ടോം വടക്കനെ ചാടിച്ചത് 'പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്', മുഖത്ത് കിട്ടിയ അടിയെന്ന് നേതാവ്
Recommended Video
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ അടക്കം കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ടോം വടക്കന്‍ ഇരുചെവിയറിയാതെ ബിജെപിയില്‍ എത്തിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്താളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത നേതാവ് പോയതില്‍ ക്ഷീണമില്ല എന്ന് വരുത്തിതീര്‍ക്കാന്‍ നേതാക്കളും അണികളും നടത്തുന്ന ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല.
എങ്ങനെയൊക്കെ ന്യായീകരിച്ചാലും ബിജെപി ഒറ്റ രാത്രി കൊണ്ട് കാവി ഉടുപ്പിച്ചിരിക്കുന്നത് സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനും കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും അറിയുന്ന നേതാവുമായ വടക്കനെയാണ്. കേരളത്തില്‍ നിന്നുളള ഒരു പ്രമുഖനെ തന്നെ വലയിലാക്കാന്‍ സാധിച്ചതില്‍ സംസ്ഥാനത്തെ ബിജെപി ആഹ്ലാദത്തിലാണ്. ബിജെപിയുടെ 'പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആണത്രേ ടോം വടക്കനെ മറുകണ്ടം ചാടിച്ചത്.
പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ കേന്ദ്രത്തിലെ പ്രമുഖനെ തന്നെ ബിജെപിക്ക് തട്ടിയെടുക്കാന്‍ സാധിച്ചെന്നത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ടോം വടക്കനെ ബിജെപിയില്‍ എത്തിച്ചത് പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണെന്നാണ് ബി ഗോപാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.
കരണക്കുറ്റിക്ക് അടി
ടോം വടക്കന്‍ എന്ന നേതാവ് കോണ്‍ഗ്രസിന്റെ മുഖമായിരുന്നു. അതുപോലൊരു നേതാവിനെ ബിജെപിയില്‍ എത്തിക്കാനായത് കോണ്‍ഗ്രസിന്റെ കരണക്കുറ്റിക്ക് അടിച്ചതിന് തുല്യമാണ് എന്നും ഗോപാലകൃഷ്ണ്‍ പറഞ്ഞു. ബിജെപിയിലേക്ക് ആര് വന്നാലും അത് നേട്ടമാണ്.
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പൽ
ടോം വടക്കനെ എത്തിച്ചതിലൂടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണ് എന്ന ആരോപണത്തെയും തടുക്കാന്‍ സാധിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. അതില്‍ നിന്ന് ആളുകള്‍ ഓടി രക്ഷപ്പെടുമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഇനിയും നേതാക്കളെത്തും
സിപിഎമ്മില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിശ്വജിത്ത് ദത്ത, നികുഞ്ജ പൈക് തുടങ്ങിയ നിരവധി നേതാക്കള്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ഇതിനകം എത്തിയിട്ടുണ്ട്. ഇനിയും ധാരാളം സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെത്തുമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയം സീറ്റ് തന്നെ
ടോം വടക്കനെ ബിജെപി കേരളത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയേക്കും എന്ന് സൂചനയുണ്ട്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നും പുല്‍വാമയിലെ നിലപാടിനോട് പ്രതിഷേധമുണ്ടെന്നുമൊക്കെ പാര്‍ട്ടി വിടാനുളള കാരണമായി വടക്കന്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ വിഷയം സീറ്റ് നിഷേധം തന്നെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാഹുൽ ഒതുക്കി
2009 മുതല്‍ തൃശൂരോ ചാലക്കുടിയോ വേണമെന്ന് വടക്കന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വന്നതോടെ വടക്കന്‍ ഒതുക്കപ്പെട്ടു. കെസി വേണുഗോപാല്‍ സോണിയ കുടുംബത്തില്‍ വേണ്ടപ്പെട്ടവനായപ്പോള്‍ മുതല്‍ വടക്കന്‍ ഉടക്കിലായി.
ചാലക്കുടിയിൽ മത്സരം
രണ്ട് ദിവസം മുന്‍പ് വരെ പ്രിയങ്കയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത വടക്കന്‍ പാര്‍ട്ടി വിടും എന്നതിന്റെ ഒരു സൂചന പോലും ആര്‍ക്കമുണ്ടായിരുന്നില്ല. അതീവ രഹസ്യമായിട്ടായിരുന്നു ബിജെപി നേതാക്കളുമായുളള ചര്‍ച്ച പോലും. വടക്കനെ കേരളത്തില്‍ ചാലക്കുടിയില്‍ ബിജെപി മത്സരിപ്പിച്ചേക്കും എന്നാണ് സൂചന.
ബലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരെ ജെയ്ഷെ മദ്രസയുടെ മുറ്റത്ത് തന്നെ കുഴിച്ച് മൂടി! തെളിവുമായി ചാനൽ