ജാഗ്രത ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകം: വി മുരളീധരൻ
തിരുവനന്തപുരം: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടിരിക്കുകയാണ്. ഇന്നത്തെ പരിശോധനയില്‍ ആണ് മുഖ്യമന്ത്രി കൊവിഡ് നെഗറ്റീവ് ആയത്. അതേസമയം മുഖ്യമന്ത്രി കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനം നടത്തി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി വോട്ട് ചെയ്യാൻ വന്നത് കൊവിഡ് സ്ഥിരീകരിച്ച മകൾ താമസിച്ച വീട്ടിൽ നിന്നാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ആശുപത്രിയിൽ നിന്നുളള മടക്കവും കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചായിരുന്നുവെന്നും വി മുരളീധരൻ ആരോപിച്ചു.
വി മുരളീധരന്റെ പ്രതികരണം: ' കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്.. ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു.. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര..
കോവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കി... കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്..'