനി അറിയേണ്ടത്.
നുണപരിശോധനയ്ക്ക് തയ്യാർ
അതേസമയം നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ദിലീപ് രംഗത്ത് വന്നിട്ടുണ്ട്. ഏത് തരത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് നടന്‍ പറയുന്നു. ആരെയും കുടുക്കാനല്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.