കെ.വി തോമസിന്റെ നിലപാട് മാറ്റം ദൗര്‍ഭാഗ്യകരം, യുഡിഎഫിനെ ബാധിക്കില്ല - പ്രതികരിച്ച് ഉമാ തോമസ്
കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ തൃക്കാക്കര യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് പ്രതികരിച്ച് രംഗത്ത്. നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിനു വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന പരാമർശത്തിന് പിന്നാലെയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി വോട്ടു ചോദിക്കാൻ കെ വി തോമസ് ഇറങ്ങിയാലും അത് യു ഡി എഫിന് ബാധിക്കില്ല. അദ്ദേഹത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരമാണെന്നും തോമസ് വ്യക്തമാക്കി.
കോൺഗ്രസ് എന്നത് വലിയൊരു കൂട്ടായ പ്രസ്ഥാനമാണ്. സ്ഥാനം കിട്ടാത്ത നേതാക്കളും കിട്ടിയവരും എല്ലാം ഒന്നിച്ച് മുന്നേറുകയാണ് ഈ പ്രസ്ഥാനത്തിലൂടെ. കെ വി തോമസിന്റെ നിലപാട് മാറ്റം ഏറെ ദൗർഭാഗ്യകരമാണ്. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം യാതൊരു രീതിയിലും യു ഡി എഫിനെ ബാധിക്കുന്നതല്ലെന്ന് ഉമാ തോമസ് പറഞ്ഞു.
വികസന രാഷ്ട്രീയത്തിന് വേണ്ടി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനിനായി പ്രചരണത്തിനിറങ്ങും എന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്. "കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാതെ തന്നെ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനാണ് തീരുമാനം. മറ്റൊരു പാർട്ടിയിലും താൻ ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് തനിക്ക് ഉളളത്. ഞാൻ ഇപ്പോഴും എ ഐ സി സി അംഗമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാർട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല.
ശ്രീലങ്കയ്ക്ക് പിന്തുണ നല്‍കുമെന്ന് ഇന്ത്യ; രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത വീണ്ടെടുക്കണം
ആരും തന്നെ അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ് തനിക്ക് എതിരെ ഉണ്ടാകുന്നത്. എൽ ഡി എഫിന് വേണ്ടി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ്. വികസനത്തിന് ഒപ്പം നില്‍ക്കും. അതില്‍ ആരും രാഷ്ടീയം കാണരുത്. കേരളത്തിന്റെ വികസനത്തില്‍ താൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചിരുന്നു. ഇക്കാര്യം സത്യമാണ്.
ഈ നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കൊവിഡ് മഹാമാരി കാലത്ത് സർക്കാർ മുന്നോട്ട് വച്ച പ്രവര്‍ത്തനങ്ങളും വികസനത്തിന കാര്യങ്ങളും വളരെ മികച്ചതായിരുന്നു. അതിനാൽ ആയിരുന്നു അത്തരത്തിൽ ഒരു പരാമർശം നടത്തിയത്. അത് തുറന്നുപറയുന്നതില്‍ എന്താണ് തെറ്റ്. അതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനാകുമോ?
വർഷങ്ങളായി തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്നാൽ, താൻ ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുകയാണ്. തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയാറായി. എന്നാൽ, കോൺഗ്രസ് നേതൃത്വം വിലക്കുകയാണ് ചെയ്തത്. വരുന്ന12 - നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എൽ ഡി എഫ് കൺവൻഷനിൽ താൻ പങ്കെടുക്കും. തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിക്കായി പ്രചാരണവും നടത്തും" - കെവി തോമസ് പറഞ്ഞു.
അതേസമയം, പി ടി തോമസിന്റെ ദേഹ വിയോഗത്തെ തുടർന്ന് വരുന്ന മെയ് 31 നാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് നടത്താൻ നിഞ്ചയിച്ചിരിക്കുന്നത്. ജൂൺ മൂന്നിന് തന്നെ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ മാസം 11 നാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പത്രിക പിൻവലിക്കാൻ അനുവദിക്കുക മെയ് 16 വരെ ആണ്. കോൺഗ്രസിന് സീറ്റ് ഉറപ്പെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലത്തിലെ 2021- ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾ നേടിയ ആയിരുന്നു പി ടി തോമസ് ഇവിടെ വിജയിച്ചത്.