ഒരുകോടി ഫണ്ടിൽ നിന്ന് ഒരുരൂപ പോലും ചെലവാക്കാത്ത എംഎൽഎ... വീണ ജോർജിന് പറയാനുള്ളത്!!
2016 ജൂണ്‍ രണ്ടിന് എം എല്‍ എയായി സ്ഥാനമേറ്റതിന് ശേഷം വീണാ ജോര്‍ജിനു ലഭിച്ച ഒരു കോടി രൂപ ഇന്നും അവരുടെ എം എല്‍ എ ഫണ്ടില്‍ നീക്കിയിരിപ്പായി അവശേഷിക്കുകയാണ് - ഇതാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. വിവരാവകാശ രേഖപ്രകാരമാണത്രെ ഈ വിവരം. എന്നാൽ എന്താണ് സത്യം. വീണ ജോർജ് എം എൽ എ തന്നെ പറയുന്നത് കേൾക്കൂ...
ശബരീനാഥ് എംഎൽഎ, ദിവ്യ ഐഎഎസ്, പൈങ്കിളി പ്രണയം, മിലൻ കുന്ദേര.. ചില ഊള മലയാളി ഇരട്ടത്താപ്പുകൾ, കഷ്ടം!!
വീണ വിശദീകരിക്കുന്നു
2016-17 സാമ്പത്തികവര്‍ഷം എം എല്‍ എ പ്രാദേശികവികസനഫണ്ടില്‍ നിന്ന് ഞാന്‍ ഒരു രൂപയും ചെലവഴിച്ചില്ല എന്നാണ് പ്രചരണം. ഞാന്‍ മാത്രമല്ല..പത്തനംതിട്ട ജില്ലയിലെ മറ്റ് എം എല്‍ എമാരും ചെലവഴിച്ചില്ലെന്നാണ് വിവരാവകാശരേഖ. (കോന്നി, അടൂര്‍ ,തിരുവല്ല എം എല്‍ എമാരും ചെലവഴിച്ചില്ലെന്നും, റാന്നി എം എല്‍ എ ചെലവഴിച്ചത് 7 ലക്ഷം രൂപയെന്നും). എന്നാല്‍ ടാര്‍ജറ്റ് ഞാനാണ് - വീണ പറയുന്നു.
സത്യം എന്താണ്?
എം എല്‍ എ പ്രാദേശികഫണ്ടില്‍ നിന്ന് ശാസ്ത്രപോഷിണി ലാബുകള്‍ (ബഹു. മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച്) കുടിവെള്ളത്തിനായി ലൈന്‍ എക്‌സ്റ്റന്‍ഷന്‍, ഗ്രാമീണറോഡുകളുടെ ടാറിംങ്, കോണ്‍ക്രീറ്റിംങ്, സ്‌കൂള്‍ ബസ് ഉള്‍പ്പടെ പ്രൊപ്പോസലുകള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല, മറ്റ് എം എല്‍ എമാരും നല്‍കിയതായി മനസ്സിലാക്കുന്നു. ഭരണാനുമതി ലഭിച്ചവയുണ്ട്. വര്‍ക്ക് നടന്നവയുണ്ട്. നടക്കാനുമുണ്ട്.
രേഖയെ തള്ളിപ്പറയുന്നില്ല
എന്നാല്‍ ഫണ്ട് വിനിയോഗിച്ചതായി രേഖ ഉണ്ടാകുന്നത് വര്‍ക്കുകളുടെ ബില്ലുകള്‍ മാറുമ്പോഴാണ്. അത് ഈ സാമ്പത്തികവര്‍ഷവും (2017-18) അടുത്ത സാമ്പത്തികവര്‍ഷവും കൊണ്ടാണ് പൂര്‍ണമാവുക. അതുകൊണ്ട് നിലവില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവഴിച്ച തുക പൂജ്യം ആയിട്ടാകും രേഖ. ഡെപ്പോസിറ്റ് വര്‍ക്കല്ലാത്ത എല്ലാ വര്‍ക്കുകളുടെയും കേരളത്തിലെ മറ്റ് എം എല്‍ എമാരുടെ കാര്യത്തിലും സ്ഥിതി ഇതാണ്.
