ടൊവീനോയുടെ മുന്നറിയിപ്പ്; പിന്നാലെ ഫോട്ടോ ഡിലീറ്റ് ചെയ്ത് വിഎസ് സുനിൽ കുമാർ, വിശദീകരണം ഇങ്ങനെ
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ ടൊവീനോ തോമസിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതുമായുള്ള വിവാദത്തിൽ പ്രതികരിച്ച് തൃശൂർ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിഞ്ഞിരുന്നില്ലെങ്കിലും വിഷയം ശ്രദ്ധയിൽ പെട്ടതോടെ ചിത്രം നീക്കം ചെയ്തുവെന്നും സുനിൽ കുമാർ പറഞ്ഞു.
'ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചു- വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ടൊവീനോയ്ക്കൊപ്പമുള്ള ചിത്രം സുനിൽ കുമാർ പങ്കുവെച്ചത്. ടൊവിനോ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും പറഞ്ഞ് കൊണ്ടാണ് സുനില്‍ കുമാര്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ടൊവീനോ രംഗത്തെത്തുകയായിരുന്നു. '
'എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ . ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് . ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല . ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു', എന്നായിരുന്നു ടൊവീനോ കുറിച്ചത്. ഇതിന് പിന്നാലെയാണ് വിഎസ് സുനിൽ കുമാർ പോസ്റ്റ് പിൻവലിച്ചത്.
അതിനിടെ തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എൽ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ, ബി ജെ പിക്കായി സുരേഷ് ഗോപി , യു ഡി എഫിന് വേണ്ടി കെ മുരളീധരൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ തൃശൂർ ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം മണ്ഡലത്തിൽ കൂറ്റൻ വിജയം നേടുമെന്നാണ് എൽ ഡി എഫ് അവകാശവാദം. കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തോടെ മണ്ഡലത്തിലെ സാഹചര്യം പൂർണമായും യു ഡി എഫിന് അനുകൂലമായെന്നും ഭരണത്തുടർച്ച നേടുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.












Click it and Unblock the Notifications