ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി വടകരയിൽ ആർടിഒയുടെ കാലനിറങ്ങി
വടകര:യമപുരിയിൽ നിന്നും കാലൻ കയറുമായി വന്നു. ഹെൽമെറ്റിടാതെയും മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടും സീറ്റ് ബെൽറ്റിടാതെയും അലക്ഷ്യമായും അശ്രദ്ധയോടും വാഹനം ഓടിച്ച ആളുകൾക്ക് നടു റോഡിൽ വെച്ച് കാലന്റെ ശാസനയും കൂടെ ഉപദേശവും കേൾക്കേണ്ടി വന്നു. ചിലർ കാലന്റെ മുൻപിൽ കൈ കൂപ്പി തന്നെ തൽക്കാലത്തേക്ക് വിടണമെന്ന് അപേക്ഷിച്ചു. മേലിൽ നിയമം ലംഘിച്ച് വാഹനം ഓടിക്കില്ല എന്ന് കാലന്റെ മുമ്പിൽ നടുറോഡിൽ വെച്ച് ശപഥം ചെയ്തു.
കാലനെ കണ്ട വെപ്രാളത്തിൽ ചിലർ ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ട ഹെൽമെറ്റ് തലയിൽ വെച്ചെങ്കിലും ചിൻസ്ട്രാപ്പ് ഇടാൻ മറന്ന് പോയി. കാലൻ അവർക്ക് ചിൻ സ്ട്രാപ്പ് ധരിപ്പിച്ച് കൊടുത്തു. വടകര ആർ.ടി.ഒ.യുടെയും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് വടകര താലൂക്കിൽ കാലന്റെ പര്യടനം സംഘടിപ്പിച്ചത്. 29 മത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ മൂന്നാം ദിവസത്തെ പരിപാടിയിലാണ് കാലന്റെ വരവ്.നിയമ ലംഘനം തുടർന്നാൽ താൻ കാലപുരിയിലേക്ക് കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് നൽകിയാണ് ബോധവൽക്കരണം അവസാനിപ്പിക്കുന്നത്.

വടകര ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹോൺ രഹിത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ശബ്ദ തീവ്രത അളക്കുന്ന ഉപകരണം ഉപയോഗിച്ച് പ്രത്യേക വാഹന പരിശോധന നടത്തും. ഐ.എം.എ. യുടെ സഹകരണത്തോടെ വാഹനങ്ങളിൽ നോ ഹോൺ സ്റ്റിക്കർ പതിക്കും. 30 ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സമാപന പരിപാടിയോടെ വാരാചരണ പരിപാടികൾ അവസാനിക്കും.എം.എ.സി.ടി.ജഡ്ജ് ഷിബു തോമസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന പരിപാടിയിൽ വടകര ആർ.ടി.ഒ.വി.വി.മധുസൂദനൻ,ജോയന്റ് ആർ.ടി.ഒ.എൻ.സുരേഷ്,എം.വി.ഐ.രാജേഷ്,എയ്ഞ്ചൽ ഡയറക്റ്റർ പി.പി.രാജൻ,എം.ആർ.ചന്ദ്രൻ,പി.പിസതീശൻ എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications