വി മുരളീധരന്റെ രാജ്യസഭാ പ്രവേശനം: ബി ജെ പിയിലും ആര്‍ എസ് എസിലും അസംതൃപ്തി പുകയുന്നു
കോഴിക്കോട്: വി മുരളീധരന്റെ രാജ്യസഭാംഗത്വം ബി ഡി ജെ എസിന് പിന്നാലെ ബി ജെ പിയിലും അസംതൃപ്തിക്ക് കാരണമാകുന്നു. സംസ്ഥാന ആര്‍ എസ് എസ് ഘടകത്തെ മറികടന്ന് ദേശീയ ആര്‍ എസ് എസ് ഭാരവാഹികളുടെ പിന്തുണ മുരളീധരന്‍ ഉറപ്പാക്കിയതില്‍ സംഘടനയ്ക്കുള്ളിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതൃപ്തിയോടെ പികെ കൃണ്ണദാസ് പക്ഷം..
പാര്‍ട്ടി മുന്‍ ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ്, ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ഡോ. ബാലശങ്കര്‍ തുടങ്ങിയ നേതാക്കളെ വെട്ടിമാറ്റിയാണ് മുരളീധരന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ഇതില്‍ പി കെ കൃഷ്ണദാസ് പക്ഷം കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒട്ടും ആവേശമില്ലാത്ത രീതിയാലാണ് വാര്‍ത്തയോട് പ്രതികരിച്ചത്. കുമ്മനത്തെ രാജ്യസഭയിലും അതുവഴി കേന്ദ്രമന്ത്രിസഭയിലും അംഗമാക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിച്ചിരുന്നു.

മെഡിക്കൽ കോഴയിൽ കുടുങ്ങി എംടി രമേശ്
മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ എം ടി രമേശ് പക്ഷത്തെ പ്രതിക്കൂട്ടിലാക്കിയത് മുരളീധരന്‍ വിഭാഗമായിരുന്നു. അതിനാല്‍ എം ടി രമേശ് പക്ഷവും കടുത്ത പ്രതിഷേധത്തിലാണ്. ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങി അസംതൃപ്തരുടെ എണ്ണം പാര്‍ട്ടി നേതൃനിരയില്‍ ഏറെയുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പരസ്യമായ് പ്രതികരിക്കുന്നില്ലെന്നാണ് രമേശ് ഗ്രൂപ്പിലെ നേതാവ് പറഞ്ഞത്. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന അഭിപ്രായക്കാരനാണ്. ബി ജെ പി കേന്ദ്ര നേതാക്കളായ ജെ പി നദ്ദ, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ പിന്തുണയാണ് മുരളീധരനെ ഏറെ സഹായിച്ചത്.

ആർഎസ്എസ് സംസ്ഥാന ഘടകത്തെയും വെട്ടിലാക്കി
മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആര്‍ എസ് എസ് സംസ്ഥാന ഘടകത്തെയാണ് ശരിക്കും വെട്ടിലാക്കിയത്. സംസ്ഥാന ഘടകത്തിലെ നേതാക്കളില്‍ പലര്‍ക്കും അനഭിമതനാണ് മുരളീധരന്‍. അദ്ദേഹം മൂന്നാം തവണ സംസ്ഥാന പ്രസിഡന്റാവുന്നത് തടഞ്ഞതും കുമ്മനത്തെ അവരോധിച്ചതും ഈ വിഭാഗം നേതാക്കളാണ്. പാര്‍ട്ടിയിലെ കാര്യങ്ങളുടെ ചുമതല വഹിക്കാന്‍ ആര്‍ എസ് എസ് നിയോഗിച്ച സംഘ പ്രചാരകനായ സഹ സംഘടനാ സെക്രട്ടറി സുഭാഷ്, സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ എന്നിവരെല്ലാം വൈകിയാണ് നിയമനം അറിഞ്ഞത്. അതേസമയം ആര്‍ എസ് എസ് ദേശീയ നേതാക്കളുടെ സഹായം ഉപയോഗപ്പെടുത്താനും മുരളീധരന് സാധിച്ചു. ആര്‍ എസ് എസ് സഹസര്‍ കാര്യവാഹ് ദത്താത്രയ ഹൊസബൊളെ, പ്രാന്ത പ്രചാരക് ഹരികൃഷ്ണ കുമാര്‍, ദേശീയ സമിതി അംഗങ്ങളായ എസ് സേതുമാധവന്‍, എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ മുരളീധരനുവേണ്ടി നിലകൊണ്ടു.

ബിഡിജെഎസ്സിന് കിട്ടാക്കനിയായി രാജ്യസഭ സീറ്റ്
അതേസമയം തുഷാര്‍വെള്ളാപ്പള്ളി രാജ്യസഭാംഗമാകുന്നു എന്ന വിധത്തില്‍ കോഴിക്കോടു നിന്ന് എം ടി രമേശ് വിഭാഗം നേതാക്കളാണ് വാര്‍ത്ത പുറത്തുവിട്ടതെന്നും ഇത് മുരളീധരന്റെ സാധ്യത ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. അത്തരമൊരു വാര്‍ത്ത വന്നത് കോഴിക്കോട്ടു നിന്നാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാജ്യസഭാംഗത്വവും വിവിധ ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളിലും ഉള്‍പ്പെടെ പരിഗണിക്കപ്പെടാത്തതില്‍ പ്രതിഷേധത്തില്‍ നില്‍ക്കുന്ന ബി ഡി ജെ എസിന് ഇരട്ട പ്രഹരമാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം.

ബിജെപിയിലും ആർഎസ്എസിലും പൊട്ടിത്തെറി
ഒരേ സമുദായക്കാരന്‍ എന്ന കാര്‍ഡ് ഉപയോഗിച്ചാണ് തുഷാറിന്റെ സാധ്യത മുരളീധരന്‍ വെട്ടിയത്. ഇതോടെ മുന്നണിയിലും പാര്‍ട്ടിയിലും ആര്‍ എസ് എസിലും ഒരുപോലെ അസംതൃപ്തിക്കും പൊട്ടിത്തെറിക്കും മുരളീധരന്‍ കാരണക്കാരനായിരിക്കയാണ്. നേരത്തെ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ തന്റെ വിശ്വസ്തനായ വി വി രാജേഷിനെതിരെ നടപടിക്ക് മുറവിളി കൂട്ടിയ എതിര്‍പക്ഷത്തെ സമര്‍ത്ഥമായി ഒതുക്കുക കൂടിയാണ് മുരളീധരന്‍ ചെയ്തത്.












Click it and Unblock the Notifications