വരാപ്പുഴ കസ്റ്റഡി മരണം; ആലുവ റൂറൽ എസ്പി എവി ജോർജിന് സ്ഥലംമാറ്റം, ഇനി പോലീസ് അക്കാദമിയിൽ...
വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ആർടിഎഫ് അംഗങ്ങളും പ്രതിസ്ഥാനത്തുണ്ട്.
കൊച്ചി: ആലുവ റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റം. തൃശൂർ പോലീസ് അക്കാദമിയിലേക്കാണ് എവി ജോർജിനെ സ്ഥലംമാറ്റിയിരിക്കുന്നത്. രാഹുൽ ആർ നായർക്കാണ് പകരം ചുമതല.
വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ആർടിഎഫ് അംഗങ്ങളും പ്രതിസ്ഥാനത്തുണ്ട്. ആർടിഎഫ് അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരാണ് ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഇവരുടെയും വരാപ്പുഴ എസ്ഐ, സ്റ്റേഷനിലെ മറ്റ് പോലീസുകാർ എന്നിവരുടെ മർദ്ദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ആർടിഎഫ് അംഗങ്ങളായ മൂന്നു പേരെയും വരാപ്പുഴ എസ്ഐയെയും കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
വരാപ്പുഴ ദേവസ്വംപാടത്ത് ക്രമസമാധാന പ്രശ്നമുണ്ടായപ്പോൾ റൂറൽ എസ്പി എവി ജോർജാണ് ആർടിഎഫ് അംഗങ്ങളെ സ്ഥലത്തേക്ക് അയച്ചത്. ഈ സാഹചര്യത്തിൽ റൂറൽ എസ്പിക്കെതിരെയും നടപടി വേണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആർടിഎഫ് സംഘത്തിന് നിർദേശം നൽകിയതല്ലാതെ എവി ജോർജ് മറ്റു കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. പറവൂർ സിഐയും വരാപ്പുഴ എസ്ഐയുമാണ് പിന്നീടുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത്.
അതേസമയം, സ്ഥലംമാറ്റം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകാൻ എവി ജോർജ് തയ്യാറായില്ല. തന്റെ കീഴിൽ നാല് പോലീസ് ഉദ്യോഗസ്ഥർ മാത്രമല്ല ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം, സ്ഥലംമാറ്റം അച്ചടക്ക നടപടിയാണോ എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ലെന്നും വ്യക്തമാക്കി.
കതിർമണ്ഡപത്തിലേക്ക് ബൈക്കിൽ പറന്നെത്തി കാമുകൻ വധുവിനെ ഹാരമണിയിച്ചു! വരനെ തട്ടിമാറ്റി വധുവും...
ഇത് 'റൊമാന്റിക്' ടിജി മോഹൻദാസ്! പ്രണയഗാനങ്ങളുടെ വരികൾ ട്വീറ്റ് ചെയ്ത് ടിജി മോഹൻദാസ്...