വർഗ്ഗീയ ദ്രുവീകരണ നീക്കം; വടകര പോലീസ് സബ്ബ് ഡിവിഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
വടകര:വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കുന്ന രീതിയിൽ നവ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ഹർത്താലിനടക്കം കുഴപ്പങ്ങൾ സൃഷ്ട്ടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വടകര പോലീസ് സബ്ബ് ഡിവിഷൻ ഓഫീസിന്റെ കീഴിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് പോലീസ് ജാഗ്രതയിൽ.ഇന്നലെ വൈകിട്ട് വടകര ടൗണിൽ വിശ്വഹിന്ദു പരിഷത്തിന്റെയും,എവറസ്റ്റ് കോതിബസാറിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തുന്നത് നിരോധനാജ്ഞയെ തുടർന്ന് പോലീസ് ഇടപെടൽ കാരണം മാറ്റിവെച്ചു.
വൈകീട്ട് മൂന്ന് മണിയോടെ തന്നെ വടകര നഗരം പോലീസ് നിയന്ത്രണത്തിലായിരുന്നു.ഡിവൈഎസ്പി ടിപി പ്രേമരാജൻ,സി.ഐ.മാരായ ടി.മധുസൂദനൻനായർ(വടകര),പയ്യോളി സിഐ ദിനേശ് കോറോത്ത്,കൊയിലാണ്ടി സിഐ ഉണ്ണികൃഷ്ണൻ,എസ്ഐമാരായ കെ പ്രദീപ്കുമാർ(എടച്ചേരി),പികെ ജിതേഷ്(ചോമ്പാല),ടി.വി.രാമകൃഷ്ണൻ(വടകര)എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപ്പരം പോലീസിനെയാണ് വടകരയിലും പരിസരപ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്.
വടകര പോലീസ് സബ്ബ് ഡിവിഷൻ പരിധിയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർ തമ്മിൽ ക്രമസമാധാന പ്രശ്നങ്ങൾ നടന്നു വരുന്നതിന്റെ അടിസ്ഥാനത്തിൽ വടകര പോലീസ് സബ്ബ് ഡിവിഷൻ പരിധിയിൽ ഇന്ന് മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളാ പോലീസ് ആക്ട് 79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ.പുഷ്ക്കരൻ അറിയിച്ചു . സബ്ബ് ഡിവിഷൻ പരിധിയിലെ വടകര,ചോമ്പാല,എടച്ചേരി,പയ്യോളി,മേപ്പയൂർ,കൊയിലാണ്ടി,അത്തോളി എന്നീ സ്റ്റേഷനതിർത്തിയിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻ കൂട്ടി അനുമതിയില്ലാതെ പ്രകടനങ്ങളോ,പൊതുയോഗമോ,മറ്റു പരിപാടികളോ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്താൻ പാടുള്ളതല്ലെന്നും അറിയിപ്പിൽ പറഞ്ഞു.