തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും? മത്സരം കടുപ്പിക്കാൻ ഉറച്ച് സിപിഎമ്മും
പിടി തോമസിന്റെ വിയോഗത്തോടെ ഒഴിവ് വന്ന തൃക്കാര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ പിടിയുടെ ഭാര്യ ഉമ തോമസിനെ വസതിയിൽ സന്ദർശിച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ചർച്ചകളും ചൂട് പിടിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ ഉമ സ്ഥാനാർത്ഥിയായേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

കെ പി സി സി പ്രസിഡന്റ് സുധാകരന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് സംഘം ഉമയെ കാണാൻ എത്തിത്. മരിക്കുമ്പോൾ തോമസിന് വലിയ കാടബാധ്യത ഉണ്ടായിരുന്നു. ഇത് പാർട്ടി ഏറ്റെടുത്തിരുന്നു. കടം വീട്ടുന്നതിനായി കോണ്‍ഗ്രസ് സ്വരൂപിച്ച പണത്തിന്റെ ചെക്ക് കൈമാറാനായിരുന്നു നേതാക്കളുടെ സന്ദർശനം. എന്നാൽ സന്ദർശനത്തിൽ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും ചർച്ച നടന്നുവെന്നാണ് സൂചന. പക്ഷേ സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നാണ് സുധാകരൻ പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിനെ സംബന്ധിച്ച് തൃക്കാക്കര എന്നത് പാർട്ടിയുടെ ഉറച്ച കോട്ടയാണ്. 2011 ൽ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതൽ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ഇവിടെ ജയിച്ച് കയറുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കടുത്ത മത്സരത്തിന് മണ്ഡലത്തിൽ സാധ്യത ഉണ്ടെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുത്താൽ അത് മുന്നണിക്കും കോൺഗ്രസിനും നാണക്കേട് ഉണ്ടാകുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. അതിനാൽ ഭാഗ്യപരീക്ഷണം ഒഴിവാക്കി മികച്ച സ്ഥാനാർത്ഥി ഇറങ്ങട്ടേയെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

ഉമ തോമസ് മത്സരിക്കണമെന്നതാണ് നേതൃത്വത്തിന്റെ ആവശ്യം. ഉമ ഇറങ്ങിയാൽ മണ്ഡലം നിലനിർത്താമെന്ന് നേതൃത്വം കരുതുന്നു. സഹതാപ തരംഗം വോട്ടായി മാറും. മാത്രമല്ല ഉമയെ മത്സരിപ്പിക്കുന്നതിനോട് പാർട്ടിയിൽ വലിയ എതിർപ്പിന് കാരണമായേക്കില്ലെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.നേരത്തേ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് താനിപ്പോൾ മത്സരിക്കുന്ന കാര്യത്തിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു ഉമ പ്രതികരിച്ചത്. സമ്മർദ്ദം ശക്തമായാൽ ഉമയ്ക്ക് തന്നെയാകും നറുക്ക് വീണേക്കുക.

അതേസമയം ഇക്കുറി സി പി എം ക്യാമ്പ് വളരെ പ്രതീക്ഷയിലാണ്. ഉമ മത്സരിക്കാൻ എത്തിയാൽ മത്സരം കടുപ്പിക്കാൻ സാധിക്കുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ കെ വി തോമസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുത്തതോടെ തന്നെ അദ്ദേഹം പാർട്ടിയിൽ നിന്നും ഏറെ കുറെ പുറത്താണെന്ന് വേണം കരുതാൻ. തോമസിനെ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് സി പി എം കരുതുന്നു.

തൃക്കാക്കര ഉൾപ്പെടുന്ന ലോക്സഭ മണ്ഡലത്തെ നിരവധി തവണ പ്രതിനിധീകരിച്ച നേതാവാണ് കെവി തോമസ്. തോമസിലൂടെ ലത്തീൻ വോട്ടുകൾ മറിയുമെന്ന് സി പി എം പ്രതീക്ഷിക്കുന്നുണ്ട്. തൃക്കാക്കരയിൽ ലത്തീൻ സമുദായാംഗങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ട്. സഭാ നേതൃത്വമായും വൈദികരുമായും അടുത്ത ബന്ധമുള്ള കെവി തോമസ് വിചാരിച്ചാൽ മണ്ഡലത്തിൽ ഇക്കുറി അട്ടിമറി തന്നെ സി പി എം പ്രതീക്ഷിക്കുന്നുണ്ട്.

നേരത്തേ കോൺഗ്രസുമായി ഇടഞ്ഞ കെ വി തോമസ് സി പി എമ്മിൽ എത്തുകയാണെങ്കിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമോയെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താൻ ഇനി ഇല്ലെന്ന് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉമ ഇറങ്ങിയാൽ സി പി എമ്മിൽ ആര് എന്നതാണ് ഉയരുന്ന ചോദ്യം. കെ വി തോമസിന്റെ മകൾ രേഖ തോമസിന് നറുക്ക് വീഴുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. രേഖയെ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള ചരടുവലികൾ തോമസ് നടത്തുന്നുണ്ട്. അതേസമയം കൊച്ചുറാണി ജോസഫിന്റെ പേരാണ് സി പി എമ്മിൽ ചർച്ചയായിരിക്കുന്നത്. തൃക്കാക്കര കോളേജിൽ അധ്യാപികയായിരുന്ന കൊച്ചുറാണി മണ്ഡലത്തിൽ ഏറെ സജീവമാണ്.












Click it and Unblock the Notifications