ലാഭം കേട്ടപ്പോള്‍ കണ്ണുതള്ളി, കോടികള്‍ വിഴുങ്ങി തട്ടിപ്പ് സംഘം: തൃശ്ശൂരില്‍ രണ്ടുപേർ പിടിയില്‍
തൃശൂർ: നാട്ടുകാരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റില്‍. ക്രിപ്റ്റോ കറന്‍സി, കറന്‍സി ട്രേഡിങ് എന്നിവയില്‍ പണം നിക്ഷേപിച്ചാല്‍ കോടികള്‍ ലാഭമായി തിരികെ നല്‍കാമെന്ന വ്യാജേന നിരവധി പേരില്‍ നിന്നും കോടിക്കണക്കിന് രൂപ സ്വരൂപിച്ച് മുങ്ങിയ സംഘത്തിലെ രണ്ടുപേരാണ് തൃശ്ശൂരില്‍ പിടിയിലായിരിക്കുന്നത്. വടക്കാഞ്ചരി മലാക്ക കണ്ടരത്ത് വീട്ടിൽ രാജേഷ് മലാക്ക എന്ന കെആർ രാജേഷ്, അരണാട്ടുകര പല്ലിശ്ശേരി വീട്ടിൽ ഷിജോ പോള്‍ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്.

ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോയമ്പത്തൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്റേയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. രാജേഷ് സ്ഥാപനത്തിന്റെ ഡയറക്ടറായും ഷിജോ പോള്‍ സ്ഥാപനത്തിന്റെ പ്രമോട്ടറുമായാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

രാജേഷ് മലാക്കയുടേയും കൂട്ടാളിയുടേയും കോയമ്പത്തൂരിലെ ആഢംബര ഒളിത്താവളം കണ്ടെത്തിയ പൊലീസ് വളരെ രഹസ്യമായാണ് പോലീസ് നിരീക്ഷിച്ചുവന്നിരുന്നത്. ഇയാളുടെ തോക്ക് ധാരിയായ അംഗരക്ഷകനേയും മറികടന്ന് സാഹസികമായാണ് പോലീസ് അറസ്റ്റുചെയ്തതെന്നാണ് തൃശ്ശൂർ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

ടോൾ ഡീൽ വെഞ്ചേഴ്സ്, ഫ്യൂച്ചർ ട്രേഡ് ലിങ്ക്സ് എന്നീ പേരുകളിലായിട്ടായിരുന്നു തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിൽ നിക്ഷേപം നടത്തി, 55000 രൂപ നഷ്ടപെട്ടകാര്യത്തിന് പഴുവിൽ സ്വദേശിയുടെ പരാതിയിലും, കല്ലൂർ സ്വദേശിയിൽ നിന്നും 2021ൽ പലതവണകളിലായി 1,11,000 രൂപ തട്ടിയെടുത്തതിനുമാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

സമാനമായ രീതിയിൽ ആയിരക്കണക്കിന് ആളുകളെ വിവിധ പദ്ധതികളിലേക്ക് ആകർഷിച്ച് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും സംശയിക്കുന്നു. എന്നാല്‍ തട്ടിപ്പിന് ഇരയായതിന്റെ നാണക്കേട് കാരണം പലരും പരാതി നല്‍കാന്‍ എത്തിയിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ പരാതിക്കാരുണ്ടെങ്കില്‍ അവരെ കണ്ടെത്താനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി നിക്ഷേപകർ പോലീസിനെ ബന്ധപ്പെട്ടുവരുന്നുമുണ്ട് . തട്ടിപ്പിനായി ഇയാൾ വിവിധ തരത്തിലുള്ള വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തിൽ അറിവായിട്ടുണ്ട്. പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്.

ഇവർക്കെതിരെ മറ്റൊരു പരാതിയിൽ തൃശൂർ ടൌൺവെസ്റ്റ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, വെസ്റ്റ് ഇൻസ്പെക്ടർ ടി.പി. ഫർഷാദ് സബ് ഇൻസ്പെക്ടർ എ. ആർ. നിഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ് കുമാർ, വി.വി. ദീപക്, സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സുനീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മണിചെയിൻ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ തൃശൂർ സിറ്റി പോലീസ് ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്ന പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്. 1978ലെ പ്രൈസ് ചിറ്റ് & മണി സർക്കുലേഷൻ നിരോധന നിയമ പ്രകാരം മൾട്ടിലെവൽ മാർക്കറ്റിങ്ങ് സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം സ്വീകരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.












Click it and Unblock the Notifications