നാണംകെട്ട് കേരള പോലീസ്; ശ്രീജിത്തിനെ മോചിപ്പിക്കാൻ കൈക്കൂലി, പേലീസുകാരന് സസ്പെൻഷൻ!!
കൊച്ചി: നാണക്കേട് മാറാതെ കേരള പോലീസ്. വാരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ഉടൻ മോചിപ്പിക്കാൻ പോലീസ് കൈക്കൂലി ചോദിച്ചെന്ന് പരാതി. പോലീസ് ഇരുപത്തയ്യായിരം രൂപ വീട്ടുകാരോട് ആവശ്യപ്പെടുകയും പതിനയ്യായിരം രൂപ കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം കൈക്കൂലി വാങ്ങിയെന്ന് ആരോപണ നിലനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയയ്തിരിക്കുകയാണ്. സിഐയുടെ ഡ്രൈവര്‍ പ്രദീപനെയാണ് സസ്‌പെന്റ് ചെയ്തത്.
പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിനു പിറ്റേദിവസം 25000 രൂപ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ശ്രീജിത്തിന്‍റെ ചികിത്സക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് കുടുംബാംഗങ്ങൾ ഡ്രൈവര്‍ക്ക് 15,000 രൂപ നൽകി. പിന്നീട് ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് ശേഷം ഇടനിലക്കാരൻ വഴി പണം തിരികെ നൽകിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. അത്സമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നാല് പോലീസുകാർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പോലീസുകാർ പ്രതിപ്പട്ടികയിൽ
കസ്റ്റഡിമര്‍ദനം നടന്ന ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് പ്രതി ചേര്‍ത്തത്. ദേവസ്വംപാടത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. ശ്രീജിത്തിന് മര്‍ദനമേറ്റ ഏപ്രില്‍ ആറിന് രാത്രി വരാപ്പുഴ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാലുപൊലീസുകാരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. അഡീഷണല്‍ എസ്ഐമാരായ ജയാനന്ദന്‍ സന്തോഷ് ബേബി , സിവില്‍ പോലീസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍ , പി ആര്‍ ശ്രീരാജ് എന്നിവരെകൂടി ഉള്‍പ്പെടുത്തി പറവൂര്‍കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി.
ആയുധങ്ങൾ പിടിച്ചെടുത്തു
കേസുമായി ബന്ധപ്പെട്ട് മുന്‍റൂറല്‍ എസ്പി എവി ജോര്‍ജിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ജോര്‍ജിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ വ്യാഴാഴ്ച അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ വിപിന്‍, അജിത്, ശ്രീജിത് എന്ന് വിളിക്കുന്ന തുളസീദാസ് എന്നിവരുമായി തെളിവെടുപ്പിനെത്തിയ സംഘം വാസുദേവന്റെ വീടിന് പരിസരത്തു നിന്നാണ് വടിവാള്‍ ഇരുമ്പ് ദണ്ഡ് എന്നിവ കണ്ടെടുത്തത്.
നാല് മണിക്കൂർ ചോദ്യം ചെയ്യൽ
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ നാല് മണിക്കൂറാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തത്. എസ്പിക്കെതിരെ പൊലീസുകാരുടെ മൊഴികള്‍ വന്ന സാഹചര്യത്തിലാണ് എസ്പിയെ ചോദ്യം ചെയ്തത്. കസ്റ്റഡിമര്‍ദനം മറയ്ക്കാന്‍ എസ്.പി ശ്രമിച്ചുവെന്ന മൂന്ന് മൊഴികളാണ് നിര്‍ണായകം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ എസ്പി ആര്‍ടിഎഫിനെ നിയോഗിച്ചത് എന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.
സിപിഎമ്മിനെതിരെയും ആരോപണം
എസ്പിക്കെതിരെ കേസെടുത്താല്‍ അന്വേഷണം സിപിഎം ജില്ലാ നേതൃത്വത്തിലേക്ക് നീങ്ങും. അതുകൊണ്ടുതന്നെ ജോര്‍ജിനെതിരെയുള്ള നടപടി പോലീസ് അക്കാദമിയിലേക്കുള്ള സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കാനാണ് അണിയറനീക്കം. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ജോര്‍ജിന് നേരിട്ട് പങ്കില്ലെന്ന നിലപാടാണ് പ്രത്യക അന്വേഷണ സംഘത്തിനെന്ന് ജന്മഭൂമ ി റിപ്പോർട്ട് ചെയ്തിരുന്നു. കസ്റ്റഡി മരണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ എസ്പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍. എസ്പി രൂപീകരിച്ച ആര്‍ടിഎഫ് അംഗങ്ങളെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ വഴിവിട്ട സഹായം ചെയ്തതായും കണ്ടെത്തിയെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.