ഗണേഷിനും പിള്ളയ്ക്കും മോഹമുണ്ടായിരുന്നതായി എൻസിപി! പക്ഷേ, തൽക്കാലം പുറത്ത് തന്നെ...
പാർട്ടിയുമായി കൂടിയാലോചിക്കാതെ ലയന ചർച്ച നടത്തിയതിൽ പീതാംബരൻ മാസ്റ്റർക്കെതിരെ നേതൃയോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
കൊച്ചി: കേരള കോൺഗ്രസ്(ബി) ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ ലയിക്കാൻ താൽപ്പര്യം അറിയിച്ചിരുന്നുവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ. എന്നാൽ ലയനമെന്ന കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും, ഇക്കാര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് രഞ്ജിത് കുമാറും ധന്യയും...
അതേസമയം, പാർട്ടിയുമായി കൂടിയാലോചിക്കാതെ ലയന ചർച്ച നടത്തിയതിൽ പീതാംബരൻ മാസ്റ്റർക്കെതിരെ നേതൃയോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. മന്ത്രിസ്ഥാനം മോഹിച്ചാണ് കേരള കോണ്‍ഗ്രസ് (ബി) അടക്കമുള്ളവർ ലയനത്തിന് സമീപിക്കുന്നതെന്നും, ഇത് സ്വീകാര്യമല്ലെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
മന്ത്രിക്കസേര...
ഒഴിഞ്ഞുകിടക്കുന്ന എൻസിപിയുടെ മന്ത്രിസ്ഥാനത്തിനായി മൂന്നു ഇടത് എംഎൽഎമാർ ചർച്ച നടത്തിയതായി കഴിഞ്ഞദിവസമാണ് വാർത്ത പുറത്തുവന്നത്. കേരള കോൺഗ്രസ് (ബി)യുടെ ഗണേഷ് കുമാർ, സിഎംപിയുടെ എൻ വിജയൻപിള്ള, ആർഎസ്പി(എൽ) യുടെ കോവൂർ കുഞ്ഞുമോൻ എന്നിവർ എൻസിപിയുമായി ചർച്ച നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
കൊച്ചിയിൽ...
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൊച്ചിയിൽ എൻസിപി നേതൃയോഗം ചേർന്നത്. പാർട്ടിയോട് ആലോചിക്കാതെ ലയന ചർച്ചകൾ നടത്തിയതിന് സംസ്ഥാന പ്രസിഡന്റായ ടിപി പീതാംബരൻ മാസ്റ്റർക്ക് രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്. തൽക്കാലം ആരുമായും ലയനം വേണ്ടെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.
അജണ്ടയിൽ ഇല്ല...
കൊച്ചിയിലെ നേതൃയോഗം കഴിഞ്ഞതിന് പിന്നാലെയാണ് ലയനമെന്ന കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയത്. അതേസമയം, കേരള കോൺഗ്രസ് (ബി) അടക്കമുള്ള പാർട്ടികളുമായി ലയന ചർച്ച നടന്നുവെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
എകെ ശശീന്ദ്രൻ...
എൻസിപിയുമായി ലയിക്കാൻ കേരള കോൺഗ്രസ് (ബി) ഉൾപ്പെടെയുള്ളവർ താൽപ്പര്യം അറിയിച്ചിരുന്നുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിവിധി അനുകൂലമായാൽ എകെ ശശീന്ദ്രൻ തന്നെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.