കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള ശ്രമത്തിന് പിണറായിക്കേറ്റ തിരിച്ചടി; ഡിസിസി പ്രസിഡന്റ് ഷിയാസ്
കൊച്ചി; തൃക്കാക്കരയിൽ ഉമ തോമസിന്റെ കൂറ്റൻ ലീഡിൽ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതാക്കൾ. കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള ശ്രമത്തിന് പിണറായിക്കേറ്റ തിരിച്ചടിയാണ് ഫലമെന്നായിരുന്നു ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. വർഗീയതയെ താലോലിച്ചതിനെതിരായ വിധിയെഴുത്താണ് തൃക്കാക്കരയിൽ നടന്നതെന്നും ഷിയാസ് പ്രതികരിച്ചു.
മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിച്ചിരിക്കുകയാണ്. പിടി തോമസിന്റെ സ്വീകാര്യതയ്ക്കുള്ള തെളിവാണ് ഈ വലിയ ഭൂരിപക്ഷം തെളിയിക്കുന്നത്. യുഡിഎഫ് തിരിച്ചുവരവാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും കാടടച്ച് പ്രചരണം നടത്തിയിട്ടും ഒന്നും നേടാൻ സാധിച്ചില്ല. എല്ലാവർക്കുമുള്ള തിരിച്ചടിയാണിത്, മുഹമ്മദ് ഷിയാസ് പറഞ്ഞു.

അതേസമയം ഇത് താൻ നേരത്തേ പറഞ്ഞതല്ലേയെന്നായിരന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഭൂരിപക്ഷം കൃത്യമായി പുറത്തുവരട്ടെ അതിന് ശേഷം പല കാര്യങ്ങൾ മറുപടി നൽകാൻ ഉണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത് വി ഡി സതീശൻ ആയിരുന്നു. അതുകൊണ്ട് തന്നെ സതീശന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ യു ഡി എഫ് പരാജയം രുചിച്ചാൽ അതിൻെറെ ഉത്തരവാദി താനായിരിക്കുമെന്നും എന്നാൽ വിജയിച്ചാൽ അത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമെന്നും വി ഡി സതീശൻ നേരത്തേ പറഞ്ഞിരുന്നു.
അതിനിടെ മുഖ്യമന്ത്രി പിണറായിക്കെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ക്യാപ്റ്റൻ നിലപരിശായെന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്. ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം എൽ ഡി എഫ് ക്യാമ്പിൽ കടുത്ത ആഘാതമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നയിച്ചിട്ടും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നേരത്തേ ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു സി പി എം വോട്ട് നേടിയത്. അതുകൊണ്ട് ത്നനെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിൽ പല ചോദ്യങ്ങൾക്കും വരും ദിവസം സി പി എം വരും ദിവസങ്ങളിൽ ഉത്തരം പറയേണ്ടി വരും.












Click it and Unblock the Notifications