കൊടും ചൂട്.. തൃശ്ശൂരില്‍ രണ്ട് പേര്‍ ആശുപത്രിയില്‍.. വരാനിരിക്കുന്ന ദിനങ്ങള്‍ ചുട്ടുപൊള്ളും?
പ്രളയത്തിനു ശേഷം കേരളത്തിൽ നേരത്തെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. മുന്‍ കാലങ്ങളിൽ അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തിലുള്ള കടുത്ത ചൂടാണ് ഇപ്പോൾ നാടിനെ വലയ്ക്കുന്നത്. തൃശൂർ ചെറുതുരുത്തിയിൽ കടുത്ത ചൂടിനെ തുടർന്ന് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചേരി മുല്ലശ്ശേരി പോളി (44), പുത്തൂർ എളംതുരുത്തി തറയിൽ രമേശ് (43) എന്നിവരെയാണ് സൂര്യതാപത്തിനു സമാനമായ രീതിയിൽ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെറുതുരുത്തിയിൽ കെട്ടിയ നിർമ്മാണ ജോലിക്കിടെയായിരുന്നു ഇവർക്ക് പുറംകഴുത്തിനടുത്ത് പൊള്ളലേറ്റത്. തൃശൂരിൽ മിക്കയിടങ്ങളിലും ഇന്നലെ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടിരുന്നു.
പലജില്ലകളിലും സമാന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തിരുന്നു. കടുത്ത ചൂടിനെ തുടര്‍ന്നാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്. തണുത്ത കാലാവസ്ഥ തുടരേണ്ട ഈ സമയത്ത് വയനാട്ടില്‍ കൊടും ചൂടാണെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലെ നദികളും വറ്റി വരളുന്ന കാഴ്ചയാണ് ഉള്ളത്.