സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ്, തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദത്തില്‍. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് യുഡിഎഫ് ആരോപിച്ചു.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം
Recommended Video
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. കെസി ജോസഫ് എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നുളള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരെ യുഡിഎഫ് പ്രതിഷേപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കി.
ബിജെപിയും മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനം ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെയുളള ആരോപണം ബാലിശമാണ് എന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. വാക്‌സിന്‍ പരാമര്‍ശം ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എന്നും അത് ചട്ടലംഘനമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തും. ഇത് സംബന്ധിച്ചുളള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.