ജോസിനായി യുഡിഎഫ് വീണ്ടും വാതില്‍ തുറക്കുന്നു, ഇടതിനോട് താല്‍പര്യക്കുറവ്; ജോസഫിന് അതൃപ്തി
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ വലിയ വിജയം കരസ്ഥമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ചിഹ്നമായ രണ്ടിലയുടെ അവകാശികള്‍ തങ്ങളാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി സത്യത്തിന്‍റെ വിജയമാണെന്നും ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നു. ചിഹ്നതര്‍ക്കത്തില്‍ തീരുമാനം ആയതോടെ എതിര്‍ വിഭാഗത്തെ ജനപ്രതിനിധികള്‍ക്കെതിരെ അയോഗ്യതാ നടപടികളും ജോസ് കെ മാണി വിഭാഗം ശക്തമാക്കുകയാണ്. കോട്ടയത്ത് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായി.

അയോഗ്യരാക്കണം
രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് കാട്ടി റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് ലംഘിച്ച പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാനാണ് കേരള കോണ്‍ഗ്രസ്(എം) ജോസ് വിഭാഗത്തിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചത്.

രണ്ടില ചിഹ്നം ലഭിച്ചത്
തെരഞ്ഞെടുപ്പ് കമീഷെൻറ വിധി ചൂണ്ടിക്കാട്ടി ഇവർക്കെതിരായ നടപടി ശക്തമാക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെടും. രണ്ടില ചിഹ്നം ലഭിച്ചത് കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ക്കാകെ വലിയ ആവേശം പകരുന്നതാണ്. കേരള കോണ്‍ഗ്രസിെൻറ രാഷ്ട്രീയ അന്ത്യം ആഗ്രഹിച്ചവരെ ഇത് നിരാശപ്പെടുത്തും. തെറ്റ് തിരുത്തി ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമാക്കാവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ ജില്ല കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

വെട്ടിലായത്
രണ്ടില ചിഹ്നം ജോസിന് കിട്ടയതോടെ ശരിക്കും വെട്ടിലായത് യുഡിഎഫും പിജെ ജോസഫുമാണ്. തെറ്റുകള്‍ മറന്ന് ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സെപ്റ്റംബര്‍ മൂന്നിന് ചേരുന്ന യോഗത്തോടെ ജോസ് കെ മാണിയുമായുള്ള ബന്ധത്തില്‍ യുഡിഎഫ് അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു നേരത്തേയുള്ള വിശദീകരണം.

അന്തിമ തീരുമാനം
അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് വിരുദ്ധമായ തീരുമാനം എടുത്ത ജോസ് പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ തന്നെ രംഗത്തെത്തിയിരുന്നു. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ സ്വീകര്യത
എന്നാല്‍ ഇതിനിടയിലാണ് രണ്ടില ചിഹ്നത്തിലെ നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഇതോടെ ജോസിനെതിരായ നിലപാട് മയപ്പെടുത്താന്‍ യുഡിഎഫ് നിര്‍ബന്ധിതരാവുകയായിരുന്നു. രണ്ടില ചിഹ്നം ലഭിക്കുന്നതോടെ ജോസ് കെ മാണിക്ക് മധ്യകേരളത്തില്‍ കൂടുതല്‍ സ്വീകര്യത ലഭിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് അറിയാം.
Recommended Video

വീണ്ടും ചര്‍ച്ചകള്‍
ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് അരങ്ങൊരുക്കുന്നത്. ലീഗ് മുഖാന്തിരം ആയിരിക്കും ചര്‍ച്ചകളെന്നാണ് സൂചന. യുഡിഎഫിനോട് കടുപിടുത്തം വേണ്ടതില്ലെന്നാണ് ജോസ് പക്ഷത്തിന്‍റേയും തീരുമാനം. ചര്‍ച്ചകളില്‍ തങ്ങളുടെ ആവശ്യം കൂടുതല്‍ ശക്തമായി ജോസ് കെ മാണി വിഭാഗം ഉന്നയിക്കുകയും ചെയ്യും.

വെല്ലുവിളി
പുതിയ സാഹചര്യത്തിൽ ജോസ് ജോസഫ് പക്ഷങ്ങളെ മുന്നണിയിൽ ഒന്നിച്ച് കൊണ്ടുപോകാനാണ് തീരുമാനം. ജോസ് യുഡിഎഫിലേക്ക് മടങ്ങാനാണ് തയ്യാറാല്‍ രണ്ട് കേരള കോണ്‍ഗ്രസുകളായി പരിഗണിക്കാനാണ് നീക്കം. എന്നാല്‍ ഇതിന് പിജെ ജോസഫ് തയ്യാറായേക്കില്ല. യുഡിഎഫിന് മുന്നില്‍ ഇതും വലിയ വെല്ലുവിളിയാണ്.

ഇടതുമുന്നണിയിലേക്ക്
മറുവശത്ത് ഇടതുമുന്നണിയിലേക്ക് പോവാനുള്ള ചര്‍ച്ചകളും ഇതോടൊപ്പം സജീവമാക്കുന്നുണ്ട്. എന്നാല്‍ ഇടത് സഖ്യത്തിന്‍റെ ഭാഗമായാല്‍ നിയമസഭ തിരഞ്ഞെടുപ്പിലടക്കം അർഹമായ പ്രാതിനിധ്യം കിട്ടില്ലെന്നാണ് ഒരു വിഭാഗം ജോസ് പക്ഷ നേതാക്കളുടെ വികാരം. ഇക്കാര്യത്തില്‍ വ്യക്ത വരുത്തിയതിന് ശേഷം മാത്രമായിരിക്കും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുക.

ഉപാധികളോടെ
ഉപാധികളോടെ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ജോസ് പക്ഷത്ത് ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിധി അനുകൂലമായതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കം മറുകണ്ടം ചാടിയവര്‍ തിരിച്ചെത്തുമെന്നും ജോസ് വിഭാഗം പ്രതീക്ഷിക്കുന്നു.

ആവശ്യങ്ങള്‍
ചര്‍ച്ചകള്‍ക്ക് വഴി തുറന്നാല്‍ ജോസഫ് പക്ഷ നേതാക്കള്‍ക്കെതിരായ അയോഗ്യതാ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യമായിരിക്കും യുഡിഎഫ് നേതാക്കള്‍ ജോസിനോട് ആദ്യമായി ഉന്നയിക്കുക. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായാല്‍ ഈ ആവശ്യം ജോസ് പക്ഷം അംഗീകരിച്ചേക്കും. എന്നാല്‍ തദ്ദേശ-നിയമസഭാ സീറ്റ് വീതംവെപ്പില്‍ ഇപ്പോള്‍ തന്നെ ധാരണ വേണമെന്ന ആവശ്യം ജോസ് വിഭാഗം ഉയര്‍ത്തും.

ജോസഫിന് അതൃപ്തി
അതേസമയം, ജോസിനോടുള്ള നിലപാടില്‍ യുഡിഎഫും കോണ്‍ഗ്രസും മയം വരുത്തുന്നതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ജോസ് കെ മാണിയോട് യുഡിഎഫ് ചര്‍ച്ച നടത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ അതിന്‍റെ പേരില്‍ യാതൊരു വിട്ടു വീഴ്ചയും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications