ഏഴു വർഷം മുൻപ് വടകര ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണം നിയമ കുരുക്കിൽ
വടകര: ഏഴു വർഷം മുൻപ് ജില്ല ആശുപത്രിയ്ക്ക് വേണ്ടി നിർമ്മാണം ആരംഭിച്ച കെട്ടിടം നിയമ കുരുക്കിനെ തുടർന്ന് പാതി വഴിയിൽ. 2010 ൽ സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മാണം ആരംഭിച്ച ഏഴു നില കെട്ടിടത്തിന്റെ പ്രവൃത്തിയാണ് നിയമ കുരുക്ക് കാരണം നിലച്ചത്.നിലവിൽ അഞ്ച്കോടി രൂപാ ചിലവിൽ നിർമ്മിച്ച ഇരു നില കെട്ടിടം നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേ കെട്ടിടത്തിന് മുകളിലാണ് വീണ്ടും നാലു നില കെട്ടിടം പണിയാൻ സംസ്ഥാന സർക്കാർ 13.07 കോടി രൂപ അനുവദിച്ചത്.ആശുപത്രിയ്ക്ക് അനുയോജ്യമായ കെട്ടടമല്ല നിർമ്മിച്ചതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.നാലു നില കെട്ടിട നിർമ്മാണത്തിന് ആറര കോടി രൂപയും,ലിഫ്റ്റ് നിർമ്മാണം,ഇലക്ട്രിക്കൽ,പ്ലംബിംഗ് ജോലികൾക്ക് ബാക്കിയുള്ള തുകയും വിനിയോഗിക്കാനാണ് പിഡബ്ള്യുഡി ടെൻഡർ നൽകിയത്.

എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.കെട്ടിട നിർമ്മാണത്തിന് ശേഷമാണ് രണ്ടാം ഘട്ട ജോലികൾ നടക്കുകയുള്ളൂ.എന്നാൽ കരാർ ഒപ്പിടാൻ കമ്പനി അധികൃതരെ പി.ഡബ്ള്യു.ഡി.അധികൃതർ സമീപിച്ചപ്പോൾ ഒപ്പിടാൻ തയ്യാറാകാതെ ഇവർ കോടതിയെ സമീപിച്ചതാണ് നിർമ്മാണം പാതി വഴിയിലായത്.ജി.എസ്.ടിയായി അടക്കേണ്ട തുക എസ്റ്റിമേറ്റിൽ തന്നെ ഉൾപ്പെടുത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടത് പിഡബ്ള്യുഡി.അധികൃതർ അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ഇവർ കോടതിയെ സമീപിക്കാൻ കാരണം.നിയമ കുരുക്കിൽ പെട്ടതോടെ കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തിയും നിലച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ ഇക്കാര്യം ചൂടേറിയ ചർച്ചയ്ക്ക് വിധേയമായിരുന്നു.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി,പൊതു മരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ പെടുത്താൻ സി.കെ.നാണു.എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവരെ യോഗം ചുമതലപ്പെടുത്തി.












Click it and Unblock the Notifications