കേഡലിന് ശേഷം അക്ഷയ്!! തിരുവനന്തപുരത്ത് അമ്മയെ കൊന്ന് കത്തിച്ച മകൻ സാത്താൻ കൂട്ടായ്മയുടെ തലവൻ??
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നാളുകള്‍ക്ക് മുന്‍പ് നന്തന്‍കോട് നടന്നത്. കേഡല്‍ എന്ന യുവാവ് സ്വന്തം മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ചാത്തന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനുമെല്ലാം കേരളത്തില്‍ സജീവ ചര്‍ച്ചയായത്.
നന്തന്‍കോട് കൊലപാതകത്തിന് ശേഷം അമ്പലമുക്കില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടും നിരവധി സംശയങ്ങളാണ് ഉയരുന്നത്. എല്‍ഐസി ഏജന്റായ ദീപയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അക്ഷയ്ക്ക് ചാത്തന്‍സേവ അടക്കമുള്ള കാര്യങ്ങളുമായി ബന്ധമുണ്ടെന്നാണ് മംഗളം അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദിലീപിന് വേണ്ടി ചാടിവീണ അമ്മ പാർവ്വതിക്ക് വേണ്ടി മിണ്ടുന്നില്ല.. രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി
ക്രൂരമായ കൊലപാതകം
ചൊവ്വാഴ്ച രാവിലെയാണ് ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എഞ്ചിനീയര്‍ ബിരുദധാരിയായ മകന്‍ അക്ഷയ്‌നെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അമ്മയുമായുള്ള തര്‍ക്കത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
നന്തൻകോട് കൊലപാതകം
നന്തന്‍കോട്ട് കേഡല്‍ നടത്തിയ കൊലപാതകവുമായി ഏറെ സാമ്യമുണ്ട് ദീപയുടെ കൊലപാതകത്തിന്. നാല് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേഡല്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കേഡല്‍ ചാത്താന്‍ സേവ ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണെന്നും ആദ്യഘട്ടത്തില്‍ സംശയിക്കപ്പെട്ടിരുന്നു. ഈ സംശയത്തില്‍ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.
ചാത്തൻ സേവയുമായി ബന്ധം?
എന്നാല്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അക്ഷയ്ക്ക് ഇത്തരം പരിപാടികളുമായി ബന്ധമുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. കോളേജിലെ ചാത്തന്‍ കൂട്ടായ്മയുടെ തലവനാണ് അക്ഷയ് എന്നാണ് മംഗളം വാര്‍ത്തയില്‍ പറയുന്നത്. ഇയാള്‍ മയക്ക് മരുന്നിനും അടിമയായിരുന്നുവത്രേ.
പണം നൽകാത്തതിന്റെ പേരിൽ
ചോദിച്ച പണം നല്‍കാത്തതിലുള്ള ദേഷ്യത്തിന്റെ പുറത്താണ് ദീപയെ അക്ഷയ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. തലയ്ക്കടിച്ച് വീഴ്ത്തി പുതപ്പ് കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങളായി അമ്മയും മകനും തമ്മില്‍ മിണ്ടാറില്ലായിരുന്നു. അച്ഛന്‍ അയച്ച് കൊടുക്കുന്ന പണം കൊണ്ട് പുറത്ത് നിന്നാണ് ഭക്ഷണം പോലും കഴിച്ചിരുന്നത്.
പരീക്ഷകളിലെ തോൽവി
നാട്ടില്‍ പ്രത്യേകിച്ച് സൗഹൃദങ്ങളൊന്നും അക്ഷയിന് ഉണ്ടായിരുന്നില്ലത്രേ. കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ കറങ്ങിനടക്കാനായിരുന്നു ഈ ചെറുപ്പക്കാരന് ഇഷ്ടം. പരീക്ഷകളില്‍ തുടര്‍ച്ചയായി തോറ്റിരുന്നു അക്ഷയ്. അഞ്ച് വിഷയങ്ങളില്‍ മകന്‍ തോറ്റത് അമ്മയായ ദീപയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
പണം തികയാത്തതിൽ പ്രകോപിതൻ
കുവൈറ്റില്‍ ജോലി ചെയ്യുന്ന അച്ഛന്‍ അയച്ച് നല്‍കുന്ന പണം തന്റെ ആവശ്യങ്ങള്‍ക്ക് തികയാതെ വന്നതും അക്ഷയിനെ അസ്വസ്ഥനാക്കിയിരുന്നതായി മംഗളം വാര്‍ത്തയില്‍ പറയുന്നു. തോറ്റ വിഷയങ്ങള്‍ എഴുതി എടുക്കാന്‍ വലിയ തുക ട്യൂഷന്‍ ഫീസായി അക്ഷയ് അമ്മയോട് സംഭവ ദിവസം ആവശ്യപ്പെട്ടിരുന്നു. തോന്നിയത് പോലെ നടക്കാന്‍ പണമില്ലെന്ന് ദീപ പറഞ്ഞതാണ് അക്ഷയിനെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു,.
കൊന്ന് കത്തിച്ചു
ദീപയെ കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള കുഴിയില്‍ കുഴിച്ച്മൂടാനായിരുന്നു അക്ഷയ് പദ്ധതിയിട്ടത്. എന്നാല്‍ കുഴി ചെറുതായതിനാല്‍ കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ശേഷം അമ്മയെ കാണാനില്ലെന്ന് ബന്ധുക്കളേയും മറ്റുള്ളവരേയും അറിയിച്ചു. രാവിലെയും ദീപ തിരിച്ചെത്തിയില്ലെങ്കില്‍ പോലീസില്‍ പരാതി കൊടുക്കാനിരിക്കുകയായിരുന്നു ബന്ധുക്കള്‍.
പോലീസിനോട് പറഞ്ഞത്
അതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കൈ ഒഴികെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അക്ഷയ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചതും. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്ക് പോയി വന്നത് മുതല്‍ അമ്മയെ കാണാനില്ല എന്നാണ് ആദ്യവട്ട ചോദ്യം ചെയ്യലില്‍ അക്ഷയ് പോലീസിനോട് പറഞ്ഞത്. അക്ഷയിന്റെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നു.
കുറ്റബോധമില്ലാത്ത കുറ്റസമ്മതം
ഇവരുടെ വീടിനോട് ചേര്‍ന്ന് നാല് വീടുകളുണ്ടായിട്ടും മൃതദേഹം കത്തിച്ചത് ആരും അറിഞ്ഞിരുന്നില്ല. പതിവായി രാത്രി ചവറ് കത്തിക്കാറുള്ളത് കൊണ്ട് തന്നെ തീ കണ്ടാലും ആരും ശ്രദ്ധിക്കുമായിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. അടുത്ത വീട്ടുകാരുമായി ദീപയ്ക്ക് അടുപ്പം ഇല്ലായിരുന്നു. അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അയല്‍ക്കാര്‍ക്ക് യാതൊരു അറിവും ഇല്ല. അക്ഷയിനെ പോലീസ് വിശദമായി ചോദ്യം ചെയ്‌തോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.