'കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകും', കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് തന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് ആവശ്യപ്പെടുന്നയത്രയും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മൻസുഖ് മാണ്ഡവ്യ ഉൾപ്പെടുന്ന കേന്ദ്ര സംഘവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. സംസ്ഥാനത്തിന്റെ നടപടികളിൽ കേന്ദ്ര മന്ത്രിയും സംഘവും പൂർണ തൃപ്തി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കസവ് സാരിയിലും പൊളി ലുക്ക്, പൂക്കളമിട്ട് പ്രിയ വാര്യർ, വൈറൽ ചിത്രങ്ങൾ
'' കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോടൊപ്പം അവലോകനയോഗത്തിൽ പങ്കെടുക്കുകയുണ്ടായി. രോഗപ്രതിരോധത്തിൽ കേരളം നടത്തുന്ന ഇടപെടലുകൾ - വാക്‌സിനേഷൻ, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈൻ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നിൽ വിശദമാക്കി'', മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിൻ വിതരണത്തിലും ദേശീയ ശരാശരിയെക്കാൾ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമർശിച്ചതായും കേന്ദ്രമന്ത്രി പ്രത്യേകം സൂചിപ്പിക്കുകയുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രസംഘത്തെ ധരിപ്പിച്ചു. കാരണം കേരളത്തില്‍ ഇപ്പോഴും 56 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടില്ല. രോഗവ്യാപനം തടയാന്‍ വാക്‌സിനേഷനാണ് പ്രധാന മാര്‍ഗം എന്നത് കൊണ്ടാണ് കേരളം കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് വിഷയവും തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോപാര്‍ക്കില്‍ വാക്‌സിന്‍ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിനുളള സാധ്യതയും കേരളം കേന്ദ്രമന്ത്രിക്കും സംഘത്തിനും മുന്നില്‍ വെച്ചു.
ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിൻ നൽകിയെന്ന കേരളത്തിന്റെ നേട്ടത്തെ കേന്ദ്ര ആരോഗ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മരണനിരക്ക് കുറച്ചു കൊണ്ടു വരുന്നതിലും മികച്ച പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടതായും വീണ ജോർജ് പറഞ്ഞു. രണ്ടാം കൊവിഡ് തരംഗം കേരളത്തിൽ വൈകിയാണ് സംഭവിച്ചത് എന്നും കൊവിഡ് വ്യാപനം തടയാനുളള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് യോഗത്തിൽ വ്യക്തമാക്കി. വീണ ജോർജിനൊപ്പം കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രയാജ് ഏരിയ, കോവിഡ് ഒ.പി., ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍, റെഡ് സോണ്‍, ഐ.സി.യു., കോവിഡ് ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയാണ് സന്ദര്‍ശിച്ചത്.












Click it and Unblock the Notifications