പറയുന്നത് പാതി സത്യങ്ങളോ
ഇനി ഈ വിവരാവകാശത്തില്‍ മറ്റൊരു കാര്യവും ഉണ്ട്. മുന്‍ എം എല്‍ എയുടെ ഫണ്ടിലെ 85 ലക്ഷമാണ് ഞാന്‍ 2016-17 വര്‍ഷം ചെലവഴിച്ചതെന്ന്. മുന്‍ എം എല്‍ എ ആ 85 ലക്ഷം ചെലവഴിച്ചില്ല എന്നാണല്ലോ അതിന്റെ അര്‍ത്ഥം. (ഇത് പറയില്ല. പറഞ്ഞാല്‍ പോയില്ലേ)
ബില്ലുകള്‍ മാറുമ്പോഴാണ് ചെലവ് കാണിക്കുക
വിവരാവകാശത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. കൊടുത്തിട്ടുള്ള പ്രപ്പോസലുകളും ഇപ്പോള്‍ നടക്കുന്ന വര്‍ക്കുകളും എങ്ങനെയാണ് ഇല്ലാതെയായി പോകുന്നത് എന്ന്. അപ്പോള്‍ ഞാന്‍ ശ്രീ റഷീദ് ആനപ്പാറയെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞതില്‍ നിന്നാണ് എനിക്ക് കാര്യങ്ങള്‍ വ്യക്തമായത്. ഫണ്ട് വിനിയോഗിച്ചതിന്റെ ചെലവ് കാണിക്കുക ബില്ലുകള്‍ മാറുമ്പോഴാണ്. അതിന് സമയം എടുക്കും
ഇരട്ടി വികസനം നടന്നിട്ടുണ്ട്
ആറന്മുളനിയോജകമണ്ഡലത്തില്‍ മുന്‍പുള്ള 5 വര്‍ഷം നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ 5 ഇരട്ടി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നടന്നിട്ടുണ്ട്. മാത്രമല്ല ബിനാമിവര്‍ക്കുകളല്ല, ഇടെന്‍ഡറിലൂടെ സുതാര്യമായി സമയബന്ധിതമായാണ് നടപടികള്‍. ഇതിലൊക്കെയുള്ള വെപ്രാളം ചിലര്‍ക്കുണ്ടാകുന്നത് സ്വാഭാവികം. (ക്യാരി ഓവര്‍ ചെയ്യാത്ത ആസ്തിവികസന ഫണ്ട് മുന്‍ കാലയളവില്‍ എത്രത്തോളം ചെലവഴിച്ചുവെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. - വീണ ജോർജ് ഫേസ്ബുക്കിൽ വിശദീകരിക്കുന്നു.
ആ വാർത്ത വന്നത് ഇങ്ങനെ
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് പത്തനംതിട്ട ജില്ലയിലെ എം എല്‍ എമാരുടെ എം എല്‍ എ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ നൽകിയത്. പത്തനംതിട്ട അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച മറുപടി യാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ഒരു രൂപ പോലും ചെലവഴിച്ചില്ല?
ആറന്മുള എം എല്‍ എ വീണാ ജോര്‍ജിനു പ്രഥമ എം എല്‍ എ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയില്‍ നിന്നും ആറന്മുള മണ്ഡലത്തിനുവേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല എന്നാണ് കിട്ടിയ മറുപടി. 2016 ജൂണ്‍ രണ്ടിന് എം എല്‍ എയായി സ്ഥാനമേറ്റ വീണാ ജോര്‍ജിന് ലഭിച്ച ഒരു കോടി രൂപ അവരുടെ എം എല്‍ എ ഫണ്ടില്‍ നീക്കിയിരിപ്പായി അവശേഷിക്കുകയാണത്രെ.
മറ്റുള്ളവരുടെ പ്രകടനം
2016 - 17 സാമ്പത്തിക വര്‍ഷം എം എല്‍ എ ഫണ്ടായി ലഭിച്ച ഒരു കോടി രൂപയില്‍ 7,05,373 രൂപ ചിലവഴിച്ച റാന്നി എം എല്‍ എ രാജു ഏബ്രഹാമാണ് പട്ടികയിൽ ഒന്നാമൻ. തിരുവല്ല എം എല്‍ എയും മന്ത്രിയുമായ മാത്യു ടി തോമസ്, കോന്നി എം എല്‍ എ അടൂര്‍ പ്രകാശ്, അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാര്‍ എന്നിവരും ഫണ്ട് വിനിയോഗിച്ചിട്ടില്ലത്രെ.